രാജസ്ഥാനിലെ ചുരുവിൽ ഫെബ്രുവരി 27ന് ഒരു രാഷ്ട്രീയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു: “രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. “ബാലകോട്ടിൽ ഒരു സൈനികേതര മുന്‍കരുതല്‍ പ്രതിരോധ നടപടി (non military preemptive action) നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ അവകാശവാദം വന്നത്. “ഈ ദൗത്യത്തിൽ നിരവധി ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികൾ, പരിശീലകർ, മുതിർന്ന തലവന്മാർ, ചാവേർ ദൗത്യത്തിന് പരിശീലനം കിട്ടിയ ജിഹാദി സംഘങ്ങൾ എന്നിവർ തുടച്ചുനീക്കപ്പെട്ടു,” – വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
48 മണിക്കൂറുകൾക്ക് ശേഷം തമിഴ് നാട്ടിലെ കന്യാകുമാരിയിൽ നടന്ന മറ്റൊരു രാഷ്ട്രീയ പൊതുയോഗത്തിൽ വിംഗ് കമാന്റര്‍ അഭിനന്ദൻ വർത്തമാൻ തമിഴ്നാട്ടിൽ നിന്നാണെന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേ പൊതുയോഗത്തിൽ മോദിയെ നരസിംഹാവതാരം എന്ന് വാഴ്ത്തിയ ഉപമുഖ്യമന്ത്രി പനീർസെൽവം വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഭീകരവാദികൾ കൊല്ലപ്പെട്ടു എന്നവകാശപ്പെട്ടു. പുൽവാമ ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ സൈനിക, നയതന്ത്ര വിജയങ്ങൾ പ്രകീർത്തിക്കുന്ന വിശ്വസ്തരായ വാർത്താവതാരകരുടെ അകമ്പടിയോടെ ഇതെല്ലാം മുഖ്യധാരാ മാധ്യമങ്ങളിൽ തത്സമയം കാണിച്ചുകൊണ്ടിരുന്നു.
എന്നിട്ടും പ്രതിപക്ഷത്തോടും സർക്കാരിന്റെ വിമർശകരോടും ‘ദേശീയ സുരക്ഷയെ’ രാഷ്ട്രീയവത്കരിക്കരുത് എന്നാണ് ആവശ്യപ്പെടുന്നത്. എന്തൊരു കാപട്യം!
പ്രതിരോധ സേനയുടെ ദൗത്യങ്ങൾ തെരഞ്ഞെടുപ്പ് വ്യജയമുറപ്പിക്കാൻ മോദി ഉപയോഗിക്കുമ്പോൾ അത് തീർത്തും ശരിയാണെന്ന് സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിൽ, ഫെബ്രുവരി 14-ന് 40 സിആർപിഎഫ് ഭടന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യൻ മറുപടിയുടെ കാര്യക്ഷമത എത്രമാത്രമായിരുന്നു എന്ന ന്യായമായ ചോദ്യമുയർത്താൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട് – വാസ്തവത്തിൽ അതൊരു ദേശസ്നേഹ കടമ കൂടിയാണ്.
ഫെബ്രുവരി 14-ന് ശേഷം നാം കൂടുതൽ സുരക്ഷിതരായോ?
ഫെബ്രുവരി 14-ന് ശേഷം സർക്കാർ കാശ്മീരിൽ 10 ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ കൊന്നു. പക്ഷെ ദൗത്യങ്ങളിൽ 5 സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.
ബാലകോട്ടിലെ ആക്രമണത്തിൽ വലിയ എണ്ണം ജയ്ഷ് ഇ മുഹമ്മദ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഇന്ത്യൻ സർക്കാരിന്റെ അവകാശവാദത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ തള്ളിക്കളയുന്നു.
