X

ഒരു ബില്ല്യന്‍ കുറഞ്ഞാലും പ്രവാസി പണം വരവില്‍ ഇന്ത്യ തന്നെ മുന്നില്‍

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ബില്ല്യന്‍ ഡോളറിന്റെ കുറവുണ്ടെങ്കിലും 2015-ല്‍ ലോകത്ത് ഏറ്റവുമധികം പ്രവാസി പണം ലഭിച്ച രാജ്യം ഇന്ത്യ തന്നെ. ലോകബാങ്ക് ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2009-നു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ കുറവുണ്ടാകുന്നത്. 69 ബില്ല്യന്‍ ഡോളര്‍ പ്രവാസി പണം നേടിയാണ് 2015-ല്‍ ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയത്‌. 2014-ല്‍ ഇത് 70 ബില്ല്യനായിരുന്നു എന്നും ലോകബാങ്കിന്റെ ‘കുടിയേറ്റവും വികസനവും കുറിപ്പില്‍’ പറയുന്നു.

ചൈന ($64 ബില്ല്യന്‍), ഫിലിപ്പീന്‍സ് (28), മെക്സിക്കൊ(25), നൈജീരിയ (21) എന്നിങ്ങനെയാണ് 2015-ലെ മറ്റ് പ്രവാസി പണം ലഭിച്ച മുന്‍നിര രാജ്യങ്ങള്‍.

“തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ലോകത്തേറ്റവും കൂടുതല്‍ പ്രവാസി പണം ലഭിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള പ്രവാസി പണം വരവ് 2015-ല്‍ 2.1% കുറഞ്ഞു 68.9 ബില്ല്യന്‍ ഡോളറായി. 2009-നു ശേഷമുള്ള ആദ്യത്തെ ഇടിവാണിത്,” റിപ്പോര്‍ടില്‍ പറയുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് വികസ്വര രാജ്യങ്ങളിലേക്ക് $431.6 ബില്ല്യന്‍ 2015-ല്‍ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ട്. 2014-ലെ $430 ബില്ല്യനെക്കാള്‍ 0.4% വര്‍ദ്ധനവ്. 2015-ലെ വളര്‍ച്ചയുടെ തോത് ആഗോളമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ തോതാണെന്നും, റിപ്പോര്‍ടില്‍ പറയുന്നു.

ഉയര്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള ആഗോള പണമടവ് 2014-ലെ $592 ബില്ല്യനില്‍ നിന്നും  1.75 കുറഞ്ഞ് 2015-ല്‍ $581.6 ബില്ല്യനായി.

“ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനസ്രോതസും വികസ്വര രാജ്യങ്ങളുടെ വിദേശനാണയ വിനിമയ സ്രോതസുമാണ് ഈ പണം വരവ്,” ലോക ബാങ്കിന്റെ ആഗോള സൂചിക സംഘം ഡയറക്ടര്‍ ആഗസ്റ്റോ ലോപസ് ക്ലാറോസ് പറയുന്നു. “പണമടവില്‍ കുറവ് വന്നാല്‍, അതും മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ നാടകീയമായ കുറവ് വന്നാല്‍, ലോകത്തിന്റെ പല ഭാഗത്തുമുള്ള ദരിദ്രകുടുംബങ്ങളും പോഷകാഹാരക്കുറവും, ആരോഗ്യ,വിദ്യാഭ്യാസ സേവനങ്ങളുടെ പോരായമായും അനുഭവിക്കും.”

ഉദാഹരണത്തിന് 2015- അവസാനപാദത്തില്‍ സൌദി അറേബ്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നും  നിന്നും പാകിസ്ഥാനിലേക്കുള്ള  പണമടവിലെ വളര്‍ച്ച യഥാക്രമം 11.7%, 11.6% എന്നിങ്ങനെയായിരുന്നു. ആദ്യപാദത്തിലെ 17.5%, 42% എന്നതില്‍ നിന്നും ഗണ്യമായ കുറവാണ് സംഭവിച്ചത്.

അതുപോലെ പ്രധാന പണമയക്കല്‍ രാജ്യങ്ങളിലെ നാണയങ്ങളുടെ മൂല്യശോഷണവും (യൂറോ, കാനഡ ഡോളര്‍, ആസ്ട്രേലിയന്‍ ഡോളര്‍) ഇതിലൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളിലേക്കുള്ള പണമടവില്‍ 2014-ലെ 3.2% എന്നതില്‍ നിന്നും 2015-ല്‍  20.9% എന്ന വലിയ വര്‍ദ്ധനവാണുണ്ടായത്.  അതോടൊപ്പം പല കുടിയേറ്റ തൊഴിലാളികളും തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാനായി മടങ്ങിവന്നു. മടങ്ങിയെത്തിയവരുടെ എണ്ണം വിമാനത്താവളത്തില്‍ പ്രതിദിനം 4,000 എന്ന തോതിലെത്തി.

മേഖലയിലെ പല രാജ്യങ്ങള്‍ക്കും ഈ പണം വരവ് ഏറെ പ്രധാനമാണ്. പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ 2014-ലെ ജി ഡി പിയില്‍ ഇത്ത്തി ആറു ശതമാനത്തിലും അധികമാണ്.

2015-ലെ നാലാം പാദത്തില്‍ മേഖലയിലെ രാജ്യങ്ങളിലേക്ക് $200 അയക്കുന്നതിനുള്ള ശരാശരി ചെലവ് 5.4% ആണ്. 2014-ല്‍ ഇതേ കാലത്ത് ഈ ചെലവ് 5.9% ആയിരുന്നു.

“ഇന്ത്യയില്‍ പുതിയ പണമടവ് ബാങ്കുകള്‍ക്കും, ഡിജിറ്റല്‍ ഇന്ത്യ, Start-up India തുടങ്ങിയ പദ്ധതികള്‍ക്കും അനുമതി ലഭിച്ചത് പുതിയ സംരംഭങ്ങള്‍ക്കും പണമടവ് ചെലവ് കുറക്കുന്നതിനും സഹായകമാകും,” റിപ്പോര്‍ട് പറയുന്നു. “എന്നാല്‍ വിദേശ പണമിടപാടുകളെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍, AMLCFT ഉപാധികളും വിദേശ വിനിമയ നിയന്ത്രണങ്ങളും അടക്കം, ഈ സേവനങ്ങളെ അന്താരാഷ്ട്ര പണമടക്കല്‍ ഇടപാടുകളിലേക്ക് നീട്ടുന്നതിന് വിഘാതമായേക്കും.”

This post was last modified on April 15, 2016 4:28 pm

Related Post
Leave a Comment