X

കമ്പം നിരോധിക്കാന്‍ വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകും; പുറ്റിംഗല്‍ വാസികള്‍

ഉണ്ണികൃഷ്ണന്‍ വി

പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിനു പിന്‍വശമാണ് പൊന്നുവും അമ്മയും താമസിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ കമ്പം നടക്കുമ്പോള്‍ പൊന്നു വീട്ടില്‍ ഒറ്റയ്ക്കും. കാതടപ്പിക്കുന്ന ശബ്ദം, അന്തരീക്ഷത്തില്‍ ഉയരുന്ന നിലവിളികള്‍ ചുറ്റും ചിതറി വീഴുന്ന കല്‍ച്ചീളുകള്‍. പതിമൂന്നു വയസ്സുകാരിയായ പൊന്നുവിന് അത് വല്ലാത്ത ഷോക്കാണ് നല്‍കിയത്. അവള്‍ ആരോടും സംസാരിക്കാതെയായി, ഭക്ഷണം കഴിക്കാതെയായി. ഇന്ന്. രാവിലെ 11 മണിയോടെ മാനസിക അസ്വാസ്ഥ്യമനുഭവപ്പെട്ടതോടെ പൊന്നുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. നേരത്തെ തന്നെ അച്ഛന്‍ മരിച്ച പൊന്നുവിന് കൂട്ട് അമ്മ ജയശ്രീ മാത്രമാണ്. അവര്‍ ആകെ തകര്‍ന്ന അവസ്ഥയിലും.

പ്രദേശത്തുള്ള ഒരു വീട്ടിലെ അവസ്ഥയാണ് ഇത്. ക്ഷേത്ര പരിസരത്ത് താമസിക്കുന്ന മറ്റു വീടുകളിലും സമാനമായത് തന്നെ. സമീപത്തു തന്നെ ഒരു വയോധിക കമ്പത്തിന്റെ പ്രകമ്പനവും ശബ്ദകോലാഹലങ്ങളും മൂലമുണ്ടായ ആഘാതത്തില്‍ മരണമടഞ്ഞു. മാനസികമായ ആഘാതമേറ്റവര്‍ അനവധി. 110 പേരുടെ ജീവനെടുക്കുകയും 400ല്‍ അധികം ആള്‍ക്കാര്‍ ആശുപത്രിയിലുമായ മരണക്കമ്പത്തിന്റെ വെടിമരുന്നിന്റെ ചൂര് ഇപ്പോഴും ഇവിടെ നിന്ന് വിട്ടുമാറിയിട്ടില്ല. കത്തിയമരുമ്പോള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും ചെരിപ്പുകളും പൊട്ടിത്തകര്‍ന്ന് അങ്ങിങ്ങായി കിടക്കുന്ന കമ്പപ്പുരയുടെ അവശിഷ്ടങ്ങളില്‍ പതിഞ്ഞ ചോരപ്പാടുകളും ഇപ്പോഴും കൊലക്കളത്തിന്റെ പ്രതീതിയുണര്‍ത്തുകയാണ്.

ഏറെ വേദനാജനകമായ ഒന്ന് ഈ മനുഷ്യക്കുരുതിയ്ക്കു ശേഷവും ചിലര്‍ അടുത്ത വര്‍ഷം കമ്പം വേണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നുള്ളതാണ്. ദേവിയ്ക്ക് പ്രിയപ്പെട്ട വഴിപാട് ആയതിനാല്‍ കമ്പം നിര്‍ത്താന്‍ പാടില്ല എന്ന അഭിപ്രായക്കാരാണ് പറവൂരിലെ ചില കൂട്ടര്‍.

നടന്ന സംഭവത്തില്‍ ദുഃഖമുണ്ട്. അതിനു പിന്നില്‍ കമ്മിറ്റിക്കാരുടെ അശ്രദ്ധയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷവും കമ്പം വേണം എന്നുള്ള ആഗ്രഹം കുറുമണ്ടല്‍ സ്വദേശി സരസന്‍ മറച്ചു വയ്ക്കുന്നില്ല. ഇവിടെയുള്ള ചിലര്‍ക്ക് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ് കമ്പത്തോടുള്ള പ്രേമം. സോഷ്യല്‍ മീഡിയ വഴി ഇതേക്കുറിച്ച് നടന്ന പ്രചരണങ്ങള്‍ ഇതിനു തെളിവാണ്. ഗള്‍ഫ് നാടുകളിലുള്ളവരും നാട്ടില്‍ തന്നെയുള്ളവരും ഇതിനായി മുടക്കുന്നത് വലിയ തുകകളാണ്.

പ്രദേശവാസിയായ അരവിന്ദനും സരസന്റെ അഭിപ്രായം തന്നെ. എന്നാല്‍ കമ്പം നടത്തിപ്പില്‍ വന്ന അപാകതകളാണ് ഇത്തവണത്തെ അപകടത്തിനു കാരണമായത്‌ എന്ന് അരവിന്ദന്‍ പറയുന്നു. സാധാരണ നടക്കാറുള്ളതു പോലെ ഒന്നിന് പിറകേ ഒന്നായി കമ്പത്തിലെ ഇനങ്ങള്‍ കത്തിച്ചിരുന്നുവെങ്കില്‍ ഇതുണ്ടാവുമായിരുന്നില്ല എന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഇനി പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഇനിയൊരു തവണ കമ്പം നടത്താന്‍ തീരുമാനമുണ്ടായാല്‍ അതിനെതിരെ സുപ്രീം കോടതിയില്‍ വേണമെങ്കിലും പോകുമെന്ന് പരിസരവാസിയും മുന്‍ ക്ഷേത്ര കമ്മിറ്റി അംഗവും ആയിരുന്ന ശശി പറയുന്നു. ഇന്നലെ നടന്ന തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ ശശിയുടെ സഹോദരപുത്രനും മരുമകളും ഉണ്ടായിരുന്നു.

