X

ബലാകോട്ടില്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്ത ഭീകര ക്യാമ്പ് പാകിസ്താന്‍ വീണ്ടും തുറന്നതായി കരസേന മേധാവി

500 ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും കരസേന മേധാവി പറഞ്ഞു.

ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ഭീകര ക്യാമ്പ് ബോംബിട്ട് തകര്‍ത്ത പ്രദേശത്ത് പാകിസ്താന്‍ വീണ്ടും ക്യാമ്പ് തുറന്നതായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഈയടുത്താണ് ക്യാമ്പ് വീണ്ടും തുറന്നത് എന്ന് ജനറല്‍ ബിപിന്‍ റാവത്ത് ആരോപിച്ചു. 500 ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും കരസേന മേധാവി പറഞ്ഞു. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാഡമിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കരസേന മേധാവി ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കെയാണ് കരസേന മേധാവിയുടെ പ്രസ്താവന. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണവും മുംബൈയിലെ നവംബര്‍ 26 ആക്രമണവുമെല്ലാം ആസൂത്രണം ചെയ്തവര്‍ എവിടെയുള്ളവരാണ് എന്ന് ലോകത്തിന് മുഴുവന്‍ അറിയാം എന്ന് യുഎസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു.

ഫെബ്രുവരി 14ന്റെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 26നാണ് മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. നൂറുകണക്കിന് ഭീകരരെ വധിച്ചു എന്നാണ് ഇന്ത്യ പറയുന്നത്. അതേസമയം വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാകിസ്താന്റെ വാദം. റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യോമാക്രമണത്തില്‍ ഭീകര ക്യാമ്പ് തകര്‍ന്നതിനോ ഭീകരര്‍ കൊല്ലപ്പെട്ടതിനോ തെളിവില്ല എന്നാണ്.

This post was last modified on September 23, 2019 3:22 pm