X

എങ്ങനെ ഒരു എന്‍കൗണ്ടര്‍ നടത്താം; പൊലീസിന് ഒരു പ്രവര്‍ത്തനസഹായി

ടീം അഴിമുഖം

സ്വതന്ത്ര ഇന്ത്യയില്‍ വിവിധ നിരവധി എന്‍കൗണ്ടറുകള്‍ (ഏറ്റുമുട്ടലുകള്‍) നടത്തിയിട്ടുള്ള നമ്മുടെ പോലീസ് സേനയ്ക്കുള്ള ഒരു പ്രവര്‍ത്തനസഹായി (Instructive manual) യാണ് ഇത്. പൊലീസുകാരെ സംബന്ധിച്ച് ഇതൊരു പ്രവര്‍ത്തന സഹായി പോലെയാണെങ്കിലും വിചാരണത്തടവുകാരെ, നിരപരാധികളെ, അല്ലെങ്കില്‍ ഭീകരവാദികളെ ഒക്കെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ഇത് ശക്തമായ മുന്നറിയിപ്പാണ്. മറ്റുള്ളവര്‍ക്ക് ഇതൊരു വലിയ വിഷയമായേ തോന്നണമെന്നില്ല. ചിലപ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ക്കും.

ഓരോ ഏറ്റുമുട്ടലുകള്‍ക്കും ആഴ്ചകള്‍ നീണ്ട വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ലക്ഷ്യം വയ്ക്കുന്ന ടാര്‍ഗറ്റിനെ ഒരുക്കിയെടുക്കലാണ് ആദ്യം ചെയ്യേണ്ടത്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന വിധത്തിലായിരിക്കും ഇവര്‍ അറിയപ്പെടുക. ഭീകരവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വളരെ പെട്ടെന്ന് തന്നെ ആരോപിക്കാം. സത്യസന്ധരല്ലാത്ത സോഴ്സുകള്‍ നിങ്ങളെ സഹായിക്കാനുണ്ടാകും. അല്ലെങ്കില്‍ ഇന്‍റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിക്കാം. ഇതൊന്നുമല്ലെങ്കില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി അത് മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്യാം. ആദ്യ ഘട്ടത്തില്‍ പ്രാദേശിക മാധ്യമങ്ങളായിരിക്കും ഇതിന് ഏറ്റവും ഉചിതം. പ്രാദേശിക ലേഖകന്മാരുമായി ബന്ധപ്പെട്ട് ജയില്‍ ചാടിയ ഭീകരരെ സംബന്ധിച്ച് ജാഗ്രതയോ ഭീതിയോ പടര്‍ത്താം.

 

ഒരു കാര്യത്തില്‍ ഏതായാലും സംശയമില്ല, അര്‍ദ്ധരാത്രി അല്ലെങ്കില്‍ അതിരാവിലെ 2.30-ന് ജയില്‍ ചാടിയ ഭീകരര്‍ രാവിലെ 11.30 ആവുമ്പോഴേക്കും 12 കിലോമീറ്റര്‍ ദൂരത്തേ എത്താന്‍ സാധ്യതയുള്ളൂ. അവര്‍ക്ക് ഉറക്ക ക്ഷീണമുണ്ടാവും. അവശതയും പിടിക്കപ്പെടുമെന്ന ഭയവുമുണ്ടാവും. കൂട്ടം തെറ്റുന്നതില്‍ പേടിയുള്ളതിനാല്‍ അവര്‍ എല്ലാവരും ഒരുമിച്ച് ഒരു കുന്നിന്‍ മുകളിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു പ്രധാന സ്ഥലത്തോ കാണും. പുതിയ വസ്ത്രങ്ങള്‍, പുതിയ ഷൂസുകള്‍ ഇതെല്ലാം ഉണ്ടാവും. ഭീകരരെ നിങ്ങള്‍ വളയുമ്പോള്‍ റേഡിയോ ഉപയോഗിച്ച് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയാലും നിങ്ങള്‍ക്ക് അവരെ വെടി വയ്ക്കാം. വിശ്വാസയോഗ്യമായ റേഡിയോ സംവിധാനം ഉണ്ടായിരുന്നത് കൊണ്ടും എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത് കൊണ്ടും ഒന്നും പേടിക്കേണ്ടതില്ല, വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.           

എപ്പോഴും ദൗത്യസംഘം തോക്കുകളടക്കമുള്ള ആയുധങ്ങള്‍ കുറച്ച് അധികം കരുതുക. അങ്ങനെ വരുമ്പോള്‍ ഭീകരരുടെ കയ്യില്‍ ഇനി ആയുധങ്ങള്‍ ഇല്ലാതെ പോയാല്‍ ആ പ്രശ്നവും പരിഹരിക്കാം. എല്ലാവരേയും വെടിവച്ച് വീഴ്ത്തിയ ശേഷം അവരെ ആദ്യം വിശദമായി പരിശോധിക്കുക. എന്നിട്ട് മരണം ഉറപ്പാക്കുന്നതിനായി തൊട്ടട്ടുത്ത് നിന്ന് വെടിവയ്ക്കുക. ഒരാളെയും ബാക്കി വയ്ക്കാതിരിക്കുക എന്നത് ഏറ്റുമുട്ടലുകളെ സംബന്ധിച്ച അലിഖിത നിയമമാണ്. ഇന്ത്യന്‍ പൊലീസുകാരായതിനാല്‍ നിങ്ങള്‍ കാര്യക്ഷമതയില്‍ അത്ര മികച്ചവരല്ല എന്ന് തെളിയിക്കേണ്ടതും പ്രധാനമാണ്. അങ്ങനെ നോക്കുമ്പോള്‍ ചെറിയ പരിക്കുകള്‍ ശരീരത്തില്‍ വേണ്ടി വരും. മൃതദേഹങ്ങളോടൊപ്പം സെല്‍ഫി എടുക്കരുത്. വീഡിയോ അടക്കം ഒന്നും റെക്കോര്‍ഡ് ചെയ്യരുത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉണ്ടെങ്കില്‍ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് കൊല്ലാം. നമ്മുടെ കോടതികളില്‍ നടക്കുന്ന വിചാരണാ സമയമെടുത്താല്‍ നിങ്ങള്‍ ഉത്തരവാദിയല്ലെന്ന വിധി പുറകെ വന്നുകൊള്ളും. ഈ രാജ്യത്തെ ഇങ്ങനെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അടുത്ത ഏറ്റുമുട്ടലിന് എല്ലാ വിജയാശംസകളും.

ഭാരത് മാതാ കി ജയ്!

 

This post was last modified on November 1, 2016 10:53 am