X

‘വിശ്വാസം അതല്ലേ എല്ലാം’, ബാബ്‌റി പള്ളിയിലാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്നതിന്റെ തെളിവെന്തെന്ന ചോദ്യത്തിന് അഭിഭാഷകന്റെ മറുപടി

യേശുദേവന്‍ ബത്ത്‌ലഹേമില്‍ ജനിച്ചുവെന്നത് തര്‍ക്ക പ്രശ്‌നമായി കോടതികള്‍ക്ക് ഇടപെടേണ്ടി വന്നിട്ടുണ്ടോ എന്ന് ഭരണഘടന ബഞ്ച്

ബാബ്‌റി മസ്ജിദ് നിലിനിന്ന പ്രദേശത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുണ്ടോ എന്ന് സുപ്രീം കോടതി ഭരണ ഘടന ബഞ്ച്. രാം ലല്ലയുടെ അഭിഭാഷകന്‍ കെ പരാശരനോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

നൂറ്റാണ്ടുകളായുള്ള ഒരു വിശ്വാസത്തിന് തെളിവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പരാശരന്‍ വിശ്വാസം തന്നെയാണ് തെളിവെന്ന് ചൂണ്ടിക്കാട്ടി. രാമജന്മഭൂമി ദേവന്റെ തന്നെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഹിന്ദുക്കളുടെ ആരാധാന കേന്ദ്രമായതെന്നും പരാശരന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ വാദിച്ചു.

ലോകത്ത് ഏതെങ്കിലും ദേവന്മാരുടെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതികള്‍ക്ക് ഇടപെടേണ്ടിവന്നിട്ടുണ്ടോ എന്നായി കോടതിയുടെ തുടര്‍ന്നുള്ള ചോദ്യം. ബേത്ത്‌ലഹേമിലാണ് യേശുദേവന്‍ ജനിച്ചതെന്ന കാര്യം ലോകത്തെ ഏതെങ്കിലും കോടതിയില്‍ തര്‍ക്ക വിഷയമായി ഉയര്‍ന്നിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് പറയാമെന്ന് പരാശരന്‍ മറുപടിയും നല്‍കി.

ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി തങ്ങളുടെതാണെന്ന അവകാശ വാദത്തിന് പിന്‍ബലമായുള്ള തെൡവുകള്‍ ഹാജരാക്കാന്‍ കോടതി മറ്റ് വാദികളോട് ആവശ്യപ്പെട്ടു.

2010 അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളില്‍ ആഗസ്റ്റ് 6നു സുപ്രീം കോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങിയത്. കേസില്‍ തുടര്‍ച്ചയായി വാദം കേട്ട് വിധി പറയുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ബാബ്‌റി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി, മൂന്നായി വിഭജിച്ച് നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാമ വിഗ്രഹം എന്നിവര്‍ക്കായി ഭൂമി വിഭജിച്ചു നല്‍കാനാണ് കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടത്. 1992 ഡിസംബര്‍ ആറാം തീയതിയാണ് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഹിന്ദുത്വ വാദികള്‍ 16-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ബാബ്‌റി മസ്ജിദ് തകര്‍ത്തത. 1949 ലാണ് പള്ളിയില്‍ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചത്.

This post was last modified on August 8, 2019 10:12 am

Related Post
Leave a Comment