പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നുണകൾ വെളിച്ചത്തു വന്നു തുടങ്ങിയെന്നും ഇത് തിരിച്ചറിഞ്ഞ മോദി അധികാരത്തിനു പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്നലെ കോൺഗ്രസ്സ് സംഘടിപ്പിച്ച ജൻ ആക്രോശ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദി ഒരുവിധം രക്ഷപ്പെടുകയായിരുന്നെന്നും കര്‍ണാടക തെരഞ്ഞെടുപ്പു മുതൽ എല്ലാത്തിനുമുള്ള മറുപടികൾ മോദിക്ക് കിട്ടിത്തുടങ്ങുമെന്നും രാഹുൽ പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ്സ് ജയിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിഗഢ് എന്നിവിടങ്ങളിൽ തുടർന്നു വരുന്ന തെരഞ്ഞെടുപ്പുകളിലും പാർട്ടി വിജയം നേടുമെന്നും രാഹുൽ പറഞ്ഞു.
ആർഎസ്എസ്സും ബിജെപിയും ചേർന്ന് കോൺഗ്രസ്സ് സർക്കാരിനെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മോദിയാകട്ടെ സ്വന്തം സർക്കാരിന്റെ പ്രകടനത്തെക്കുറിച്ചും നുണകൾ പ്രചരിപ്പിക്കുകയാണ്. നുണപ്രചാരണങ്ങളായിരുന്നു യുപിഎ സർക്കാരിന്റെ വീഴ്ചയ്ക്കു കാരണമായതെന്നും രാഹുൽ പറഞ്ഞു.
ആർഎസ്എസ് അനുഭാവികളെ കൊണ്ടുനിറച്ചിരിക്കുകയാണ് സർക്കാർ സ്ഥാപനങ്ങളെല്ലാമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നീരവ് മോദി രാജ്യം വിട്ടപ്പോഴും രാജ്യം മുഴുവൻ സ്ത്രീകള്ഡ ബലാൽസംഗം ചെയ്യപ്പെടുമ്പോഴും അഴിമതി പെരുകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ശബ്ദത പാലിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ജൻ ആക്രോശ് റാലി: 2019 തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അടിത്തറയിട്ട് രാഹുൽ
പ്രഖ്യാപിക്കപ്പെട്ട കർണാടക തെരഞ്ഞെടുപ്പിലും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പ്രചാരണപരിപാടികൾക്കാണ് രാഹുല്‍ ഗാന്ധി രാംലീല മൈതാനത്തിൽ സംഘടിപ്പിച്ച ജൻ ആക്രോശ് റാലിയിലൂടെ തുടക്കമിട്ടിരിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ അത് പാർട്ടിയുടെ വരുംപോരാട്ടങ്ങൾക്ക് വലിയ ഊർജ്ജം പകരും.
സ്ത്രീകളുടെ സുരക്ഷയിലാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലുടനീളം ഊന്നൽ കൊടുത്തത്. രാജ്യത്ത് സ്ത്രീകൾ ഓരോ നിമിഷവും ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വിദേശങ്ങളിൽ പോലും ഇതിന്റെ പേരിൽ പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെടുന്നു. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്നത്.
പിന്നീട് സംസാരിച്ച യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധിയും സ്ത്രീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയാണുണ്ടായത്. റാലിയോടനുബന്ധിച്ച് ഉയര്‍ത്തിയ പോസ്റ്ററുകളിലെല്ലാം പെരുകുന്ന ബലാൽസംഗങ്ങളാണ് പ്രധാന വിഷയമായത്. ബിജെപി എംഎൽഎ വരെ ബലാൽസംഗക്കേസിൽ പ്രതിയായ സാഹചര്യമുണ്ടായതും ഉയർത്തിക്കാട്ടപ്പെട്ടു.
This post was last modified on April 30, 2018 8:40 am