X

തൃണമൂലിന്റെ 143 ‘തോറ്റ’ എംഎല്‍എമാരുമായി ചര്‍ച്ചയിലെന്ന് മുകുള്‍ റോയ്; കാലാവധി തികയ്ക്കും മുമ്പ് മമതയെ ബിജെപി വീഴ്ത്തുമോ?

നിങ്ങളുടെ 40 എംഎല്‍എമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞങ്ങള്‍ക്കൊപ്പം ചേരും എന്ന് മമത ബാനര്‍ജിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.

പശ്ചിമബംഗാളിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് 2021ലെ നിയമസഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുമ്പോളാണ്. ബംഗാളില്‍ തൃണമൂലിന്റെ അടിത്തറ തകര്‍ന്ന് തുടങ്ങുന്നു എന്നതിന്റെ സൂചനകളാണ് ബിജെപിയുടെ വലിയ മുന്നേറ്റം നല്‍കുന്നത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 211 സീറ്റാണ് നേടിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ നിയമസഭ മണ്ഡലങ്ങളുടെ കണക്ക് വച്ചുനോക്കുമ്പോള്‍ ആകെയുള്ള 294ല്‍ 143ലും ഭൂരിപക്ഷം നഷ്ടമായി എ്ന്നും ഈ 143 എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം ചേരുമെന്നുമാണ് മുന്‍ കേന്ദ്രമന്ത്രിയും ഒന്നര വര്‍ഷം മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ നേതാവുമായ മുകുള്‍ റോയ് പറയുന്നത്. ബംഗാളില്‍ തൃണമൂലിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് മുകുള്‍ റോയിക്കുള്ളത്.

നിങ്ങളുടെ 40 എംഎല്‍എമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞങ്ങള്‍ക്കൊപ്പം ചേരും എന്ന് മമത ബാനര്‍ജിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 143 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരും എന്ന സൂചനയാണ് മുകുള്‍ റോയ് നല്‍കുന്നത്. നിയമസഭ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നഷ്ടവരാരും തന്നെ തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ താല്‍പര്യപ്പെടില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.

ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഇടകലര്‍ത്താനാണ് മമത ശ്രമിക്കുന്നത്. ഇത് ശരിയല്ല. മുസ്ലീങ്ങള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പൊലീസിന് അത് പ്രശ്‌നമാകുന്നു – മുകുള്‍ റോയ് പറഞ്ഞു. തന്നെ വഞ്ചകന്‍ എന്ന് വിളിച്ച മമത ബാനര്‍ജിയോട് മുകുള്‍ റോയ് പ്രതികരിച്ചു. അഞ്ച് തവണ എംപിയും ഒരു തവണ കേന്ദ്ര മന്ത്രിയുമാക്കിയ കോണ്‍ഗ്രസിനേയും മന്ത്രിയാക്കിയ വിശ്വസിച്ച് കൂടെ നിര്‍ത്തിയ എബി വാജ്‌പേയിയേയും ബിജെപിയേയും വഞ്ചിച്ച ചരിത്രമാണ് മമതയ്ക്കുള്ളത് എന്നും മുകുള്‍ റോയ് പറഞ്ഞു.

2014ല്‍ 17 ശതമാനം വോട്ടും രണ്ട് സീറ്റുമുണ്ടായിരുന്ന ബിജെപി 40.25 ശതമാനം വോട്ടുമായി ഇത്തവണ 18 സീറ്റ് നേടി. കഴിഞ്ഞ തവണ 34 സീറ്റ് നേടിയ തൃണമൂല്‍ ഇത്തവണ 22ലേയ്ക്ക് ചുരുങ്ങി. കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയ സിപിഎം ഒരു സീറ്റുമില്ലാതെ തുടച്ചുനീക്കപ്പെട്ടു. 29 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎം ആറ് ശതമാനത്തിലേയ്ക്ക് ചുരുങ്ങി. നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് രണ്ടിലേയ്ക്ക് ചുരുങ്ങി. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം തൃണമൂലിന് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളില്‍ നാലിലും ബിജെപി ജയിച്ചു. തൃണമൂലിന് മൂന്ന് സീറ്റും കോണ്‍ഗ്രസിന് ഒന്നും കിട്ടി.

രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി കോൺഗ്രസ് പ്രവർത്തക സമിതി, സംഘടനയിൽ സമൂലമാറ്റം വരുത്താൽ ചുമതലപ്പെടുത്തി

This post was last modified on May 25, 2019 4:39 pm

Related Post
Leave a Comment