X

പരസ്യത്തിൽ മുസ്ലിം പയ്യനും ഹിന്ദു പെൺകുട്ടിയും; ‘ലവ് ജിഹാദെ’ന്ന് ആരോപണം; സർഫ് എക്സൽ ബഹിഷ്കരിക്കാൻ സംഘപരിവാർ ആഹ്വാനം

പരസ്യത്തിൽ മതസൗഹാർദ്ദം ചിത്രീകരിച്ച സർഫ് എക്സൽ കമ്പനിക്കെതിരെ സംഘപരിവാർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ. സർഫ് എക്സൽ ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം.

ഹോളി ആഘോഷം നടക്കുന്ന ഒരു തെരുവിലൂടെ തന്റെ പൈജാമയിൽ ചായം പറ്റാതെ പള്ളിയിൽ നിസ്കരിക്കാന്‍ പോകാൻ ഒരു ഹിന്ദു പെണ്‍കുട്ടി സഹായിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഈ പരസ്യത്തിന് വലിയ പിന്തുണയാണ് യൂടൂബിലും മറ്റും കിട്ടിയിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ പരസ്യത്തിന് വലിയ എതിർപ്പാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും വരുന്നത്. #BoycottSurfExcel എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രചാരണം.

സർഫ് എക്സൽ പുറത്തിറക്കുന്ന കമ്പനിയായ ഹിന്ദുസ്ഥാൻ ലിവറിനെ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.

ഹോളി ആഘോഷം നടക്കുന്ന തെരുവിലേക്ക് തൂവെള്ള വസ്ത്രം ധരിച്ച് ഒറു പെൺകുട്ടി സൈക്കിൾ വന്നു നിൽക്കുന്നു. ബലൂണിൽ ചായം നിറച്ച് എറിയാൻ നിൽക്കുന്ന കുട്ടികളെ അവൾ പ്രകോപിപ്പിക്കുന്നു. അവരെക്കൊണ്ട് പക്കലുള്ള എല്ലാ ചായവും തന്റെ മേൽ പ്രയോഗിപ്പിച്ച ശേഷം വീട്ടിൽ കാത്തു നിന്നിരുന്ന മുസ്ലിം സുഹൃത്തിനെ കൂട്ടി പള്ളിയിലേക്ക് പോകുന്നു. പള്ളിയിൽ പോയി വേഗം വരാമെന്ന് പറയുന്ന അവനോട് പെണ്‍കുട്ടി നമുക്ക് ചായത്തിൽ കളിക്കാമെന്നും പറയുന്നുണ്ട്.

‘ഹിന്ദു ഉണരൂ’, ‘ഇന്ത്യ ഉണരൂ’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്. മൊഹറത്തിനും ഇത്തരം പരസ്യമുണ്ടാക്കണമെന്നും മാടുകളുടെ ചോര ദേഹത്തു പറ്റാതെ മുസ്ലിം പയ്യൻ ഹിന്ദു പെൺകുട്ടിയെ അമ്പലത്തിലെത്തിക്കണമെന്നും സംഘപരിവാർ പ്രൊഫൈലുകൾ പറയുന്നു. ചിലർ ഈ പരസ്യത്തിൽ ലവ് ജിഹാദാണ് കാണുന്നത്. ഹിന്ദു പെൺകുട്ടിയെ മുസ്ലിം പയ്യൻ വിവാഹം ചെയ്യുമെന്നും അവളെ മതംമാറ്റുമെന്നുമാണ് സംഘപരിവാറുകാരുടെ ആശങ്ക. ഹോളിയെക്കാൾ പ്രധാനമാണ് നിസ്കാരമെന്ന സന്ദേശമാണ് പരസ്യം നൽകുന്നതെന്ന് വേറെ ചിലർ പറയുന്നു.

പരസ്യം കാണാം