ക്ഷേത്രത്തിനു വലത്തുവശത്തുള്ള ഗുരുമന്ദിരത്തിനു സമീപമാണ് പങ്കജാക്ഷിയമ്മയുടെ വീട്. മക്കളോടൊപ്പം വിദേശത്തു താമസിക്കുന്ന ഇവര്‍ ആകെ നാട്ടിലെത്തുക കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന പുറ്റിംഗല്‍ ക്ഷേത്രഉത്സവത്തിനായാണ്. ഓരോ വര്‍ഷവും കമ്പം നടക്കുമ്പോള്‍ സ്വന്തം വീടുപേക്ഷിച്ച് ബന്ധുക്കളുടെ വീട്ടില്‍ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ് ഇവരുടേത്. ശാരീരികമായി അസ്വസ്ഥത അനുഭവിക്കുന്ന പങ്കജാക്ഷിയാണ് കമ്മിറ്റിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. അതിനു മുന്‍പും ശേഷവും ഈ വയോധികയ്ക്കു നേരെ കമ്മിറ്റി നടത്തിയത് അസഭ്യവര്‍ഷവും ഭീഷണിയുമായിരുന്നു. പരാതി പിന്‍വലിച്ചില്ലയെങ്കില്‍ അവസാനിപ്പിച്ചുകളയും എന്ന ഭീഷണിയും ഉണ്ടായി. നല്‍കിയ പരാതി പിന്‍വലിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയ ഇവരുടെ മകനെതിരെയും ഭീഷണിയുണ്ടായി.

ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തു തന്നെയാണ് റിട്ടയേര്‍ഡ് ട്രഷറി ഒഫീസറായ സുധാകരന്റെ വീട്. കമ്പം മൂലം ഉണ്ടാവുന്ന ശബ്ദമലിനീകരണത്തിനെതിരെ കേസ് നല്‍കിയിരുന്നു സുധാകരന്‍. കമ്മിറ്റിക്കാരുടെയും മറ്റു ചിലരുടേയും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു ബലിയാടാവേണ്ടി വരുന്നത് തങ്ങളെപ്പോലെയുള്ള പ്രദേശവാസികളാണ് എന്ന് സുധാകരന്‍ പറയുന്നു. കമ്പത്തോടും ക്ഷേത്രത്തിന് അതുമൂലം ലഭിക്കുന്ന ഭീമമായ തുകയോടുമുള്ള താത്പര്യം കാരണം ഭീഷണിയാവുന്നത് തങ്ങളുടെ ജീവനും സ്വത്തുവകകള്‍ക്കുമാണ് എന്നും സുധാകരനും ശശിയും വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ എന്തുവില കൊടുത്തും കമ്പം നടത്തുന്നതിനെ എതിര്‍ക്കും എന്നുറച്ചു തന്നെയാണ് ഇവര്‍.

നടന്ന അപകടത്തില്‍ മരണപ്പെട്ടതിലും പരിക്കേറ്റതിലും പരിസരവാസികളുടെ എണ്ണം കുറവാണ്. പലരും കമ്പം പൂര്‍ണ്ണമാകുന്നതിനു മുന്‍പ് തന്നെ അവരവരുടെ വീടുകളില്‍ എത്തിയിരുന്നു. എന്നാല്‍ അവരില്‍ പലര്‍ക്കും നേരിടേണ്ടി വന്നത് സ്ഫോടനം മൂലം ഉണ്ടായ മാനസിക ആഘാതങ്ങളാണ്. സാമ്പത്തികമായുള്ള നഷ്ടങ്ങള്‍ പുറമേ. രാജന്‍, തുളസി, വിശ്വംഭരന്‍, സുരേന്ദ്രന്‍ എന്നീ പ്രദേശ വാസികളും സമാനമായ അഭിപ്രായം പങ്കുവയ്ക്കുന്നു.

ഇനിയും കമ്പം വേണോ എന്നുള്ള ചോദ്യത്തിനു പ്രതികരിക്കാനോ നടന്നത് വിവരിക്കാനോ കൂടി ചിലര്‍  ഇപ്പോഴും ഭയക്കുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണയുള്ള പലരും ഇതില്‍ ഇടപെട്ടിട്ടുണ്ട് എന്നുള്ള ഭീതിയും ഇനിയും ഈ നാട്ടില്‍ തന്നെ ജീവിക്കണമെങ്കില്‍ പലരെയും ഭയക്കണം എരന്നുള്ളതും അവരെ സംസാരിക്കുന്നതില്‍ നിന്നും വിലക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും കമ്മിറ്റി അംഗങ്ങളുടെ അപ്രമാദിത്വത്തിനെതിരെ സംസാരിക്കാനും തന്നെയാണ് ശശിയുടെയും മറ്റുള്ളവരുടെയും തീരുമാനം. ഇനിയൊരു കൂട്ടക്കുരുതിയ്ക്കുകൂടി ഇവിടെ അരങ്ങൊരുങ്ങില്ല എന്ന് ഇവര്‍ ഉറപ്പിച്ചിരിക്കുകയാണ്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

This post was last modified on April 11, 2016 6:28 pm

Related Post
Leave a Comment