X

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആറ് പേര്‍ കുഴഞ്ഞ് വീണു മരിച്ചു

വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്നതിനിടയിലാണ് മരണം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. അതേസമയം വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളിലെത്തിയ ആറ് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72), കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ (74) എന്നിവരാണ് മരിച്ചത്.

മാവേലിക്കര കണ്ടിയൂര്‍ ശ്രീരാമകൃഷ്ണ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ വന്നപ്പോഴാണ് പ്രഭാകരന്‍ കുഴഞ്ഞ് വീണ് മരിച്ചത്. പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 9.30ഓടെയായിരുന്നു സംഭവം.

പാനൂരിനടുത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോള്‍ ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: കുമാരന്‍, മക്കള്‍: രേഷ്മ, വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്

കൊല്ലം കിളികൊല്ലൂരില്‍ വോട്ട് ചെയ്യാനെത്തി പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ മണിയുടെ മരണം ആശുപത്രിയില്‍ വച്ചാണ് സംഭവിച്ചത്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

This post was last modified on April 23, 2019 3:17 pm