X

അമ്മ മോദിയോടു പറഞ്ഞു: “മോനേ നീ ആ പാപം മാത്രം ചെയ്യരുത്”- ഓർമ്മക്കുറിപ്പുകൾ തുടരുന്നു

"നോക്കൂ മോനേ, എനിക്ക് നീയെന്തൊക്കെയാണ് ചെയ്യുന്നതെന്നറിയില്ല. പക്ഷെ എനിക്ക് നീ വാക്ക് തരണം."

‘ഹ്യൂമൻസ് ഓഫ് ബോംബെ’യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിവരുന്ന ഓർമക്കുറിപ്പുകളുടെ നാലാംഭാഗം. അഞ്ച് ഭാഗങ്ങളായാണ് മോദി തന്റെ പൂർവ്വകാലം ഓർമിക്കുന്നത്. സംഘപ്രചാരകനായിരുന്ന കാലവും ഹിമാലയത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ചിരുന്ന കാലവുമെല്ലാമായിരുന്നു ആദ്യ ഭാഗങ്ങളിൽ വന്നിരുന്നത്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായിത്തുടങ്ങിയ കാലത്തെക്കുറിച്ചും പറയുകയുണ്ടായി. തന്റെ വിദ്യാഭ്യാസകാലം ഒഴികെയുള്ള  എല്ലാ കാലത്തെക്കുറിച്ചും ഇതുവരെയും ഭാഗങ്ങളിൽ മോദി സൂചിപ്പിച്ചു. നാലാംഭാഗം വായിക്കാം. 

ഞാൻ പ്രധാനമന്ത്രിയായപ്പോൾ അത് എന്റെ അമ്മയിൽ എന്ത് പ്രതികരണമുണ്ടാക്കിയെന്ന് ഒരുപാടുപേർ എന്നോട് ചോദിക്കുമായിരുന്നു. ആ സമയമായപ്പോഴേക്ക് ‘മോദി’ എന്ന ആരവം വായുവിൽ നിറഞ്ഞിരുന്നു. എന്റെ ചിത്രങ്ങൾ എല്ലായിടത്തും പതിക്കപ്പെട്ടിരുന്നു. എല്ലാവരും അത്യാശ്ചര്യത്തിൽ വീണിരുന്നു. അമ്മയെ സംബന്ധിച്ചിടത്തോളം പക്ഷെ, അതത്ര വലിയ കാര്യമായിരിക്കില്ല. അമ്മയെ വൈകാരികമായി ഏറ്റവും ബാധിച്ചിരിക്കുക ഞാൻ ആദ്യമായി മുഖ്യമന്ത്രിയായ ഘട്ടമായിരിക്കും. അന്ന് ഞാൻ ഡൽഹിയിലാണ് താമസം. സത്യപ്രതിജ്ഞയ്ക്കു മുമ്പ് ഞാൻ നേരെ അഹമ്മദാബാദിൽ അവരെ കാണാൻ പോയി. എന്റെ സഹോദരനോടൊപ്പമാണ് അമ്മ കഴിയുന്നത്.

മുൻ ഭാഗങ്ങൾ ഇവിടെ വായിക്കാം

ഹിമാലയത്തിലെ കൊടുംതണുപ്പിൽ നിന്ന് ഘോരവനത്തിലേക്ക്: അടുത്ത സുഹൃത്തുക്കൾക്കു പോലുമറിയാത്ത ആ രഹസ്യം വെളിപ്പെടുത്തി നരേന്ദ്രമോദി

ഹിമാലയത്തില്‍ 3 മണിക്ക്‌ ഉണരും; കൊടുംതണുപ്പിൽ കുളിക്കും: തന്റെ പൂര്‍വ്വകാല ജീവിതം വിവരിച്ച് പ്രധാനമന്ത്രി

ഞാനവിടെ എത്തുമ്പോഴേക്ക് താൻ മുഖ്യമന്ത്രിയാകാൻ പോകുന്ന വിവരം അമ്മ അറിഞ്ഞിരുന്നു. പക്ഷെ, സത്യസന്ധമായി പറഞ്ഞാൽ അവർക്ക് ഞാൻ എത്തിപ്പെട്ട പദവിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടായിരുന്നെന്ന് ഞാൻ കരുതുന്നില്ല. ഞാനവിടെ എത്തുമ്പോൾ ആഹ്ലാദാരവങ്ങളായിരുന്നു. അമ്മ എന്നെ വന്നാശ്ലേഷിച്ചു. എന്നിട്ട് പറഞ്ഞു: ‘നീ ഗുജറാത്തിലേക്ക് തിരിച്ചെത്തിയതാണ് നല്ല കാര്യം.’ അതാണ് അമ്മമാരുടെ സ്വഭാവം. ചുറ്റും എന്തൊക്കെ നടന്നാലും അവർക്ക് തന്റെ കുഞ്ഞുങ്ങൾ അടുത്ത് വേണമെന്നേയുള്ളൂ.

അതിനു ശേഷം അവർ പറഞ്ഞു: “നോക്കൂ മോനേ, എനിക്ക് നീയെന്തൊക്കെയാണ് ചെയ്യുന്നതെന്നറിയില്ല. പക്ഷെ എനിക്ക് നീ വാക്ക് തരണം. ഒരിക്കലും കോഴ വാങ്ങില്ലെന്ന്. ഒരിക്കലും ആ പാപം ചെയ്യില്ലെന്ന്.” ആ വാക്കുകൾ എന്നിൽ സ്വാധീനമുണ്ടാക്കി. എന്തുകൊണ്ടെന്ന് ഞാൻ പറയാം. തന്റെ ജീവിതകാലം മുഴുവൻ ദാരിദ്ര്യത്തിൽ ജീവിച്ച ഒരു സ്ത്രീയാണവർ. അവർക്ക് ഒരുകാലത്തും ഭൗതികസുഖങ്ങൾ അനുഭവിക്കാനായിരുന്നില്ല. എന്നിട്ടും ജീവിതത്തിൽ ആഘോഷാരവങ്ങളുടെ ഒരു കാലമെത്തിയിട്ടും അവരെന്നോട് പറയുന്നു കോഴ വാങ്ങരുതെന്ന്.

ഇപ്പോൾ പ്രധാനമന്ത്രിയായിട്ടും എന്റെ വേരുകൾ ശക്തമായും ഇളകാതെയും നിൽക്കുകയാണ്. പണ്ട് എനിക്കൊരു ക്ലാർക്കിന്റെ ജോലി കിട്ടിയിരുന്നെങ്കിലും അവർ തന്റെ ഗ്രാമത്തിൽ മിഠായി വിതരണം നടത്തുമായിരുന്നു. കസേരയിലിരിക്കുന്നയാൾ സത്യസന്ധത പുലർത്താൻ പ്രയത്നിക്കുകയും പൂർണമായും രാജ്യത്തിന് സമപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, അവരെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയാകുന്നതൊന്നും വ്യത്യാസമുണ്ടാക്കുന്നില്ല.

This post was last modified on February 5, 2019 8:51 am

Related Post
Leave a Comment