X

കാശ്മീരിലെ കേന്ദ്ര നടപടിയെ വിമർശിച്ച പത്മശ്രീ ജേതാവായ ഹൃദ്രോഗ വിദഗ്ധനെ എൻഐഎ ചോദ്യം ചെയ്തു

"വളരെ മര്യാദയാടെ അവർ ചില ചോദ്യങ്ങൾ ചോദിച്ചു, ഞാൻ മര്യാദയോടെ ഉത്തരങ്ങൾ പറഞ്ഞു," ഡോക്ടർ വ്യക്തമാക്കി.

രക്തപരിശോധനാ മൂല്യം INR 2.78 എന്ന് മെസ്സേജ്; ഹവാലാ പണത്തിന്റെ കണക്കെന്ന് സംശയിച്ച് ഹൃദ്രോഗവിദഗ്ധനെ എൻഐഎ ചോദ്യം ചെയ്തു. തന്റെ രോഗിയായ കശ്മീരി വിഘടനവാദി നേതാവ് യാസീൻ മാലിക്കിന് അദ്ദേഹത്തിന്റെ രക്തപരിശോധനാഫലം എസ്എംഎസ് ആയി അയച്ചു കൊടുത്തതാണ് എൻഐഎ സംശയത്തിലെടുത്തത്. “Blood Report Value INR 2.78” എന്നായിരുന്നു മെസ്സേജ്. INR എന്നാൽ ഇന്റർനാഷണലൈസ്ഡ് നോർമലൈസ്ഡ് റേഷ്യോ എന്നാണ്.

രാജ്യത്തെ പ്രശസ്തരായ ഹൃദ്രോഗവിദഗ്ധരിലൊരാളായ ഡോ. ഉപേന്ദ്ര കൗളിനെയാണ് എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇദ്ദേഹം പത്മശ്രീ ജേതാവ് കൂടിയാണ്.

അതെസമയം, കൗളിനെ വിളിപ്പിച്ചതിനു പിന്നിൽ അദ്ദേഹം കശ്മീരിലെ ആർട്ടിക്കിള്‍ 370 നീക്കം ചെയ്തതു സംബന്ധിച്ച് പരസ്യമായെടുത്ത ചില നിലപാടുകളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വയംഭരണാവകാശം നീക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെ ഇദ്ദേഹം വിമർശിച്ചിരുന്നു.

ഭീകര സംഘടനകൾക്ക് പണം കൈമാറിയോ എന്നതായിരുന്നു ചോദ്യം ചെയ്യലിന്റെ കേന്ദ്രബിന്ദുവെന്ന് കൗൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. “വളരെ മര്യാദയാടെ അവർ ചില ചോദ്യങ്ങൾ ചോദിച്ചു, ഞാൻ മര്യാദയോടെ ഉത്തരങ്ങൾ പറഞ്ഞു,” ഡോക്ടർ വ്യക്തമാക്കി.

2017ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ടാണ് ഡോക്ടറെ ചോദ്യം ചെയ്തത് എന്നാണ് വിവരം. കാശ്മീർ സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളാണോ ചോദ്യം ചെയ്യലിന് കാരണമായതെന്ന ചോദ്യത്തോട് തനിക്കൊരു പിടിയുമില്ലെന്ന് ഡോക്ടർ പ്രതികരിച്ചു. വിളിച്ചപ്പോൾ പോയി, ചോദ്യ‌ങ്ങൾക്ക് മറുപടി നൽകി: അദ്ദേഹം പറഞ്ഞു. കൂടാതെ, സർക്കാർ ചെയ്യുന്നതെല്ലാം രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയായിരിക്കുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാശ്മീരിൽ നൂറുകണക്കിന് രാഷ്ട്രീയക്കാരെയും ആയിരക്കണക്കിന് ഇതര പൗരന്മാരെയും തടവിലാക്കിയാണ് കേന്ദ്ര സർക്കാർ പുതിയ ഭരണവ്യവസ്ഥ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടിയെ തുടക്കത്തിൽ തന്നെ വിമർശിച്ച് രംഗത്തെത്തിയ പ്രമുഖരിലൊരാളാണ് കൗൾ.

This post was last modified on August 31, 2019 4:36 pm