2019 ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റവിരുദ്ധ വികാരമിളക്കി വിടാൻ ബിജെപി ശ്രമിക്കുമെന്നതിന്റെ ശക്തമായ സൂചനകൾ നൽകി അമിത് ഷായുടെ പ്രസംഗം. ബംഗ്ലാദേശിൽ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാരെ’ ഓരോന്നായി പറഞ്ഞുവിടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജയ്പൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് അഖ്‌ലാഖിനെ ബിഫ് കൈവശം വെച്ചെന്നാരോപിച്ച് തല്ലിക്കൊന്നത് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാലും ബിജെപി വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അസഹിഷ്ണുത വർധിക്കുന്നെന്നു പറഞ്ഞ് അവാർഡുകൾ തിരികെ നൽകിയാലും ബിജെപി തന്നെ വിജയിക്കും. അഖ്‌ലാഖ് സംഭവമുണ്ടായപ്പോൾ തങ്ങൾ വിജയിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് എന്തെല്ലാം പറഞ്ഞാലും ഒറ്റ ബംഗ്ലാദേശിയെപ്പോലും രാജ്യത്ത് നിൽക്കാൻ ബിജെപി സമ്മതിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. അസമിൽ മുൻ കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന പൗരത്വ പരിശോധന ബിജെപി സർക്കാർ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഷായുടെ ഈ പ്രസ്താവന.
കോൺഗ്രസ്സ് മനുഷ്യാവകാശത്തെക്കുറിച്ചാണ് പറയുന്നത്. അവർക്ക് സ്വന്തം നാടിനെപ്പറ്റി എന്തെങ്കിലും ആശങ്കയുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
Leave a Comment