ട്രെയിനുകളില്‍ സാധനങ്ങൾ വിറ്റു നടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള രാഷ്ട്രീയക്കാരെ അനുകരിക്കുകയും ആക്ഷേപഹാസ്യ സംഭാഷണം നടത്തുകയും ചെയ്തയാൾ അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അധ്വേഷ് ദുബേ എന്നയാൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായത്.
ട്രെയിനിൽ നിയമവിരുദ്ധമായി വിൽപന നടത്തുന്നതിനെതിരായ റെയിൽവേ നിയമത്തിലെ വകുപ്പ് നാല് പ്രകാരവും, ട്രെയിനിൽ മോശം വാക്കുകളുപയോഗിക്കുന്നതിനെതിരായ 145 ബി വകുപ്പും, ട്രെയിനിലേക്ക് നിയമവിരുദ്ധമായി കടന്നതിനുള്ള 147 വകുപ്പും ചേർത്താണ് കേസ്സെടുത്തിരിക്കുന്നത്.
നരേന്ദ്രമോദി, സോണിയാ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരെക്കുറിച്ച് ആക്ഷേപഹാസ്യം കലർന്ന ഭാഷയിൽ} പ്രസ്താവനകൾ നടത്തിക്കൊണ്ടാണ് അധ്വേഷ് ദുബേ കച്ചവടം നടത്തിയിരുന്നത്. ഇതിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സ്റ്റാൻഡപ് കൊമേഡിയന്മാർ കണ്ടുപഠിക്കണമെന്നായിരുന്നു ഈ വീഡിയോയ്ക്ക് പലരുടെയും കമന്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നിന്നുള്ളയാളാണ് അധ്വേഷ് ദുബേ.