രജനീകാന്ത് ബിജെപിയിൽ ചേരാൻ പോകുകയാണെന്ന് ആരാണ് പറഞ്ഞത്? അവർക്കുള്ള ഏറ്റവും ചുട്ട മറുപടിയാണ് ‘കാലാ’ രജനീകാന്തിന് മാത്രമേ ഒരു സിനിമയിലൂടെ ബിജെപിക്ക് ഇങ്ങനെയൊരു സന്ദേശം നൽകാനാകുകയുള്ളൂ. അതും സിനിമയുടെ ഓരോ ഫ്രെയിമിലൂടെയും.. ’ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്ന ‘നിരവധി കാലാ റിവ്യൂകളിൽ ഒന്നാണിത്. സുജൻ വെങ്കട് പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് ഇതിനോടകം രജനി ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു.
രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം, തൂത്തുക്കുട്ടിയിലെ വിവാദ പരാമർശം, രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യം എല്ലാം കൊണ്ടും ഒരു സിനിമ റിലീസ് എന്നതിനപ്പുറവും പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ വലിയ വാർത്ത പ്രാധാന്യം സൃഷ്ടിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം ദ്രാവിഡ രാഷ്ട്രീയത്തിൽ ഉണ്ടായ വിടവ് നികത്താൻ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താൻ തമിഴകത്തിന് കഴിഞ്ഞിട്ടില്ല, രജനികാന്ത് ആണെങ്കിൽ ബിജെപിയിലേക്ക് ചേക്കേറും എന്ന അഭ്യൂഹവും പരന്നിരുന്നു. ഇതിനിടെ ഏറെ വിവാദമായ തൂത്തുക്കുടിയിൽ സമര വിരുദ്ധ പരാമർശവും നടത്തി.
എന്നാൽ കാലാ എന്ന സിനിമ സംവദിക്കുന്ന രാഷ്ട്രീയത്തിലൂടെ രജനിക്കെതിരെ ഉള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയണം എന്നാണു രജനി ഫാൻസ് പറയുന്നത്. ധനുഷ് നിർമിച്ച പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തൊഴിലാളിവർഗ മുന്നേറ്റവും, ദലിത് രാഷ്ട്രീയവും സമന്വയിപ്പിച്ചുകൊണ്ട് നിലവിലെ സംഘപരിവാർ രാഷ്ട്രീയത്തെ തറ പറ്റിക്കാം എന്ന പ്രതീക്ഷ ബാക്കി വെച്ച് കൊണ്ടാണ് കാലാ അവസാനിക്കുന്നത്. ഒരർത്ഥത്തിൽ ഒന്നാന്തരം ആന്റി സംഘപരിവാർ പ്രോഡക്ട് തന്നെ ആണ് കാലാ. എന്നാൽ കാലയുടെ രാഷ്ട്രീയം രജനിയുടേതല്ല, സംവിധായകൻ പാ രഞ്ജിത്തിന്റേതാണെന്നും മറുപക്ഷമുണ്ട്. ഒപ്പം രജനികാന്ത് എന്ത് നിലപാട് എടുത്താലും കരികാലൻ (കാലായിലെ നായകൻ) തൂത്തുക്കുടിയിൽ സമരക്കാർക്കൊപ്പം ആണെന്ന വാദവും ഉയർത്തുന്നവരുണ്ട്.