X

ഹാഫിസ് സയിദിന് ഞങ്ങള്‍ പണം നല്‍കിയിട്ടുണ്ട്, കാശ്മീരില്‍ ഇന്ത്യ പറയുന്നതാണ് ലോകം വിശ്വസിക്കുന്നത്: പാകിസ്താന്‍ ആഭ്യന്തര മന്ത്രി

ഇന്ത്യ കാശ്മീരില്‍ കര്‍ഫ്യൂ അടിച്ചേല്‍പ്പിച്ചു, കാശ്മീരികള്‍ക്ക് മരുന്ന് കിട്ടുന്നില്ല എന്നൊക്കെ നമ്മള്‍ പറയുന്നു. എന്നാല്‍ ലോകം വിശ്വസിക്കുന്നത് ഇന്ത്യ പറയുന്നതാണ് - ഐജാസ് അഹമ്മദ് പറഞ്ഞു.

ലഷ്‌കര്‍ ഇ തയിബ, ജമാ അത് ഉദ് ദവ സംഘടനകളുടെ തലവന്‍ ഹാഫിസ് സയിദിന് പണം നല്‍കിയിട്ടുണ്ട് എന്ന പാകിസ്താന്‍ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. പാക് ആഭ്യന്തര മന്ത്രി റിട്ട.ബ്രിഗേഡിയര്‍ ഐജാസ് അഹമ്മദ് ഷാ ആണ് ഇക്കാര്യം പറഞ്ഞത്. കാശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി ഐജാസ് അഹമ്മദ് സമ്മതിച്ചു. പാകിസ്താന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ലോകം ഇന്ത്യയെ ആണ് വിശ്വസിക്കുന്നത് എന്നും പാക് മന്ത്രി അഭിപ്രായപ്പെട്ടു. പാകിസ്താനി വാര്‍ത്താ ചാനലായ ഹം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഐജാസ് അഹമ്മദ് ഇക്കാര്യം പറഞ്ഞത്.

പാകിസ്താനിലെ അഭിജാത ഭരണവര്‍ഗം രാജ്യത്തെ നശിപ്പിച്ചതായി ഐജാസ് അഹമ്മദ് ഷാ ആരോപിച്ചു. ഇന്ത്യ കാശ്മീരില്‍ കര്‍ഫ്യൂ അടിച്ചേല്‍പ്പിച്ചു, കാശ്മീരികള്‍ക്ക് മരുന്ന് കിട്ടുന്നില്ല എന്നൊക്കെ നമ്മള്‍ പറയുന്നു. എന്നാല്‍ ലോകം വിശ്വസിക്കുന്നത് ഇന്ത്യ പറയുന്നതാണ് – ഐജാസ് അഹമ്മദ് പരാതിപ്പെട്ടു. കാശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ പാകിസ്താനുണ്ട് എന്ന, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഐജാസ് അഹമ്മദിന്റെ പ്രസ്താവന.

ജമാ അത് ഉദ് ദവയ്ക്കായി കോടിക്കണക്കിന് രൂപ പാകിസ്താന്‍ ചിലവഴിച്ചിട്ടുണ്ട് എന്ന് ഐജാസ് അഹമ്മദ് സമ്മതിച്ചു. ജമാഅത്ത് ഉദ് ദവ അടക്കമുള്ള സംഘടനകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരണമെന്നും ഐജാസ് അഹമ്മദ് പറഞ്ഞു. പാക് സൈന്യവുമായി വലിയ അടുപ്പം പുലര്‍ത്തുന്നയാളാണ് ഐജാസ് അഹമ്മദ് ഷാ പറഞ്ഞു.

This post was last modified on September 13, 2019 4:35 pm

Related Post
Leave a Comment