നാഗാലാൻഡിൽ വെള്ളപ്പൊക്ക ദുരിതം രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിൽ ഇതുവരെ 12 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. കേരളത്തിലേതിനു സമാനമായ അതിവർഷമാണ് നാഗാലാൻഡിലും വെള്ളപ്പൊക്കക്കെടുതിക്ക് കാരണമായത്.
ആയിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ദുരിതത്തിലായ സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി നൈയ്ഫിയു റിയോ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് മഴ നിലയ്ക്കാതെ തുടരുകയാണ്. കുറഞ്ഞത് 5,386 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.
മുന്നൂറോളം പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമെല്ലാം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഗതാഗതബന്ധങ്ങളെയെല്ലാം വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്ത്യൻ എയർ ഫോഴ്സ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.