X

ആര്‍ എസ് എസ് ബി ജെ പിക്കുമേല്‍ പിടിമുറുക്കുമ്പോള്‍

ടീം അഴിമുഖം

ഈയിടെ ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും വഴി തന്റെ വാടകക്കെടുത്ത സ്വകാര്യ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന ചില മാധ്യമപ്രവര്‍ത്തകരോട് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ തന്റെ ആഗ്രഹങ്ങളിലൊന്നിനെക്കുറിച്ച് പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ കല്ലുകൊണ്ടുള്ള മേല്‍ക്കൂരയില്‍ നാലിഞ്ച് കനത്തില്‍ സ്വര്‍ണം പൂശണം. ഉച്ചയ്ക്ക് സൂര്യപ്രകാശം തട്ടുമ്പോള്‍ അതിന്റെ തിളക്കം കറാച്ചി വരെയെത്തുമെന്ന് അയാള്‍ ഗീര്‍വാണം മുഴക്കി. എന്നിട്ട് പറഞ്ഞു, “അപ്പോള്‍ അവരതിനെ ആക്രമിക്കാന്‍ വീണ്ടും വരും.”

ഇത്തരം സൈദ്ധാന്തിക മായക്കാഴ്ച്ചകള്‍ ബി ജെ പിയെ മുമ്പെന്നെത്തേക്കാളും കൂടുതലായി പിടികൂടുന്നു. മുഴുവന്‍സമയ ആര്‍ എസ് എസ് പ്രചാരകരായിരുന്നവര്‍ അസാധാരണമായ തരത്തില്‍ ബി  ജെ പിയെ ഏറ്റെടുക്കുന്നതില്‍ അതാണ് പ്രതിഫലിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ബി ജെ പി നിയോഗിച്ച അഞ്ചു സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ക്ക് ഒരു പൊതുഗുണമാണുള്ളത് – എല്ലാവരും ഒരു പതിറ്റാണ്ടിലേറെ ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു എന്നതാണ്. പിന്നാക്ക സമുദായത്തില്‍പ്പെട്ടവരെന്നുള്ള പരിഗണനയും പട്ടിക തയ്യാറാക്കുമ്പോള്‍ അമിത് ഷായുടെ മനസിലുണ്ടായിരിക്കാം.

അഞ്ചു പേരില്‍ രണ്ടുപേര്‍ ഒ ബി സിക്കാരും ഒരാള്‍ ദളിതനുമാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നിര്‍ണായക സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ബി ജെ പി മേധാവിയായി കേശവ് പ്രസാദ് മൌര്യയെ നിയമിച്ചുകൊണ്ട് ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു: “അദ്ദേഹം ഒരു എം പിയാണ്, സംഘത്തിന് വേണ്ടി 14 കൊല്ലം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. ഗോ സംരക്ഷണവും രാമ ജന്‍മഭൂമിയും പോലുള്ള മുന്നേറ്റങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.”

മൌര്യയെ കുറിച്ച് ബി ജെ പി പറയാത്ത ചിലത് ഇന്ത്യയെക്കുറിച്ച് കരുതലുള്ളവര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കൊലപാതകമടക്കം 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണയാള്‍. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മതവികാരം മന:പൂര്‍വം വ്രണപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, കലാപം എന്നിവയൊക്കെ അതില്‍പ്പെടും. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയപ്രേരിതമായ കേസുകളാണെന്നും അയാളുടെ ‘സമര’കാലത്ത് ചുമത്തിയ കുറ്റങ്ങളാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ബി ജെ പി.

മറ്റെന്നത്തെക്കാളും തീവ്രമായ വര്‍ഗീയ നേതൃത്വവും അജണ്ടയുമായാണ് ബി ജെ പി യു പിയില്‍ ഇറങ്ങിയിരിക്കുന്നത് എന്നതാണു വസ്തുത.

ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ല പഞ്ചാബിലും, ഷിമോഗ എം പിയും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ കര്‍ണാടകയിലും, എം എല്‍ എയും ഒ ബി സി നേതാവുമായ കെ ലക്ഷ്മണ്‍ തെലങ്കാനയിലും, മുന്‍ എം പി തപിര്‍ ഗാവോ അരുണാചല്‍ പ്രദേശിലും ബി ജെ പി അദ്ധ്യക്ഷന്മാരായി നിയമിക്കപ്പെട്ടിട്ടുണ്ട്.

