തലച്ചോറിലെ ചെറു ചലനങ്ങൾ പോലും ശബ്ദമായി പരിവർത്തിപ്പിക്കാനുള്ള ഡീക്കോഡിങ് സംവിധാനങ്ങൾ വികസിപ്പിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഈ സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാകുന്നതോടെ തളർ വാദം മൂലവും തൊണ്ടയിൽ അബർബുദം പോലുള്ള അസുഖങ്ങൾ ബാധിച്ചത് മൂലവും ശബ്ദം നഷ്ടമായവർക്ക് ശബ്ദം വീണ്ടെടുക്കാനാകും. ‘ചരിത്രത്തിലാദ്യമായി നമ്മുക്ക് ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സംസാരഭാഷയാക്കി മാറ്റിയെടുക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാകാൻ പോകുന്നു.’ കാലിഫോർണിയ സാന്ഫ്രാന്സിസ്കോ യൂണിവേഴ്സിറ്റി ന്യൂറോളജിസ്റ്റ് പ്രഫസർ എഡ്‌വേഡ് ചാങ് മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യ പ്രസ്താവന നടത്തി.
ഈ സാങ്കേതിക വിദ്യ മൂലം ആശയവിനിമയത്തിന്റെ കഴിവുകളും സാധ്യതകളും തീരെ കുറഞ്ഞ ആളുകൾക്കു പോലും ചിന്തകൾക്ക് അനുസൃതമായി ആശയവിനിമയം നടത്താനാകും. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള, താമസം നേരിടുന്ന സ്റ്റീഫൻ ഹോക്കിസിനെ പോലുള്ള ആളുകളെ പഠനം ഉദാഹരിക്കുന്നുണ്ട്. സാധാരണ ആളുകൾ മിനിറ്റിൽ 150 വാക്കുകൾ സംസാരിക്കാനാകുമ്പോൾ ഇത്തരക്കാർക്ക് വളരെ ബുദ്ധിമുട്ടി സ്പീച്ച് സിന്തസൈസറുകളുടെ സഹായത്തോടെ വെറും 8 വാക്കുകൾ മാത്രമേ ഉച്ചരിക്കാനാകുമായിരുന്നുള്ളൂ. ഈ അവസ്ഥയ്ക്കാണ് ഒരുകൂട്ടം ന്യൂറോളജിസ്റ്റുകൾ പരിഹാരം കാണാൻ പോകുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് ഈ പ്രക്രിയ നടക്കുകയെന്ന് ന്യൂറോളജിസ്റ്റുകൾ വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വളരെ ലളിതമായി പറഞ്ഞാൽ ഒരു ഇലക്ട്രോഡ് ഉപയോഗിച്ചുകൊണ്ട് തലച്ചോറിന്റെ നാഡീചലനങ്ങൾ മനസിലാക്കിയെടുക്കുകയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ തലച്ചോറിൽ നിന്നും ലഭിച്ച ഈ സിഗ്നലുകളെ ചുണ്ടും താടിയും ചലിപ്പിക്കാനുള്ള ആവേഗങ്ങളായി പരിവർത്തിപ്പിക്കുന്നു. മൂന്നാം ഘട്ടത്തിൽ ഈ ആവേഗങ്ങളെ യഥാർത്ഥ സംസാര ഭാഷയിലാക്കുന്നു. ഈ കണ്ടുപിടിത്തം ആരോഗ്യ മേഖലയിലെ ഒരു പുത്തൻ കുതിപ്പാണെന്നാണ് ഓസ്‌ഫോർഡ് സർവകലാശാലയിലെ പ്രഫസർ കാറ്റേ വാറ്റ്കിൻസ് അഭിപ്രായപ്പെട്ടു. നേച്ചർ മാസികയിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.
കൂടുതൽ വായനയ്ക്ക്: https://www.theguardian.com/science/2019/apr/24/scientists-create-decoder-to-turn-brain-activity-into-speech-parkinsons-als-throat-cancer?CMP=Share_AndroidApp_WhatsApp
This post was last modified on April 25, 2019 11:25 am