ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ മഹാരാഷ്ട്രയിലെ ധർമാബാദിലുള്ള ഒരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെതിരെ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തെലുഗുദേശം പാർട്ടിയുടെ തീരുമാനം. ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം സംഘടിപ്പിക്കും. 2010 ജൂലൈ മാസത്തിൽ ഫയൽ ചെയ്യപ്പെട്ട ഒരു കേസിലാണ് കോടതിയുടെ നടപടി.
സെപ്തംബർ 21നകം കേസിലെ എല്ലാ കുറ്റക്കാരെയും ഹാജരാക്കണമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ ഗജ്ഭിയെ പൊലീസിനോട് ഉത്തരവിട്ടിരിക്കുന്നത്.
അതെസമയം ഈ കേസും അറസ്റ്റ് വാറന്റും ബിജെപിയുടെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമാണെന്ന് തെലുഗുദേശം പാർട്ടി പ്രസിഡണ്ട് എൽ രമണ ആരോപിക്കുന്നു. ബിജെപിയുമായുള്ള ദേശീയതലത്തിലെ ബന്ധം വിട്ടുപോന്നതിന്റെ പകവീട്ടലാണിതെന്നാണ് ആരോപണം. തെലങ്കാനയിൽ ടിഡിപി പുതിയൊരു സഖ്യത്തിന് വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഇത് ബിജെപിക്കെതിരായ നീക്കമായതിനാലാണ് ഒരുതവണ കാലാവധി കഴിഞ്ഞ അറസ്റ്റ് വാറന്റ് പുതുക്കാൻ ബിജെപി മുന്നിട്ടിറങ്ങിയത്.
അതെസമയം തന്റെ അച്ഛനും മറ്റ് ആന്ധ്ര നേതാക്കളും കോടതിയിൽ ഹാജരാകുമെന്ന് നായിഡുവിന്റെ മകനും സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയുമായ എൻ ലോകേഷ് പറഞ്ഞു. തെലങ്കാനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും ലോകേഷ് പറഞ്ഞു.
അമിത് ഷായും, മോദിയും പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്ന് ടിഡിപി നേതാവ് ബി വെങ്കണ്ണ പറഞ്ഞു.
മഹാരാഷ്ട്രയിലെ നന്ദാദ് ജില്ലയിലൂടെ ഒഴുകി തെലങ്കാനയിൽ പ്രവേശിക്കുന്ന ഗോദാവരി നദിക്കു കുറുകെയുള്ള ബാബ്ലി അണക്കെട്ടിലേക്ക് 2010ൽ ചന്ദ്രബാബു നായിഡു ഒരു സമരം നയിച്ചിരുന്നു. തെലങ്കാനയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് അണക്കെട്ട് തടയുന്നുവെന്നാരോപിച്ചായിരുന്നു ഈ നീക്കം. ഈ സംഭവത്തിൽ ചന്ദ്രബാബു നായിഡു അടക്കമുള്ള ടിഡിപി നേതാക്കളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353, 324, 332, 336, 337, 323, 504, 506, 109, 34 എന്നീ വകുപ്പുകൾ ചാർത്തി കേസ്സെടുത്തു. ഈ കേസ്സുകളിലാണ് വാറന്റ് വന്നിരിക്കുന്നത്.
This post was last modified on September 14, 2018 7:09 pm