X

ഈ മനോവൈകൃത സ്വയംപൊക്കികളില്‍ നിന്നും ഇതല്ലാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല

മലയാളി ചുമക്കുന്ന വിഴുപ്പുകളാണ് മലയാള സിനിമയിലും ടെലിവിഷന്‍ ചാനലുകളിലുമുള്ള 'വിനോദ വ്യവസായ താരങ്ങള്‍.'

‘അമ്മ’ താരങ്ങള്‍ അവതരിപ്പിച്ച ഒരു സ്കിറ്റിലെ ഉള്ളടക്കം നോക്കൂ. നമ്പൂതിരിമാരെ അനുകരിച്ചു സംസാരിക്കാന്‍ ശ്രമിക്കുന്ന അവര്‍ണ സ്ത്രീ, നായികാവ്യാപാരസാധ്യത ഇല്ലാത്ത, നായികാശരീരത്തിന്റെ അഴകളവുകള്‍ പാകമല്ലാത്ത തടിച്ച സ്ത്രീകള്‍, സ്വന്തം ശരീരത്തെ ആണ്‍നോട്ട ഭാഷയില്‍ വിസ്തരിക്കുന്ന പെണ്ണുങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നാല്‍ വാട്സാപ്പില്‍ ‘ക്ലിപ്’ കാണുന്നവര്‍, അധ്യക്ഷ പ്രസംഗം ചെയ്യാന്‍ അറിയാതെ കുഴങ്ങുന്ന വനിതാ പഞ്ചായത്ത് പ്രസിഡണ്ട്, നടികളുടെ പരാതി എന്നാല്‍ നായകന്‍മാര്‍ തങ്ങളെ പരിഗണിക്കുന്നില്ല, ‘boost’ ചെയ്യുന്നില്ല എന്നാണെന്ന വ്യാഖ്യാനം, അതില്‍ ‘പരിഗണനയും, ബൂസ്റ്റും’ ആര്‍ത്തലച്ചു ചിരിക്കുന്ന സകല വഷളന്‍മാര്‍ക്കും വായിച്ചെടുത്ത് വീട്ടില്‍ പോയി സ്വയംഭോഗം ചെയ്യാനാനുള്ളതാണ്, പിന്നെയാണ് ഈ പെണ്ണുങ്ങളുടെയെല്ലാം നിയന്ത്രണം വിടുന്ന അവതാരപ്പിറവികള്‍….മൈക് ഓപ്പറേറ്ററായി വരുന്ന മോഹന്‍ ലാലിനെയും മേശ കൊണ്ടുവരുന്ന മമ്മൂട്ടിയെയും കണ്ട് അവരാകെ രതികാമവിവശരായി കുഴഞ്ഞുവീഴുകയാണ്.

മലയാള ടെലിവിഷനിലും ചലച്ചിത്രങ്ങളിലും നിരന്തരം ആവര്‍ത്തിക്കുന്ന, നമ്മുടെ പൊതുബോധത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ ഒരു പരിച്ഛേദമാണിത് എന്നാണ് വാസ്തവം. ഈ ബോധത്തെയാണ് പെണ്ണുങ്ങള്‍ക്കിടയില്‍ ‘screw driver’ മറന്നുവെച്ചത് തപ്പുന്ന മോഹന്‍ലാലായി നമ്മള്‍ കാണുന്നത്. നാട്ടിലെ സ്ത്രീകളാകെ ഇപ്പോഴും തങ്ങളെ മനസിലോര്‍ത്താണ് ഭോഗിക്കുന്നത് എന്ന മനോവൈകൃതങ്ങളെ താലോലിച്ച് ജീവിക്കാനുള്ള മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമയിലെ പൊങ്ങന്‍മാരുടെ സ്വകാര്യാവകാശത്തോട് അറപ്പ് നിറഞ്ഞ അവഗണനയെ നമുക്ക് തോന്നേണ്ടതുള്ളൂ. പക്ഷേ അതൊരു പൊതുവേദിയില്‍ ഇത്ര പരസ്യമായി കൊണ്ടുനടക്കാനുള്ള ഉളുപ്പില്ലായ്മ അവര്‍ക്കുണ്ടാക്കിക്കൊടുത്തത് അതുകണ്ടാസ്വദിക്കും എന്നുറപ്പുള്ള ഒരു സമൂഹമാണ്.

