X

മോദിയെ പുകഴ്ത്തുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കള്‍

“Change with Continuity “, ഇന്ത്യയെ കടക്കെണിയില്‍ നിന്നും സാമ്പത്തിക പരാധീനതകളില്‍ നിന്നും കരകയറ്റിയ പുത്തന്‍ സാമ്പത്തിക നയത്തെ വിശേഷിപ്പിക്കുന്നത് ഈ പേരിലാണ്. അരനൂറ്റാണ്ടിലേറെ സമ്പദ് ഘടനയുടെ താക്കോല്‍സ്ഥാനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഒരു ‘സംരക്ഷിതത സമ്പദ്ഘടന’യായി ഇന്ത്യ മുന്നേറി. സാമൂഹ്യ സുരക്ഷാ നടപടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയ ആ കാലഘട്ടം കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ ഏറെനേട്ടങ്ങള്‍ സ്വായത്തമാക്കി. ഹരിത വിപ്ളവവും ധവള വിപ്ളവവും ലോകത്തിലെ ഏറ്റവും അധികം അരിയും ഗോതമ്പും പാലും ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റി. സമ്പദ്ഘടനയുടെ മേല്‍നോട്ടം സര്‍ക്കാരിന്റെ കൈയില്‍ നിന്നും കമ്പോളത്തിന്റെ നിയന്ത്രണത്തിലേക്ക് മാറിയ ലോകസാഹചര്യങ്ങള്‍ക്കൊത്ത് ചുവടു വയ്ക്കാന്‍ നാം നിര്‍ബന്ധിതരായി.

 

സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തമുള്ള വികസന നയങ്ങള്‍ സ്വകാര്യവത്ക്കരണത്തിന്റെ ഗതിവേഗം വര്‍ധിപ്പിച്ചു. ഇതിനെ നയവ്യതിയാനമായും പിന്തിരിപ്പന്‍ മുതലാളിത്ത നയമായും കണ്ട വിമര്‍ശകര്‍ എതിര്‍പ്പിന്റെ ശക്തി കൂട്ടിയപ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വളര്‍ച്ച നേടുന്ന രാഷ്ട്രമായി മാറി. ഹിന്ദു ഗേറ്റ് ഓഫ് ഗ്രോത്ത് എന്ന വിശേഷണത്തിലൂടെ പിന്നോക്ക പട്ടം ചാര്‍ത്തിക്കിട്ടിയ ഇന്ത്യ രണ്ടക്കത്തിലെത്തുന്ന ഏറ്റവുമധികം വളര്‍ച്ച നേടുന്ന മൂന്ന് സമ്പദ്ഘടനകളിലൊന്നായി മാറി. ലോകം ഇന്ത്യയെ ശ്രദ്ധിച്ച ആ വളര്‍ച്ചയുടെ വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയുടെ നേട്ടങ്ങളായി ചരിത്രത്തില്‍ ഇടം പിടിച്ചു. യൂറോപ്യന്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയും നാണ്യ പ്രതിസന്ധിയും എല്ലാ രാജ്യങ്ങളെയും ബാധിച്ചപ്പോള്‍ നമ്മളും അല്പം പുറകോട്ടടിച്ചു. പക്ഷേ വളര്‍ച്ചാ നിരക്കില്‍ നമുക്കു മുന്നില്‍ ചൈനയും ഇന്തോനേഷ്യയും മാത്രം.

 

ഇന്ത്യയെ രക്ഷിച്ച യു.പി.എയെ, ഒരു ദശാബ്ദത്തിനപ്പുറം ലോകത്തിലെ ഒരു സാമ്പത്തിക ശക്തിയായി മാറുന്ന ഇന്ത്യയെ തേജോവധം ചെയ്യാനുറച്ച ശക്തികളുടെ പ്രചരണമായിരുന്നു അഴിമതി. ചില മാധ്യമങ്ങളും പ്രതിപക്ഷങ്ങളും ഒന്നിച്ചണി നിരന്നു. നിറം പിടിപ്പിച്ച നുണകളും വഴിവിട്ട സി.എ.ജി റിപ്പോര്‍ട്ടുകളും എല്ലാം തരംപോലെ ഉപയോഗിച്ച് കോണ്‍ഗ്രസ് വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ 120 കോടി ജനങ്ങളുടെ സ്വപ്നങ്ങളെയാണ് കടന്നാക്രമിക്കുന്നത് എന്ന സത്യം മറക്കുന്നു.

 

മോദിവത്ക്കരണം അരനൂറ്റാണ്ട് ഇന്ത്യയെ പിറകോട്ട് കൊണ്ടു പോകുന്ന ജാതി, രാഷ്ട്രീയത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങളെ, ജാതി രാഷ്ട്രീയം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ തന്ത്രമാണ് ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത്. പുരോഗാമിയായ ഒരു സാമ്പത്തിക പ്രക്രിയയിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം, മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍, ഇവ സ്വായത്തമാക്കാനുള്ള സാധാരണക്കാരന്റെ ശാസ്ത്രീയ ചോദനകള്‍ക്ക് ജാതി സമവാക്യങ്ങള്‍ വിലങ്ങൂ തടിയാകുമോ? 

തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷാ നിയമവും അല്ല രാമക്ഷേത്രവും ഗോധ്രാ മോഡലുമാണ് ഇന്ത്യക്കാവശ്യമെന്ന് പ്രചരിപ്പിക്കാന്‍ ധൈര്യം കാട്ടുന്ന നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടുന്നവര്‍ ആരുടെ വക്താക്കളാണ്? പക്ഷേ, മോദി മോഡല്‍ സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടികള്‍ എന്‍.ഡി.എയുടെ ഭാവി നിയന്ത്രിക്കുമോ? വരാനിരിക്കുന്ന ഈ ദിവസങ്ങള്‍ ഇന്ത്യ ഇതിനുത്തരം തേടുന്നു.

 

This post was last modified on January 2, 2017 5:01 pm