ആയുഷ്മാന്‍ ഖുറാന നായകനായി എത്തുന്ന ‘ആര്‍ട്ടികള്‍ 15 ‘ എന്ന ചിത്രത്തിനെതിരെ ആരോപണവുമായി ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സമൂഹം രംഗത്ത്. അനുഭവ സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രം വിവാദമായ ബദ്വ ബലാത്സംഗ, കൊലപാതക കേസാണ് പ്രമേയമാക്കുന്നത്. ബ്രാഹ്മണ സമൂഹത്തെ മനഃപൂര്‍വം അപമാനിക്കുന്നതാണ് ചിത്രം എന്ന ആരോപണവവുമായാണ് ബ്രാഹ്മണ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ചർച്ചയായിരുന്നു. മൂന്ന് രൂപ കൂലി കൂട്ടിച്ചോദിച്ചതിന് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുന്നതാണ് ട്രെയിലറില്‍ പ്രതിപാദിച്ചിരിക്കുന്നത്. അത് കൂടാതെ സംഭവം നടന്ന സ്ഥലത്തെ ജാതിവ്യവസ്ഥയും ചിത്രം വിമർശിക്കുന്നുണ്ട്.ട്രെയിലറിൽ കുറ്റവാളികളെക്കുറിച്ച് മഹന്ത്ജി കെ ലഡ്‌കെ എന്ന് പറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ മഹന്ത്ജി എന്ന് ബ്രാഹ്മണരെയാണ് അഭിസംബോധന ചെയ്യുന്നത്.
സംഭവവുമായി ബന്ധമില്ലാത്ത ബ്രാഹ്മണരെയാണ് സിനിമയില്‍ പ്രതികളായി ചിത്രീകരിക്കുന്നതെന്നും ഇത് ബ്രാഹ്മണ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ത്ഥി നേതാവ് കുശാല്‍ തിവാരി പറഞ്ഞു. താക്കൂറുകള്‍ക്ക് പത്മാവത് റിലീസ് തടയാനാകുമെങ്കില്‍ ബ്രാഹ്മണര്‍ക്ക് തങ്ങളുടെ അഭിമാനം സംരക്ഷിക്കാനായി ഈ ചിത്രത്തിനെതിരേ പ്രതികരിക്കുന്നതില്‍ തെറ്റെന്താണെന്നും കുശാൽ ചോദിക്കുന്നു. ഇതിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.
This post was last modified on June 6, 2019 7:15 am