ഇവര്‍ അഞ്ചുപേരും ആര്‍ എസ് എസില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചവരാണ് എന്നൊരു ബി ജെ പി നേതാവ് പറഞ്ഞു. “ഈ നേതാക്കള്‍, യെദ്യൂരപ്പ ഒഴിച്ച്, അത്ര അറിയപ്പെടുന്നവരല്ല എങ്കിലും അവര്‍ സംഘത്തിന് വേണ്ടി പ്രതിബദ്ധതയോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ബി ജെ പിയും ആര്‍ എസ് എസും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ സംഘടന പ്രവര്‍ത്തനങ്ങളില്‍ ഇതവര്‍ക്ക് ഗുണം ചെയ്യും.”

കഴിഞ്ഞവര്‍ഷം തീവ്ര നിലപാടുകളുള്ള ഹിന്ദു നേതാവ് കുമ്മനം രാജശേഖരനെ ഷാ കേരള ഘടകത്തിന്റെ അദ്ധ്യക്ഷനായി നിയമിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ ആര്‍ എസ് എസ് പശ്ചാത്തലമുള്ള നേതാവ് ദിലീപ് ഘോഷിനാണ് ചുമതല.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ സംപ്ലയുടെ നിയമനം ദളിതരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്- മൊത്തം ജനസംഖ്യയുടെ 32%. വിവാദങ്ങളും അഴിമതിയാരോപണങ്ങളും ഉണ്ടെങ്കിലും 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തിരികെ അധികാരത്തില്‍ കൊണ്ടുവരാന്‍ യെദ്യൂരപ്പയുടെ സംഘടനാ ശേഷിയും അനുഭവവും ഉപയോഗിക്കാനാണ് ഷാ കര്‍ണാടകത്തില്‍ ലക്ഷ്യമിടുന്നതെന്നും ബി ജെ പി വൃത്തങ്ങള്‍ പറയുന്നുണ്ട്.

കടുത്ത ആര്‍ എസ് എസ് പക്ഷക്കാരനും ലിംഗായത് നേതാവുമായ യെദ്യൂരപ്പ 2008-ല്‍ ബി ജെ പീക്ക് സംസ്ഥാനത്ത് ചരിത്രവിജയം നേടിക്കൊടുക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിയാവുകയും ചെയ്തു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന യെദ്യൂരപ്പ 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കര്‍ണാടക ജനത പക്ഷ എന്നൊരു രാഷ്ട്രീയ കക്ഷിയുണ്ടാക്കി. പിന്നീട് 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പിയില്‍ തിരിച്ചെത്തി. യെദ്യൂരപ്പക്കെതിരായ കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സിങ് പറഞ്ഞു, “അതെല്ലാം രാഷ്ട്രീയ പ്രേരിതമാണ്.”

ഇപ്പോള്‍ മോദിക്ക് കീഴില്‍ സംഭവിക്കുന്ന പോലെ ആര്‍ എസ് എസും സംഘ് സിദ്ധാന്തവും ബി ജെ പിക്ക് മേല്‍ ഇതുപോലെ പിടിമുറുക്കിയ കാലം വേറെയുണ്ടായിട്ടില്ല. വാജ്പേയി-അദ്വാനി കാലത്ത് പാര്‍ട്ടിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെങ്കിലും കുറച്ചുകൂടി വിശാലമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു, പ്രത്യേകിച്ചും ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം.

ഒരു കാര്യം ഉറപ്പാണ്. മോദിയില്‍ എന്തെങ്കിലും മാറ്റമുണ്ടാവുകയോ അയാളുടെ വീക്ഷണം വിശാലമാവുകയോ ചെയ്തിട്ടില്ല. ഒരു വികസന മിശിഹായേക്കാളേറെ ഒരു സംഘ പ്രചാരകനായാണ് അയാളിപ്പോഴും തോന്നിക്കുന്നത്.

 

This post was last modified on April 11, 2016 9:36 am

Related Post
Leave a Comment