X

അരാംകോ പ്ലാന്റുകളിലെ ഡ്രോണ്‍ ആക്രമണം – സൗദിയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ പകുതിയിലധികം സ്തംഭിച്ചു; എണ്ണ വില കൂടിയേക്കും

എത്ര ദിവസത്തേയ്ക്ക് ഉല്‍പ്പാദനം ഇത്തരത്തില്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെന്ന് അരാംകോയുടെ പ്രസ്താവനയില്‍ പറയുന്നില്ല.

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ പകുതിയിലധികം സ്തംഭിച്ചു. ഇറാന്റെ പിന്തുണയുള്ള, യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയത്. 10 ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയ് എന്ന് ഹൂതികള്‍ പറയുന്നു. 1991ല്‍ ഗള്‍ഫ് യുദ്ധ കാലത്ത് സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം നടത്തിയ സ്‌കഡ് മിസൈല്‍ ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ആക്രമണമാണിത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

57 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സൗദിയുടെ എണ്ണ ഉല്‍പ്പാദനത്തിന്റെ 50 ശതമാനത്തിലധികം വരുമിത്. ആഗോളതലത്തിലുള്ള എണ്ണ ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനവും. ഇത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റേയും ഇതിന്റെ ഭാഗമായി ഇന്ധനങ്ങളുടേയും വില കൂടാന്‍ ഇടയാക്കിയേക്കും. എത്ര ദിവസത്തേയ്ക്ക് ഉല്‍പ്പാദനം ഇത്തരത്തില്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെന്ന് അരാംകോയുടെ പ്രസ്താവനയില്‍ പറയുന്നില്ല.

ഖുറൈസ്, അബ്‌കൈബ് ജില്ലകളിലെ രണ്ട് പ്‌ളാന്റുകളിലാണ് ആക്രമണമുണ്ടായത്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നിന്ന് 500 മൈലിലധികം ദൂരമാണ് ഇവിടേയ്ക്കുള്ളത്. സൗദിയുടെ എണ്ണ കേന്ദ്രങ്ങളേയും വ്യോമത്താവളങ്ങളേയും വിമാനത്താവളങ്ങളേയുമെല്ലാം ലക്ഷ്യമിട്ട് നേരത്തെയും ഹൂതികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഹൂതി വിമതര്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തിനോടുള്ള പ്രതികരണമാണിത്. 2015 മുതല്‍ യെമനില്‍ സൗദിയും യുഎഇയും യെമനില്‍ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്.

ഖുറെയ്‌സിലെ ഓയില്‍ പ്ലാന്റില്‍ 15 ലക്ഷം ബാരല്‍ എണ്ണയാണ് ശരാശരി പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. അബ്‌ക്വെയ്ക്കിലേത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന സംവിധാനമാണ്. അബ്‌ക്വേയ്ക്കിലെ 15 കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടായതായി യുഎസ് ഗവണ്‍മെന്‌റ് കരുതുന്നു. ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

This post was last modified on September 15, 2019 12:22 pm