ആംആദ്മി പാർട്ടി എംഎൽഎമാരും എംപിമാരും ഉൾപ്പെട്ട കേസുകളിൽ തീർപ്പുണ്ടാക്കാൻ ഡൽഹിയിൽ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ച് അഞ്ചര മാസങ്ങൾക്കുള്ളിൽ കോടതി വെറുതെ വിടുകയോ തള്ളുകയോ ചെയ്ത കേസുകൾ 19. ആകെ പരിഗണിക്കപ്പെട്ട 22 കേസുകളിലാണിത്.
എഎപി നേതാവും മുഖ്യമന്ത്രിയുമായ അർവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് ശിശോദിയ, ഗതാഗതമന്ത്രി കൈലാഷ് ഗഹ്‌ലോട്ട്, മുൻമന്ത്രി അസിം അഹ്മദ് ഖാൻ എന്നിവരും കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടവരില്‍ പെടുന്നു.
മാർച്ച് ആദ്യവാരത്തിലാണ് സെഷൻസ് ജഡ്ജ് അർവിന്ദ് കുമാർ, അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ എന്നിവരുടെ കോടതികൾ സ്ഥാപിക്കപ്പെട്ടത്. സുപ്രീംകോടതി നിർദ്ദേശപ്രകാരമായിരുന്നു. ഏഴുവർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ആദ്യം പരിഗണിച്ചത്. ഒരു വർഷത്തിനുള്ളിൽ കേസുകൾ തീര്‍പ്പാക്കണമെന്നായിരുന്നു നിർദ്ദേശം.
ആകെ 144 കേസുകളാണ് ജനപ്രതിനിധികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ആറ് ജില്ലാ കോടതികളിൽ പരിഗണിക്കപ്പെട്ടിരുന്ന ഈ കേസുകളെല്ലാം സുപ്രീംകോടതിയുത്തരവിനെ തുടർന്ന് പ്രത്യേക കോടതികളിലേക്ക് മാറ്റുകയായിരുന്നു.
Leave a Comment