ന്യൂയോർക്ക് ടൈംസ് “ഗ്രാമീണർ പറഞ്ഞത് ജെയ്ഷ് ഇ മുഹമ്മദ് ഇപ്പോഴും ബാലകോട്ടിൽ ഒരു വിദ്യാലയം നടത്തുന്നുണ്ട് എന്നാണ്. പക്ഷെ ആ കെട്ടിടത്തിന് നേരെയുള്ള വ്യോമാക്രമണം പിഴയ്ക്കുകയും പകരം ഒരു കാലിയായ ഇടുക്കിലേക്ക് കൊള്ളുകയുമാണുണ്ടായത്. അപായമൊന്നും ഉണ്ടായതായി താൻ കേട്ടില്ലെന്നും അയാൾ പറഞ്ഞു.”
https://www.nytimes.com/2019/02/26/world/asia/india-pakistan-kashmir-airstrikes.html
റോയിട്ടേഴ്‌സ്: “പല കുന്നുകളിലായി മൺകട്ട കൊണ്ടുള്ള വീടുകളിൽ ഇവിടെ 400-500 ആളുകൾ താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏതാണ്ട് 15 പേരോട് സംസാരിച്ചു. നൂറാൻ ഷാ ഒഴികെ ആർക്കും എന്തെങ്കിലും അപായമുണ്ടായതായി അറിയില്ല. “ഞാൻ മൃതദേഹങ്ങളൊന്നും കണ്ടില്ല. ജനാലയിൽ നിന്നും എന്തോ കൊണ്ട് പരിക്കുപറ്റിയ ഒരു നാട്ടുകാരനല്ലാതെ മറ്റാർക്കും അപകടമില്ല,” മറ്റു പലരെയും പോലെ അബ്ദുൽ റഷീദും പറഞ്ഞു. അടുത്തുള്ള ജബ, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അന്ന് രാത്രി ജോലിയിലുണ്ടായിരുന്ന മുഹമ്മദ് സാദിഖും എന്തെങ്കിലും വലിയ അപകടമുണ്ടായി എന്ന വാർത്ത നിഷേധിക്കുന്നു. “അതൊരു നുണയാണ്. വെറും തട്ടിപ്പ്,” അയാൾ പറഞ്ഞു. “പരിക്കേറ്റ ഒരാൾപ്പോലും ഇവിടെ വന്നിട്ടില്ല. ഒരാൾക്ക് മാത്രമാണ് ചില്ലറ പറിക്കുള്ളത്, അയാളെ അവിടെയാണ് ചികിത്സിച്ചത്. അയാളെയും ഇവിടെ കൊണ്ടുവന്നില്ല.”
അൽ ജസീറ: “ഈയാഴ്ച ആദ്യം പാകിസ്ഥാൻ ഭൂപ്രദേശത്ത് നടന്ന ഇന്ത്യൻ വ്യോമാക്രമണം അധികവും ആൾത്താമസമില്ലാത്ത വനവും ഒരു കൃഷിക്കാരന്റെ കൃഷിഭൂമിയുമാൻ തകർത്തതെന്ന് ദൃക്‌സാക്ഷികളും പ്രാദേശിക ഉദ്യോഗസ്ഥരും അൽ ജസീറയോട് പറഞ്ഞു. ബോംബാക്രമണം നടന്ന സ്ഥലത്തിന് തൊട്ടടുതായി ജെയ്ഷ് ഇ മുഹമ്മദ് നടത്തുന്ന മത പാഠശാലയെക്കുറിച്ചുള്ള നിഗൂഢത ഇപ്പോഴുമുണ്ട്.
തലസ്ഥാനമായ ഇസ്ളാമാബാദിൽ നിന്നും 100 കിലോമീറ്റർ വടക്കുള്ള, വടക്കൻ പാകിസ്ഥാൻ നഗരമായ ജബക്ക് പുറത്തുള്ള ഒരു വിദൂര വനമേഖലയിൽ വനത്തിലും ഒരു പാടത്തുമാണ് നാല് ബോംബുകൾ വീണത്. പിളർന്നു വീണ പൈൻ മരങ്ങളും സ്ഫോടനമുണ്ടാക്കിയ ഗർത്തത്തിൽ ചിതറിയ പാറകളുമാണ് അവിടെ കാണാനുള്ളത്. കെട്ടിടാവശിഷടങ്ങളോ എന്തെങ്കിലും അപായമോ ഉള്ളതായി അവിടെ കാണാനാകില്ല. നാല് വ്യത്യസ്ത ഗർത്തങ്ങളിൽ ബോംബുകളിൽ നിന്നുള്ള ലോഹച്ചീളുകൾ കാണാനുണ്ട്.”
