താര സംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്ന് സംഘടിപ്പിച്ച താരോത്സവം ആണ് ‘അമ്മ മഴവില്ല് 2018’. മലയാള സിനിമയിലെ കലാകാരന്മാരെ സഹായിക്കാൻ വേണ്ടിയാണ് ഷോ സംഘടിപ്പിച്ചത്. ചലച്ചിത്രലോകത്തെ വലിയ കൂട്ടായ്മയാണിതിനു പിന്നിൽ എന്ന നടൻ മമ്മൂട്ടിയുടെ വാക്കുകളോടെയാണ് പരിപാടി ആരംഭിച്ചത്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ പതിനായിരങ്ങൾക്ക് മുൻപിലാണ് ഷോ അരങ്ങേറിയത്.
മലയാള സിനിമ എന്നും സ്ത്രീ – ദളിത് വിരുദ്ധതയുടെ ഈറ്റില്ലമാണ്. ആ കളരിയിൽ അഭ്യസിക്കുന്ന നടന്മാരും, സംവിധായകരും ഒരുമിച്ച് തയ്യാറാക്കുന്ന സ്റ്റേജ് ഷോകളിലെ സ്കിറ്റുകളുടെ നിലവാരം അളക്കുന്നത് കടലിൽ തിര എണ്ണുന്നതുപോലെയാണ്. അമ്മ മഴവില്ലില്‍ അരങ്ങേറിയ “സ്ത്രീ ശാക്തീകരണ വാട്സാപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ” ആക്ഷേപ ഹാസ്യ അവതരണം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും മലയാള സിനിമ രംഗത്തെ പുതിയ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവിനെ ടാർഗെറ് ചെയ്തു കൊണ്ട് നടത്തിയ ഒന്നുമാണ്.
സ്ത്രീ കൂട്ടായ്മകളെ കുറിച്ച് വരുന്ന ധാരാളം ട്രോളുകളും പരിഹാസങ്ങളും ചേർത്ത് അവിയൽ രൂപത്തിൽ യാതൊരു ധാര്‍മ്മികതയും ഇല്ലാതെ, മാറുന്ന ലോകത്തെ കുറിച്ച് ഒരു മിനിമം ധാരണ പോലും ഇല്ലാതെ ഇങ്ങനെ ഒരു സ്കിറ്റ് തയ്യാറാക്കാനും അത് പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനുമുള്ള ചർമശേഷി സമ്മതിച്ചേ മതിയാകു. അനന്യ, കുക്കു പരമേശ്വരൻ, മഞ്ജു പിള്ള, പൊന്നമ്മ ബാബു, സുരഭി, തസ്നി ഖാൻ എന്നിവരോടൊപ്പം സാക്ഷാൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചാണ് പരിപൂര്‍ണ്ണമായും സ്ത്രീ കൂട്ടായ്‍മകളെ അപഹസിക്കുന്ന ഈ സ്കിറ്റിൽ അഭിനയിച്ചിരിക്കുന്നത്.
സ്ത്രീകൾ സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷേ അത് ഫാഷന്‍ ട്രെന്റുകളെ കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെ പറ്റിയുള്ള സങ്കല്‍പങ്ങളെക്കുറിച്ചുമൊക്കെ മതിയെന്നും അല്ലെങ്കിൽ സ്ത്രീ കൂട്ടായ്മകളിൽ നടക്കാൻ സാധ്യത ഉള്ളത് ഗോസിപ്പിങ് മാത്രമാണെന്നും ഉള്ള പൊതുബോധ ചിന്തയെ ഊട്ടിയുറപ്പിക്കാൻ ഉള്ള ശ്രമം മാത്രമായാണ് ആ സ്കിറ്റ് അനുഭവപ്പെടുന്നത്. കടുത്ത സ്ത്രീ വിരുദ്ധതക്കിടയിലും നല്ല തറവാട്ടിൽ പിറന്നവൾ, ഇല്ലങ്ങളിലെ ഭാഷ ശ്രേഷ്ഠ ഭാഷ തുടങ്ങിയ കമന്റുകൾ സ്കിറ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രിയദർശൻ ലൈനിൽ ജാതി വിരുദ്ധത പറയാനും അമ്മ മഴവില്ല് സംഘാടകർ മറന്നില്ല. സ്കിറ്റിന്റെ ഭാഗമായ അനന്യ മുതൽ കുക്കു പരാമേശ്വരൻ വരെ ഉള്ളവരോട് സഹതാപമാണ് തോന്നുന്നത്.
പണിപ്പെട്ടുണ്ടാക്കുന്ന തമാശകള്‍, ഉപമകള്‍, സ്ത്രീയെ ലൈംഗിക അവയവങ്ങളിലേക്ക് ചുരുക്കിയുള്ള ശുദ്ധ ചീത്തവിളി, വ്യക്തിഹത്യ, എല്ലാം നിറച്ചുകൊണ്ട് ഒരു കോമഡി സ്കിറ്റ് അണിയിച്ചൊരുക്കുമ്പോൾ കൂട്ടത്തിൽ ഒരു നടിയെ കുറച്ചു മാസങ്ങൾക്കു മുൻപ് പീഡിപ്പിച്ചതിന്റെ പേരിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയെ കുറിച്ച് കൂടി ഓർക്കണമായിരുന്നു. അവരും അമ്മയുടെ മകളാണല്ലോ അല്ലെ?
സിനിമയിലെ സ്ത്രീ കൂട്ടായ്‌മ വുമൺ കളക്ടീവിനെ നൈസ് ആയി ടാർഗറ്റ് ചെയ്താൽ മനസ്സിലാകാതിരിക്കാൻ മാത്രം ആപ്‌സ്‌റ്റെയർ വേക്കന്‍റ് ആയവർ അല്ല മലയാളികൾ എന്ന് അമ്മയുടെ അണിയറ പ്രവർത്തകർ അറിയണം. ഫണ്ട് റൈസ് ചെയ്യാനും, പാവപ്പെട്ട കലാകാരൻമാരെ സഹായിക്കാനും എന്ന പേരിൽ ഇത്തരം പേക്കൂത്തുകൾ നടത്തി ഇനിയും സ്ത്രീ സമൂഹത്തെ അപമാനിക്കാതിരിക്കാൻ ശ്രമിച്ചാൽ കൊള്ളാം. ശക്തമായ പ്രതികരണങ്ങളുടെയും കൂടി കാലം ആണ്. ഇത് വരെ സമ്പാദിച്ചു വെച്ച വെട്ടുകിളിക്കൂട്ടങ്ങളുടെ പിന്തുണ പോരാതെ വരും ഒരു വലിയ പ്രതിഷേധത്തെ നേരിടാൻ.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 3, 2018 12:54 pm
Leave a Comment