കുറേ വര്‍ഷങ്ങളായി റബ്ബായ് ബുനിമിന്‍റെ അനുശാസനങ്ങള്‍ എഴുതിയ പഴകിയ രണ്ടു കടലാസ് തുണ്ടുകള്‍ ഞാന്‍ പേഴ്സില്‍ കൊണ്ട് നടക്കുന്നുണ്ടായിരുന്നു. ഒന്നില്‍ 'ഞാന്‍ വെറുമൊരു പൊടി മാത്രമാണെന്നും' മറ്റേതില്‍ 'ഈ ലോകം എനിക്ക് വേണ്ടി നിര്‍മിക്കപ്പെട്ടതാണെന്നു'മാണ് എഴുതിയിരുന്നത്. പക്ഷെ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എന്‍റെ കുടുംബം ജറുസലേമില്‍ എത്തിയപ്പോള്‍ എന്‍റെ നിയന്ത്രണത്തിലല്ലാത്ത നിഗൂഢമായ എന്തോ കാരണത്താല്‍ 'ഞാന്‍ വെറുമൊരു പൊടിമാത്രമാണെ'ന്നെഴുതിയ തുണ്ട് മാത്രം കയ്യില്‍ അവശേഷിച്ചു .
സ്വച്ഛന്ദമായ മധ്യ വെര്‍ജീനിയയില്‍ നിന്നും മക്കളെയുംകൊണ്ട് എന്തിനാണ് ഭ്രാന്തു പിടിച്ച മിഡില്‍ ഈസ്റ്റിലേക്ക് പോകുന്നതെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ പലപ്പോഴും ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ചിലപ്പോള്‍ ബന്ധുക്കളുടെ കൂടെ സമയം ചിലവഴിക്കാന്‍ എന്ന് മറുപടി നല്‍കുകയോ സങ്കീര്‍ണമായ ഉല്‍പത്തിയെക്കുറിച്ചുള്ള വചനങ്ങള്‍ പിറുപിറുക്കുകയോ ചെയ്തു. എന്തായാലും രണ്ടാഴ്ച്ചത്തേക്കുള്ള വസ്ത്രങ്ങളും കുറച്ചു കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി ആ വലിയ നഗരത്തിലെ ചെറിയൊരു അപ്പാര്‍ട്മെന്‍റിലായിരിക്കും കുറച്ചുകാലത്തേക്ക് ഞങ്ങള്‍.; വെറുമൊരു പൊടി മാത്രമായി മാറുക എന്നതിന്‍റെ അര്‍ത്ഥം അറിയാന്‍വേണ്ടി.
ഇതില്‍ നിന്നും വിപരീതമായ വഴിയിലേക്കാണ് ഡേവിഡ് ഹാരിസ് ഗെര്‍ഷൊനിന്‍റെ പുതിയ ഓര്‍മ്മക്കുറിപ്പുകള്‍! 'നിങ്ങളുടെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഭീകരവാദിയുടെ മക്കള്‍ക്ക് നിങ്ങള്‍ എന്ത് വാങ്ങിക്കൊണ്ടു പോകും?' എന്ന പുസ്തകം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. 'ഈ ലോകം നിങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടതാണെന്ന്' കണ്ടെത്താന്‍ ജെറുസലേമിലേക്ക് പോകുന്നതിനെക്കുറിച്ചാണ് ഈ പുസ്തകം. ഹാരിസ് ഗെര്‍ഷോന്‍ തന്‍റെ വേദന നിറഞ്ഞ യാത്ര ക്രൂരമായ സത്യസന്ധതയോടെ കാലാനുക്രമമായി വിവരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍….
ഹിബ്രു യൂനിവേര്‍സിറ്റിയുടെ കഫറ്റീരിയയില്‍ 2002-ല്‍ നടന്ന ഒരു ബോംബ് സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ജെമിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയുണ്ടായി. അവരുടെ പ്രിയപ്പെട്ട സുഹൃത്തക്കളില്‍ പലരും അന്ന് കൊല്ലപ്പെട്ടു. ആ സംഭവം നല്‍കിയ നടുക്കം മറികടക്കാന്‍ അവര്‍ ഇസ്രായേലിലെ ജൂത മത പഠനം അവസാനിപ്പിച്ച് വാഷിങ്ടന്‍ ഡി.സി യിലേക്ക് തിരിച്ചു പോന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചു. ജെമിക്ക് അത് സാധിച്ചു. പക്ഷെ ഹാരിസ് ഉറക്കമില്ലായ്മയിലേക്കും അമിതമായ ഉത്കണ്ഠയിലേക്കും വഴുതി വീണു കൊണ്ടിരുന്നു. വര്‍ഷങ്ങളെടുത്തു അയാള്‍ക്ക് ഇതില്‍ നിന്നും മുക്തനാവാന്‍.