ഇന്ത്യൻ സർക്കാരിൽ നിന്നും ‘വിശ്വാസ യോഗ്യമായ തെളിവുകളൊന്നും കിട്ടാത്തിടത്തോളം നമ്മൾ എന്താണ് വിശ്വസിക്കുക? ഇത് അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കില്ലേ?
ഇന്ത്യയുടെ വ്യോമാക്രമണത്തെ തുടർന്ന്, ഫെബ്രുവരി 27-നു പാകിസ്താന്റെ ഭാഗത്തുനിന്നുകൊണ്ട് നിയന്ത്രണ രേഖയിൽ ആക്രമണം നടത്തിയെന്ന് പാകിസ്താൻ അവകാശപ്പെടുന്നു. പാകിസ്താൻ ആക്രമണത്തിൽ സാധാരണക്കാർ ആരും മരിച്ചിട്ടില്ലെങ്കിലും അതേദിവസം ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ ഒരു യുദ്ധവിമാനം തകർന്നുവീണ് 6 വ്യോമസേനാ ഉദ്യോഗസ്ഥരും, ഒരു സാധാരണക്കാരനും മരിച്ചു.
വിംഗ് കമാണ്ടർ അഭിനന്ദൻ വര്ധമാനിനെ വിട്ടയക്കും എന്ന പാകിസ്താൻ പ്രഖ്യാപനം ദശലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ആശ്വാസ്സം നൽകി. പക്ഷെ എന്താണ് ഇതാഘോഷിക്കാൻ നമ്മളോട് പറയുന്നത്? ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെയല്ല നമുക്ക് കൈമാറുന്നത്. പാകിസ്താൻ യുദ്ധത്തടവുകാരനായി പിടികൂടിയ, നമ്മുടെതന്നെ സൈനികനെയാണ് ജനീവ കൺവെൻഷൻ അനുസരിച്ച് വിട്ടുതരുന്നത്.
പാകിസ്താനിൽ നിന്നും യുദ്ധത്തടവുകാരുടെ മടങ്ങിവരവ് ഒരു കീഴ്വഴക്കമാണ്. കാർഗിൽ യുദ്ധകാലത്ത് പാക് പിടിയിലായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് കംബാപടി നചികേതയെ എട്ടു ദിവസത്തെ തടവിന് ശേഷം പാകിസ്താൻ മോചിപ്പിച്ചിരുന്നു.
നിർഭാഗ്യവശാൽ മറ്റൊരു വ്യോമസേന സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയെ കാർഗിൽ യുദ്ധകാലത്ത് പാകിസ്താൻ വധിച്ചു.
https://en.wikipedia.org/wiki/Ajay_Ahuja
അഭിനന്ദൻ വര്ത്തമാനിന്റെ മടങ്ങിവരവിൽ സന്തോഷിക്കുന്നുണ്ടെങ്കിലും, ടെലിവിഷൻ അവതാരകരുടെ ലജ്ജയില്ലാത്ത ഉന്മാദത്തിന് വഴിപ്പെടാതെ, നാം നമ്മളോടുതന്നെ ഒരു ചോദ്യം ചോദിക്കണം: ഫെബ്രുവരി 14-നു ശേഷം നമ്മൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നുണ്ടോ?
ഇന്ത്യൻ സായുധ സേനകൾ ഇന്ത്യൻ ഭരണഘടനയേയും ഇന്ത്യൻ ജനതയേയുമാണ് സേവിക്കുന്നത്. അവരുടെ ധീരതയും ബലിയും പൊതുതെരഞ്ഞെടുപ്പിനു ആഴ്ച്ചകൾക്കു മുമ്പായി, നിരാശ നിറഞ്ഞ ഒരു പ്രധാനമന്ത്രിക്കും അയാളുടെ രക്തദാഹികളായ അനുയായികൾക്കും ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കാനുള്ളതല്ല.
*ഫേസ്ബുക്ക് പോസ്റ്റ്
This post was last modified on March 2, 2019 2:15 pm