ഡൊണാൾഡ് ട്രംപിനെ വീണ്ടും ‘ഫാസിസ്റ്റ്’ എന്ന് വിളിച്ച് ഇൽഹാൻ ഒമർ രംഗത്ത്. ‘അദ്ദേഹം ഫാസിസ്റ്റ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു’വെന്നാണ് ഒമര്‍ ക്യാപിറ്റൽ ഹില്ലിൽവെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ റാലിക്കിടെ ഒമര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരെ ട്രംപ് പലതവണ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
നേരത്തെ കുടിയേറ്റ ബന്ധമുള്ള കോണ്‍ഗ്രസ്സ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെ ട്രംപ് തുടരെത്തുടരെ വംശീയ അധിക്ഷേപ ട്വീറ്റ് ചെയ്തിരുന്നു.
‘ഇതൊക്കെയാണ് നമ്മുടെ പ്രസിഡന്‍റ് എന്ന് ജനങ്ങളെ ഓർമ്മപ്പെടുത്താന്‍ ഞാൻ ആഗ്രഹിക്കുകയാണ്. ജനാധിപത്യ സംവാദവും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ അനുവദിക്കുന്ന ഒരു രാജ്യമായിരിക്കേണ്ട നമ്മുടെ രാജ്യത്തെ അദ്ദേഹത്തിന്‍റെ അനുയായികൾ ഇങ്ങനെ ആക്കിത്തീര്‍ത്തു. ഇത് എന്‍റെ മാത്രം വിഷയമല്ല. നമ്മുടെ വിഷയമാണ്. നമ്മുടെ രാജ്യം എന്തായിരിക്കണം എന്നതിന്‍റെ പ്രശ്നമാണ്’ ഇൽഹാൻ ഒമർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു പ്രചരണ റാലിക്കിടെ ട്രംപ് ഒമറിനെ അതിരൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ‘അവളെ അവളുടെ രാജ്യത്തേക്ക് തിരികെ അയയ്ക്കുക’ എന്ന മുറവിളികളോടെയാണ് ട്രംപ് അനുകൂലികള്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ സ്വീകരിച്ചത്. അത് തടയാന്‍ അപ്പോള്‍ ശ്രമിക്കാതിരുന്ന ട്രംപ് പിന്നീട് അത്തരം മുദ്രാവാക്യങ്ങളോടു യോജിപ്പില്ലെന്നും പറഞ്ഞിരുന്നു.
നോര്‍ത്ത് കരോലിനയില്‍ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഇല്‍ഹാനടക്കം നാല് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോടാണ് അദ്ദേഹം അമേരിക്ക വിടണമെന്ന് പറഞ്ഞത്. തുടര്‍ന്ന് ട്രംപ് അനുകൂലികളും ഇല്‍ഹാനെ വംശീയമായി അധിക്ഷേപച്ചിരുന്നു. ഇതിനെതിരെ മായാ ആഞ്ചലോയുടെ വംശീയ വിരുദ്ധ കവിത ട്വീറ്റ് ചെയ്താണ് ഇല്‍ഹാന്‍ മറുപടി പറഞ്ഞത്.
ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയയാളാണ്. ഒമറിന് പിന്തുണയുമായി കമലാ ഹാരിസടക്കമുള്ള ഡെമോക്രാറ്റുകള്‍ രംഗത്ത് വന്നിരുന്നു. ഇസ്രായീല്‍ ലോബിയിങ്ങിനെയും തീവ്ര വലതു പക്ഷ നയങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന ആളാണ് ആദ്യ മുസ്ലിം വനിതാ കോണ്‍ഗ്രസ് പ്രതിനിധി കൂടിയായ ഒമര്‍.
Leave a Comment