ഓര്‍മ്മക്കുറിപ്പ് അവസാനിപ്പിക്കേണ്ടത് ജയിലില്‍ കിടക്കുന്ന സ്‌ഫോടനത്തിന്‍റെ സൂത്രധാരനായ മൊഹമ്മദ് ഒദെഹിനെ കണ്ടു കൊണ്ടായിരിക്കണമെന്നു ഹാരിസ് തിരിച്ചറിയുന്നു. ആ ശ്രമം വിഫലമായപ്പോള്‍ അയാളുടെ കുടുംബത്തെ കാണണമെന്നായി ആഗ്രഹം( ശേഷിക്കുന്ന ജീവിതം ഇസ്രായേലി ജെയിലിനുള്ളില്‍ ജീവിച്ച് തീര്‍ക്കുകയാണ്ക ഒദെഹ്). ഏകാന്തതയില്‍ നിന്നും താദാത്മ്യത്തിലേക്കുള്ള ഈ യാത്ര മറ്റുള്ളവരുടെ കണ്ണിലൂടെ ലോകത്തെ കാണാനുള്ള ഹാരിസിന്‍റെ ശ്രമത്തെ തുറന്നു കാട്ടുന്നുണ്ട്.
മിഡില്‍ ഈസ്റ്റുകാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നവരെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വാര്‍ത്താക്കുറിപ്പ് എന്നത് തന്നെയാണ് ഈ പുസ്തകത്തിന് കിട്ടുന്ന ശ്രദ്ധയ്ക്ക് കാരണം. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തി ക്ഷീണിച്ചവര്‍ക്കും, പ്രശ്നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും മുന്‍വിധികളില്‍ നിന്നുള്ള മോചനമാണ് ഈ പുസ്തകം . ഒരു പശ്ചാത്താപം എന്ന നിലയിലും പുതിയ തുടക്കംഎന്ന നിലയിലും. പൂര്‍ണ്ണമായും അപരനെ ആശ്ലേഷണം ചെയ്യുന്ന അനുഭവം. ഹാരിസിന്റെ ഈ പുസ്തകം മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയത്തേക്കാളുപരി ഒരു മുറിവുണക്കലാണ്. സൌത്താഫ്രിക്കന്‍ മാതൃകയിലുള്ള പൊരുത്തപ്പെടലോ പരിഹാരശ്രമങ്ങളോ കൊണ്ട് അനുഭവിച്ച കൊടും പാതകങ്ങള്‍ക്കും വേദനകള്‍ക്കും ഉള്ള പരിഹാരമാകുമോ എന്ന അന്വേഷണമാണ്.
മിഡില്‍ ഈസ്റ്റില്‍ നിന്നും മടങ്ങി വന്നതിനുശേഷം ഹാരിസിന്‍റെ പുസ്തകം വായിക്കുന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു. അതൊരു പക്ഷെ ഞങ്ങളുടെ അനുഭവങ്ങള്‍ അയാളുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായതു കൊണ്ടായിരിക്കാം. അദ്ദേഹം നേരിട്ട ദുരന്തം ഞങ്ങള്‍ക്കും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ അനുഭവവും അതേപോലെയാകുമായിരുന്നു എന്ന് പറയാന്‍ മാത്രം പക്വതയില്ലാത്ത ഒരാളല്ല ഞാന്‍… ഞങ്ങള്‍. പക്ഷെ ഞങ്ങള്‍ വിദ്വേഷം കാണിക്കുകയോ ആരിലെങ്കിലും കുറ്റം ആരോപിക്കുകയോ ചെയ്തില്ല. ആരാണ് 'ഞങ്ങള്‍' ആരാണ് 'അവര്‍' എന്ന് വേര്‍തിരിച്ച് കണ്ടെത്താന്‍ ഞങ്ങള്‍ പോയില്ല. ഹാരിസ് ഗെര്‍ഷോനിന്‍റെ ജെറുസലേം ജീവിതത്തില്‍ നിന്നും വിഭിന്നമായി ജെറുസലേമിലെ ഞങ്ങളുടെ ഒരു വര്‍ഷം രാക്ഷസന്മാരും ഏകാന്തതയും ഇല്ലാത്ത വര്‍ഷമായിരുന്നു. കണ്ടത് മുഴുവന്‍ എല്ലാറ്റിനെക്കുറിച്ചും അറിവുള്ള അധ്യാപകരെയും പാത്രങ്ങള്‍ നിറയെ ഭക്ഷണവുമായി എത്തുന്ന അയല്‍ക്കാരുടെ സ്‌നേഹവും അലഞ്ഞു നടക്കുന്ന പരുക്കന്‍ പൂച്ചയും നാടകങ്ങളുമായിരുന്നു. ഇതിലെല്ലാം ഞങ്ങള്‍ പൂര്‍ണ്ണമായും ആമുഗ്ധരായിരുന്നു. ചിലപ്പോള്‍ വ്യത്യസ്തമായ ഒരു പരിഹാരം ഞങ്ങള്‍ തേടിനടന്നതുകൊണ്ടായിരിക്കാം, അല്ലെങ്കില്‍ ഹാരിസ് ഗെര്‍ഷോനിന്‍റെ കുടുംബം അനുഭവിച്ചത്ര ദുരന്തം ഞങ്ങള്‍ അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്. എല്ലാ വൈകുന്നേരങ്ങളിലും തൊട്ടടുത്ത പാര്‍ക്കില്‍ കളിക്കുന്ന അറബി കുട്ടികളില്‍ ഞങ്ങള്‍ ഞങ്ങളെ തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു ഇത്.
This post was last modified on January 2, 2017 5:15 pm