ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ണായകം. ഉപതെരഞ്ഞെടുപ്പ് നടന്ന 22 നിയമസഭ സീറ്റുകളില്‍ അഞ്ചെണ്ണമെങ്കിലും നേടിയില്ലെങ്കില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും. എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന എഐഎഡിഎംകെയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് 18 എംഎല്‍എമാരെ മദ്രാസ് ഹൈക്കോടതി അയോഗ്യരാക്കിയത്. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍ അനുസരിച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന 22 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് ഭരണകക്ഷിക്ക് വിജയസാധ്യത. അഞ്ചിടത്ത് മല്‍സരം ഇഞ്ചോടിഞ്ച് ആണെന്നും 14 മണ്ഡലങ്ങളില്‍ ഡിഎംകെ വിജയിക്കുമെന്നുമാണ് പ്രവചനം ഇത് യാഥാര്‍ത്ഥ്യമായാല്‍ പളനിസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും.
തമിഴ്‌നാട് നിയമസഭയില്‍ 234 അംഗങ്ങളാണുള്ളത്. എഐഎഡിഎംകെയ്ക്ക് 113 അംഗങ്ങളാണുള്ളത്. ഡിഎംകെയ്ക്ക് 88 സീറ്റും കോണ്‍ഗ്രസിന് എട്ട് സീറ്റുകളുമാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. മുസ്ലീം ലീഗിന് ഒരംഗവും, ഒരു സ്വതന്ത്രനുമാണ് മറ്റുള്ള രണ്ട് പേര്‍. അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കേണ്ടത് ഭരണം നിലനിര്‍ത്താന്‍ എഐഎഡിഎംകെയ്ക്ക് അനിവാര്യമാണ്. 22 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെ അവകാശപ്പെടുന്നത്.
അങ്ങനെ സംഭവിച്ചാല്‍ ഡിഎംകെയ്ക്ക് 110 എംഎല്‍എമാരുടെ പിന്തുണയുണ്ടാകും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനും ഇതുവഴി ഡിഎംകെയ്ക്ക് സാധിക്കും. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന എഐഎഡിഎംകെയിലുണ്ടായ അധികാര തര്‍ക്കമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ശശികലയുടെ ബന്ധു ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുലാണ്ടായ ഭിന്നതയാണ് എംഎല്‍എമാരുടെ നിലപാട് മാറ്റത്തിലേക്കും അയോഗ്യതയിലേക്കും നയിച്ചത്.
This post was last modified on May 22, 2019 9:59 am
Leave a Comment