പ്രായം കൂടുന്തോറും തങ്ങളുടെ ലൈംഗികാകര്‍ഷണ ശേഷി കുറയുന്നുവോ എന്ന ഭീതിയാണ്, അത് തങ്ങളുടെ താരവ്യാപാര സാധ്യതകളെ കുറയ്ക്കുമല്ലോ എന്ന ആശങ്കയാണ് മറ്റ് ഒട്ടനവധി സാമൂഹ്യ,അധീശ ധാരണകളുടെ കൂട്ടത്തില്‍ ഇവര്‍ക്കുള്ളത്. അതുകൊണ്ടാണ് മമ്മൂട്ടി യുവതികളുടെ ഇടയില്‍, നിത്യ യൌവനമായി മുഖചിത്രങ്ങള്‍ വരുന്നതും, മോഹന്‍ലാല്‍ ഒരു കാസനോവയാണെന്ന് സ്റ്റേജ് ഷോകളില്‍ പറയുന്നതും. എക്കാലത്തും ലിംഗപ്പെരുമയിലും അതിന്റെ പരിസരാധികാരങ്ങളിലുമായി അരങ്ങുവാഴാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരെയാണ്, പുരുഷാധിപത്യ ലോകത്തെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. വ്യക്തിപരമായി ഇതിനെക്കുറിച്ചുള്ള മൂല്യവിചാരങ്ങള്‍ക്കൊന്നും ശേഷിയോ രാഷ്ട്രീയബോധമോ ഇല്ലാത്ത വെറും പൊങ്ങന്‍മാരാകയാല്‍ ഈ മനോവൈകൃത സ്വയംപൊക്കികളില്‍ നിന്നും ഇതല്ലാതൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

എന്നാല്‍ ഇവരെയൊക്കെ രാഷ്ട്രീയ, സാംസ്കാരിക താരകങ്ങളായി കൊണ്ടുനടക്കുന്നവര്‍ ഇനിയും അത് തുടരുമ്പോള്‍ അവരോടു നമുക്ക് ചോദ്യങ്ങളുണ്ടാകണം. ഇടതുപക്ഷ ജനപ്രതിനിധികളായ കുറെപ്പേരും ഇക്കൂട്ടത്തിലുള്ളപ്പോള്‍ അതിന് ചില രാഷ്ട്രീയ ഉത്തരങ്ങള്‍ നല്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഇടതുമുന്നണിയുടെ നായര്‍ എം എല്‍ എ ഗണേഷ് കുമാര്‍ പിള്ള പൊതുസ്ഥലത്ത് ഒരു സ്ത്രീയെയും മകനെയും മര്‍ദിച്ച സംഭവം, നായന്‍മാരുടെ സംഘടന ആസ്ഥാനത്ത് പടനായന്‍മാരുടെ മധ്യസ്ഥതയില്‍ തീര്‍ക്കാന്‍ പാകത്തില്‍ നീട്ടിവലിച്ചുകൊടുക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളപ്പോള്‍ അത്തരം രാഷ്ട്രീയ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുക വയ്യ.

ദളിതരെ, സ്ത്രീകളെ, കറുത്ത നിറത്തെ, സാമ്പത്തിക പിന്നാക്കാവസ്ഥയെ എല്ലാം ഹീനമായ ഭാഷയില്‍ അവഹേളിക്കുന്ന പരിപാടികളാണ് നിത്യേനയെന്നോണം പൊതുദൃശ്യമണ്ഡലത്തില്‍ നിറയുന്നത്. മലയാളി ചുമക്കുന്ന വിഴുപ്പുകളാണ് മലയാള സിനിമയിലും ടെലിവിഷന്‍ ചാനലുകളിലുമുള്ള ‘വിനോദ വ്യവസായ താരങ്ങള്‍.’ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ട് രതിരാഗവിവശരാകുന്ന സ്ത്രീകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ചന്ത്രക്കാരന്‍മാരെപ്പോലെ ചിറിയിളിക്കുന്ന പൊതുബോധത്തിന് ലൈംഗികാക്രമണക്കേസില്‍ പ്രതിയായ ദിലീപും മനോവൈകൃതത്തിന് ചികിത്സ തേടാതെ അതൊരു കലാരൂപമെന്ന വ്യാജേന വേദിയിലവതരിപ്പിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയടങ്ങുന്ന കുറെ അധമന്‍മാരുമാണ് പാകം.

*ഫേസ്ബുക്ക് പോസ്റ്റ്

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Me:Add me on Facebook

Related Post
Leave a Comment