X

“ആദ്യ ലൈംഗികാനുഭവം ബലാത്സംഗം പോലെ” – അമേരിക്കന്‍ സ്ത്രീകള്‍ പറയുന്നു

നിർബന്ധിത ലൈംഗികതയെക്കുറിച്ച് സ്ത്രീകളോട് ചോദിക്കാന്‍ ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയുള്ള സര്‍വേയാണ് അവര്‍ നടത്തിയത്.

യുഎസിലെ 16 സ്ത്രീകളിൽ ഒരാള്‍ കൗമാര കാലത്തുതന്നെ നിര്‍ബന്ധിത ലൈംഗികതക്ക് വിധേയരാകുന്നുവെന്നും, ചിലര്‍ ഇപ്പോഴും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും പുതിയ പഠനം. അവരുടെ ആദ്യത്തെ ലൈംഗികാനുഭവം തന്നെ ബലാത്സംഗത്തിന് തുല്യമാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു. എന്നാല്‍, നിർബന്ധിത ലൈംഗികതയെക്കുറിച്ച് സ്ത്രീകളോട് ചോദിക്കാന്‍ ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയുള്ള സര്‍വേയാണ് അവര്‍ നടത്തിയത്.

സർവേയിൽ പങ്കെടുത്ത ഏഴ് ശതമാനം സ്ത്രീകളും തങ്ങളുടെ ആദ്യ ലൈംഗികാനുഭവം തന്നിഷ്ടപ്രകാരം സംഭവിച്ചതല്ല. ശരാശരി 15 വയസിലാണ് ഭൂരിഭാഗം പേരും ഇരകളായത്. അവരെക്കാള്‍ ഏത്രയോ മുതിര്‍ന്ന പുരുഷന്മാരാണ് ചൂഷണം ചെയ്തത്. പകുതിയോളം പേരെ മറ്റുപല പ്രലോഭനങ്ങളിലൂടെയും ഒരുപാട് പേരെ ബലപ്രയോഗത്തിലൂടെയുമാണ്‌ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. ‘ഒരു വ്യക്തിയുടെ ഇഷ്ടത്തിന് വിരുദ്ധമായി നടക്കുന്ന എല്ലാ ലൈംഗിക ബന്ധവും ബലാല്‍സംഗമാണെന്ന്’ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ ഗവേഷകയായ ഡോ. ലോറ ഹോക്സ് പറഞ്ഞു.

നിർബന്ധിത ലൈംഗികബന്ധത്തിന് ശേഷമുള്ള വർഷങ്ങളിൽ ഇരകളായ സ്ത്രീകള്‍ക്ക് കൂടുതൽ ലൈംഗിക പങ്കാളികൾ ഉണ്ടാവുകയും അനാവശ്യ ഗർഭധാരണങ്ങളും, ഗർഭച്ഛിദ്രങ്ങളും നടക്കുന്നതായും പഠനം സാക്ഷ്യപ്പെടുത്തുന്നു. അത്തരം സ്ത്രീകള്‍ പ്രത്യുൽപ്പാദന – ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. അതില്‍ ഏകദേശം 16 ശതമാനം പേരുടെയും ആരോഗ്യസ്ഥിതി വളരെ മോശമാണ്. എന്നാല്‍ നിർബന്ധിത ലൈംഗികബന്ധമാണോ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം എന്ന് ഈ പഠനത്തില്‍ സ്ഥിരീകരിക്കപ്പെടുന്നുമില്ല. വിശദമായ പഠനം ജമാ ഇന്റേണൽ മെഡിസിനിൽ (JAMA Internal Medicine) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

This post was last modified on September 17, 2019 1:44 pm