രാജസ്ഥാനിലെ ആൾവാറിൽ പശുമോഷ്ടാവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. 28കാരനായ അക്ബർ ഖാൻ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്നു. ഫിറോസ്പൂർ ഝിർക ജില്ലയിൽ താമസിക്കുന്നയാളാണ് അക്ബർ.
അജ്ഞാതരായ അക്രമികൾക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
ആൾവാറിൽ ആൾക്കൂട്ട ആക്രമണം പതിവാണ്. മിക്കതിലും പശുക്കളെ കടത്തുന്നുവെന്ന ആരോപണമുന്നയിച്ചാണ് ഈ കൊലകളെല്ലാം നടന്നിട്ടുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പെഹ്‌ലു ഖാൻ എന്നയാളും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ ‘ആൾക്കൂട്ടാധിപത്യം’ നിലനിൽക്കുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും അതിനെതിരെ താക്കീത് നൽകുകയും ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും ആൾക്കൂട്ട കൊലപാതകം അരങ്ങേറിയിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നാരോപിച്ചുള്ള കൊലകളും ഇതിനിടയില്‍ അരങ്ങേറുന്നുണ്ട്. രാജ്യത്തെ നിയമപാലന സംവിധാനങ്ങൾ തകരാറിലാണെന്ന ആശങ്ക പങ്കുവെച്ചാണ് സുപ്രീംകോടതി വിമർശനമുന്നയിച്ചത്.