X

പി ജയരാജന്‍ കൊലയാളി: കെ കെ രമ ഇന്ന് കളക്ടറുടെ മുമ്പില്‍ ഹാജരാകും

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ മൂന്ന് ആര്‍എംപി നേതാക്കള്‍ക്ക് പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരിരുന്നു

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമ അല്‍പ്പസമയത്തിനുള്ളില്‍ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഹാജരാകും. ഇന്ന് 11 മണിക്ക് ശേഷം ഹാജരാകാനാണ് രമയ്ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയില്‍ പൊലീസും രമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ മൂന്ന് ആര്‍എംപി നേതാക്കള്‍ക്ക് പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരിരുന്നു. കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്റെ ആരോപണം.