X

ഭക്ഷണം മോഷ്ടിച്ചതിന് കുട്ടികളെ തല മൊട്ടയടിച്ച് ചെരുപ്പുമാലയണിയിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു

കടയുടമയും മക്കളും അറസ്റ്റില്‍

തന്റെ ബേക്കറിയില്‍ നിന്നും പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമയും മക്കളും അയല്‍വാസികളായ രണ്ട് കുട്ടികളെ തല മൊട്ടയടിച്ച് ചെരുപ്പ് മാലയണിയിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. സംഭവത്തില്‍ കടയുടമയും രണ്ട് മക്കളും പോലീസ് കസ്റ്റഡിയിലായി. മെഹ്മൂദ് പഠാന്‍(69), ഇര്‍ഫാന്‍(26), സലിം (22) എന്നിവരാണ് അറസ്റ്റിലായത്.

താനെ ഉല്ലാസ് നഗര്‍ പട്ടണത്തില്‍ പ്രേനഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ അയല്‍വാസികളായ രണ്ട് കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഒരു പാക്കറ്റ് പലഹാരം എടുത്ത് കഴിച്ചതിനാണ് കുട്ടികളെ ഇവര്‍ ക്രൂരമായി ശിക്ഷിച്ചത്. കുട്ടികള്‍ പലഹാരം മോഷ്ടിച്ച് കഴിക്കുന്നത് കണ്ട മെഹ്മൂദ് മക്കളുടെ സഹായത്തോടെ കുട്ടികളുടെ തലമുണ്ഡനം ചെയ്യുകയും വിവസ്ത്രരാക്കി ചെരുപ്പ് മാലയണിച്ച് തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു. കുട്ടികളോടുള്ള ഈ ക്രൂരത ചിലര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്.

കുട്ടികളോടുള്ള പീഡനത്തിനെതിരെ അയല്‍വാസികളും ബന്ധുക്കളും നല്‍കിയ പരാതിപ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മെഹ്മൂദിനെയും മക്കളെയും അറസ്റ്റിലായത്. പോസ്‌കോ നിയമപ്രകാരവും ക്രിമിനല്‍ ബുദ്ധിയോടെ അപമാനപ്പെടുത്തുക(ഐപിസി 355), മാനഹാനി(500), മനപൂര്‍വം ഉപദ്രവിക്കുക(323) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

This post was last modified on May 22, 2017 12:05 pm