X

നാളെ ബജറ്റ്; കാര്‍ഷിക, തൊഴില്‍ പ്രതിസന്ധിക്കും ‘അഞ്ച് ട്രില്ല്യണ്‍ ഇക്കോണമി’ക്കുമിടയില്‍ നിര്‍മ്മല സീതാരാമന്റെ പരിഗണനകള്‍

നിക്ഷേപാന്തരീക്ഷം മാറ്റാനെടുക്കുന്ന നടപടികള്‍ ആരെയാണ് ബാധിക്കുക

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ (വെള്ളിയാഴ്ച). രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സമകാലിക അവസ്ഥയും തുടര്‍ന്ന് സ്വീകരിച്ചേക്കാവുന്ന നടപടികളെന്താവുമെന്നത് സംബന്ധിച്ച സൂചനകളും വ്യക്തമാക്കി സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ചു. ധനക്കമ്മി വർധിച്ച് 5.8 ശതമാനമായെന്നാണ് സർവെ പറയുന്നത്. ഈ സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും സർവെ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആദ്യ മുഴുവന്‍ സമയ വനിത ധനമന്ത്രികൂടിയായ നിര്‍മമല സീതാരാമന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഉത്പാദന, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചാക്കുറവും തൊഴിലില്ലായ്മയിലെ അത്യന്തം ആശങ്കാജനകമായ വര്‍ധനയുമെല്ലാം വെല്ലുവിളിയുടെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു. വലിയ പിന്തുണയോടെ അധികാരമേറ്റെടുത്തു എന്ന പ്രധാനകാര്യം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാം വെല്ലുവിളിയാണ് നിര്‍മ്മല സീതാരാമന്. വലിയ തോതില്‍ ഉത്പാദന വര്‍ധന ഉണ്ടാക്കാന്‍ എന്തു നടപടികളാവും അവര്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനം.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍; 5.8 ശതമാനം. ഇതോടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യക്ക് നഷ്ടമായി.

തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായി വര്‍ധിച്ചു. പുതിയ പദ്ധതികള്‍ക്കായുള്ള നിക്ഷേപം 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലായി മാറിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ പറയുന്നത്. ഇങ്ങനെ സാമ്പത്തിക രംഗത്തെ സൂചികകള്‍ എല്ലാം പരിതാപകരമായ അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടയിലാണ് ഇന്ത്യ 2024 ആകുമ്പോഴെക്കും അഞ്ച് ട്രില്ല്യണ്‍ ഇക്കോണമി ആയി മാറുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നത്.

രാജ്യത്തെ വളര്‍ച്ച നിരക്കുകളില്‍ ഉണ്ടായ കുറവിന് കാരണമായി അധികൃതര്‍ തന്നെ പറയുന്നത് ഡിമാന്റിലുണ്ടായ കുറവാണ്. വിവിധ മേഖലകളിലെ ഉത്പാദനം ഡിമാന്റിലുണ്ടായ കുറവിനെ തുടര്‍ന്ന് മന്ദീഭവിച്ചു. കാര്‍ഷിക മേഖലയിലടക്കമുണ്ടായ വളര്‍ച്ചാരാഹിത്യമാണ് സമ്പദ് വ്യവസ്ഥയില്‍ ഡിമാന്റ് കുറയാന്‍ ഇടയാക്കിയതെന്നാണ് പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്ന നിലപാട്. ഇതിന് പരിഹാരമായി എന്താണ് നിര്‍മ്മല സീതാരാമന്‍ ചെയ്യാന്‍ പോകുകയെന്നതാണ് പ്രധാനം.

ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനത്തില്‍ അന്ന് ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍, ഗ്രാമീണ മേഖലയിലെ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമായ രീതിയില്‍ വര്‍ധിപ്പിക്കുമോ എന്നതാണ് മുഖ്യ ചോദ്യം. രണ്ട് ഹെക്ടറില്‍ താഴെ ഭൂമി ഉള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നേരിട്ടെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധിയായിരുന്നു മോദി സര്‍ക്കാര്‍ അവസാന ബജറ്റിലെ പ്രധാനനിര്‍ദ്ദേശമായി മുന്നോട്ടുവെച്ചിരുന്നത്. 12 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ മൂന്ന് തവണയായി നല്‍കുന്ന ഈ തുക കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന് മിക്ക സാമ്പത്തിക വിദഗ്ദരും കരുതുന്നില്ല. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെയ്ക്കുകയെന്നതാണ് പ്രധാനം. ഇതില്‍ വിളകള്‍ക്ക് അടിസ്ഥാന വില ഉറപ്പുവരുത്തുന്നതുമുതല്‍ കാര്‍ഷികകടങ്ങളുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പുറമെ മണ്‍സൂണ്‍ ലഭ്യത കുറഞ്ഞത് ഇത്തവണ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് ആശങ്ക. കഴിഞ്ഞവര്‍ഷം തന്നെ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ വരള്‍ച്ച വലിയ പ്രശ്‌നമായിരുന്നു. ഇത്തവണയും ഇത് തുടര്‍ന്നാല്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായേക്കും. ഇത് ഗ്രാമീണ സമ്പദ് മേഖലയിലെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് സാധ്യത. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുകയെന്നത് ഉത്പാദന മേഖലയിലെ ഉണര്‍വിന് അത്യന്താപേക്ഷിതമായിരിക്കെ ഈ മേഖലയിലുണ്ടാകുന്ന തകര്‍ച്ച വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പാണ്.

ഗ്രാമീണ സമ്പദ് മേഖലയെ സജീവമാക്കുന്നതിന് സഹായകരമായേക്കാവുന്ന ഒന്നാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണപരാജയത്തിന്റെ ഉദാഹരണമായിട്ടാണ് തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി നേരത്തെ വിശേഷിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങളുടെ എണ്ണം 150 എങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നതാണ്. ഫണ്ടുകളുടെ അപര്യാപതതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായത് കഴിഞ്ഞ കാലത്താണ്. പുറത്തുവന്ന ഒരു കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 7.2 കോടി ജനങ്ങള്‍ക്കാണ് തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭിച്ചത്. എന്നാല്‍ 8.4 കോടി ജനങ്ങള്‍ തൊഴിലിനായി കാത്തിരുന്നപ്പോഴാണിതെന്നാണ് വൈരുദ്ധ്യം. ഗ്രാമീണ മേഖലയിലെ സമ്പൂര്‍ണ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2013 -14 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ലഭിക്കാതെ പോയവരുടെ എണ്ണം 79 ലക്ഷമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 1.29 കോടി ആയെന്നാണ് കണക്കാക്കുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് 25 ലക്ഷം കോടി രൂപയുടെ പദ്ധതി കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. ഇത് ഏത് രീതിയിലാവും ഇടത്തരം കര്‍ഷകരെ സഹായിക്കുകയെന്ന കാര്യം പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ മാത്രമെ മനസ്സിലാകൂ. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നിര്‍മ്മല സീതാരാമന്‍ നടത്തുമെന്നു വേണം കരുതാന്‍. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നതായിരുന്നു മറ്റൊരു പ്രധാന വാഗ്ദാനം. ഇത്തരം നടപടികള്‍കൊണ്ട് മാത്രം ഗ്രാമീണ മേഖലയിലെ അവസ്ഥ മാറ്റപ്പെടുമൊ എന്ന കാര്യം ഉറപ്പില്ല. കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ച കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റ് നികുതികളില്‍ സര്‍ക്കാര്‍ കുറവു വരുത്തണമെന്ന ആവശ്യം വ്യവസായ സംഘടനകള്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ കയറ്റുമതി വര്‍ധിപ്പിക്കാനുതകുന്ന നടപടികളും ഉണ്ടാവണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍സ്ട്രി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഉപഭോഗം വര്‍ധിപ്പിക്കാനും അതുവഴി ഉത്പാദന മേഖല സജീവമാക്കാനും ഈ നടപടി അനിവാര്യമാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വളര്‍ച്ച കൈവരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ധനസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നതായിരിക്കും നിര്‍മ്മല സീതരാമന്റെ മുന്നിലെ പ്രധാന വെല്ലുവിളി.

