X

ടിവി ഷോയ്ക്കിടെ ട്രാന്‍സെക്ഷ്വല്‍ കമിതാക്കളെ അപമാനിച്ച് നടി ഗീത

അഴിമുഖം പ്രതിനിധി

ടെലിവിഷന്‍ പരിപാടിക്കിടെ ട്രാന്‍സെക്ഷ്വല്‍ കമിതാക്കളെ അപമാനിച്ച് നടി ഗീതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. തെലുങ്കു ടിവി ചാനലായ സീ തെലുഗുവിലെ ബതുകു ജാതക ബണ്ടി എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ഒക്ടോബര്‍ 31-ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ 20 വയസുകാരിയായ യുവതിയും സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ 23-കാരനുമായിരുന്നു പങ്കെടുത്തത്. അവിടെ വച്ച് തങ്ങള്‍ക്ക് പരസ്പരം വിവാഹം ചെയ്യാനുള്ള ആഗ്രഹം ഇവര്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പരിപാടിയുടെ അവതാരകയായിരുന്ന നടി ഗീത ഇവരുടെ ലിംഗഭേദത്തെ പറ്റിയും ലൈംഗിക ബന്ധത്തെ പറ്റിയും പറഞ്ഞ് അപമാനിക്കുകയായിരുന്നു.

കുടുംബങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചോദിക്കുകയും അതിന് പരിഹാരം പറയുകയും ഒക്കെ ചെയ്യുന്നത് ഷോയുടെ അവതാരകയാണ്. കമിതാകളിലെ പെണ്‍കുട്ടിയെ വീട്ടില്‍ കെട്ടിയിടണമെന്നും ചെരിപ്പൂരി അടിക്കും എന്നൊക്കെ ഗീത പരിപാടിക്കിടെ പറയുന്നുണ്ടായിരുന്നു. പുരുഷനായി മാറിയ യുവതി(ഇപ്പോള്‍ യുവാവ്) തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അവരെ അപമാനിക്കുന്ന തരത്തിലായിരുന്നു ഗീതയുടെ പ്രതികരണം.

പരിപാടിയില്‍ കമിതാകളുടെ മാതാപിതാകളും, മനശാസ്ത്ര വിദഗ്ധനും, വക്കീലിനുമൊപ്പമായിരുന്നു ഗീതയുടെ അവതരണം. പരിപാടിയിലുടനീളം ട്രാന്‍സെക്ഷ്യുസിനെയും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും, സ്വവര്‍ഗാനുരാഗികളെയും അപമാനിക്കുന്ന പ്രസ്താവനകളാണ് ഗീത നടത്തിയത്. ഗീതയ്‌ക്കെതിരെയും ഷോയുടെ അണിയറക്കാര്‍ക്കെതിരെയും വന്‍ പ്രതിഷേധമാണ് എല്‍ജിബിടി പ്രവര്‍ത്തകരില്‍ നിന്നും സംഘടനകളില്‍ നിന്നുമുണ്ടാവുന്നത്.

സീ തെലുഗു ചാനലും ഗീതയും ഷോയുടെ അണിയറക്കാരും പൊതു സന്നിധിയില്‍ മാപ്പു പറയണമെന്ന് ഹൈദരാബാദ് ക്വീര്‍ കമ്യൂണിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഷോയില്‍ വന്ന കമിതാക്കള്‍ വിഷാദരോഗത്തിനിരയായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷോയുടെ അണിയറക്കാര്‍ക്കാണെന്ന് എല്‍ജിബിടി പ്രവര്‍ത്തകനായ കാവേരി കാര്‍ത്തിക് പറഞ്ഞു. കൂടാതെ ടിവി ഷോയ്ക്കെതിരെ പരാതി നല്‍കുമെന്നും കാവേരി കൂട്ടിച്ചേര്‍ത്തു.

This post was last modified on November 6, 2016 5:21 pm