ജമ്മുകശ്മീരിൽ പിഡിപിയുമായി ചേർന്നുള്ള ഭരണസഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. ഡൽഹിയിൽ കശ്മീരിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യം തുടരാൻ ശ്രമിച്ചുവെങ്കിലും സാധിക്കാത്ത നില വന്നുചേർന്നുവെന്ന് രാംമാധവ് വിശദീകരിച്ചു.
ഭരണത്തിൽ തുടരാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി മെഹബൂബ മുഫ്തിരാജി വെച്ചു.
സംസ്ഥാനത്ത് ഭീകരാക്രമണങ്ങൾ പെരുകുകയും സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഈ നീക്കം. കശ്മീരിലെ പ്രശ്നങ്ങൾക്കു കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നായിരുന്നു പിഡിപിയുടെ ആരോപണം. എന്നാൽ, പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്ന് ബിജെപി ആരോപിച്ചു.
കത്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തിൽ ബിജെപിയുടെ പിഡിപിയും രണ്ടു പക്ഷത്തായിരുന്നു നിലപാടെടുത്തത്. കൊലപാതകം ചെയ്തവരെ ന്യായീകരിച്ചുള്ള റാലികള്‍ സംഘടിപ്പിച്ചത് ബിജെപിയായിരുന്നു. ചില റാലികളെ സഖ്യമന്ത്രിസഭയിലെ ബിജെപി മന്ത്രിമാർ അഭിസംബോധന ചെയ്യുകയുമുണ്ടായി. മെഹബൂബ മുഫ്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തിയ സംഭവമായി ഇത് മാറുകയും ചെയ്തു.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ബിജെപി നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനം വന്നത്.
എല്ലാ ബിജെപി മന്ത്രിമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് പിടിഐയെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്നയെയും ജനറൽ സെക്രട്ടറി അശോക് കൗളിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വികസനത്തിനായി മോദി സർക്കാർ ഒരുപാടി കാര്യങ്ങൾ ചെയ്തതായി രാംമാധവ് അവകാശപ്പെട്ടു. സംസ്ഥാനത്ത് ഗവർണർ ഭരണം വന്നാലും ഭീകരവാദത്തിനെതിരായ തങ്ങളുടെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും
This post was last modified on June 19, 2018 7:02 pm