ഇക്കാര്യത്തില്‍ എന്ത് സമീപനമായിരിക്കും പുതിയ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നത് ഗ്രാമീണ മേഖലയെ സംബന്ധിച്ച് നിര്‍ണായകമാണ്. എംഎന്‍ആര്‍ഇജിഎയ്ക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതും പ്രധാനമാണ്. രാജ്യത്തിന്റെ സ്ഥൂല സാമ്പത്തിക സൂചികകളൊന്നും സര്‍ക്കാരിനെ സന്തോഷിപ്പിക്കുന്നതല്ല. തൊഴിലില്ലായ്മ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നിക്ഷേപതോത് കുറയുന്നു. ഉപഭോഗ ചിലവിലും കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇതിനെല്ലാം ഉള്ള ഒറ്റമൂലി സര്‍ക്കാര്‍ പൊതുചെലവ് വര്‍ധിപ്പിക്കുകയെന്നതാണ്. അങ്ങനെ ചെയ്താല്‍ ധനക്കമ്മിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യുമെന്നാതാണ് പ്രധാനം. സര്‍ക്കാരിന്റെ മുന്നിലുള്ള ഒരു വഴി പൊതു മേഖല സ്ഥാപനങ്ങല്‍ സ്വകാര്യവത്ക്കരിച്ച് പണം ഉണ്ടാക്കുകയെന്നതാണ്. കഴിഞ്ഞ കുറച്ചു കാലമായി എല്ലാ സര്‍ക്കാരുകളും അനുവര്‍ത്തിച്ചുവരുന്ന നയം തന്നെ കൂടുതല്‍ തീവ്രതയോടെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന സൂചന ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. കോര്‍പ്പറേറ്റ് നിക്ഷേപം വര്‍ധിപ്പിക്കാന്‍ തൊഴില്‍ നിയമങ്ങളിലടക്കം ഭേദഗതി വരുത്താനും സാധ്യതയുണ്ട്. ഇതൊക്കെ ഉണ്ടാക്കുന്ന സാമൂഹ്യ സുരക്ഷിതമില്ലായ്മ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. മറ്റൊന്ന് ഭൂമി ഏറ്റെടുക്കല്‍ നയം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉദാരമാക്കാനുള്ള സാധ്യതയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷത്തോടടുക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി വലിയ വെല്ലുവിളി ഉണ്ടാവില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ സ്വതവേ മാന്ദ്യത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും ഉളള ഗ്രാമീണ ജനവിഭാഗങ്ങളെ ഇത് കൂടുതല്‍ പ്രതികൂലമായ അവസ്ഥയിലേക്ക് തള്ളിയിടാനാവും സാധ്യത. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തില്‍ ഒന്നാം മോദി സര്‍ക്കാര്‍ തന്നെ ഭേദഗതികള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉദാരമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനൊടുവിലാണ് ഈ നീക്കം പരാജയപ്പെട്ടത്.

കോര്‍പ്പറേറ്റ് നികുതിയിലും കുറവ് വരുത്തി നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടുന്നതടക്കമുളള നിയോ ലിബറല്‍ യുക്തികളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രശ്‌നത്തെ നേരിടാനുളള ശ്രമമാകും നിര്‍മ്മല സീതാരമാന്‍ ശ്രമിക്കുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ജനങ്ങളും നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമാകുമോ എന്നതാണ് ചോദ്യം.

2024-ഓടെ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇപ്പോള്‍ 2.8 ട്രില്ല്യണ്‍ ആണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആകെത്തുക. ഇതിന് 11.5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഇന്ത്യ കൈവരിക്കേണ്ടതുണ്ട്. അത്തരമൊരു വളര്‍ച്ചയ്ക്കായി നയങ്ങള്‍ ആവിഷ്ക്കപ്പെടുമ്പോള്‍ മൊത്തം ജനസംഖ്യയുടെ എത്രശതമാനം ആളുകളാവും ആ നയപരിപാടികളില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുകയോ, അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരികയോ ചെയ്യുകയെന്നതാണ് മുഖ്യ പ്രശ്‌നം. കേവല സാമ്പത്തിക ശാസ്ത്രം പക്ഷെ ഇത്തരം ചോദ്യങ്ങള്‍ പരിഗണിക്കാറില്ല.

This post was last modified on July 5, 2019 7:33 am