12.21 AM സിബിഐ സുപ്രീം കോടതിയിലേക്ക്. ഇന്ന് രാവിലെ പത്തു മണിക്ക് സിബിഐ സുപ്രീം കോടതിയില്‍ ബംഗാള്‍ സംഭവവികാസങ്ങള്‍ അറിയിക്കും.
കല്‍ക്കത്ത പോലീസ് സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുതതുമായി ബന്ധപ്പെട്ട് രാത്രി തന്നെ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരുന്നു എങ്കിലും രാവിലേക്ക് തീരുമാനം മാറ്റുകയായിരുന്നു.
ഒരു സംസ്ഥാനത്ത് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന സുപ്രീം കോടതി ഉത്തരവ് തന്നെയായിരിക്കും സിബിഐ ചൂണ്ടിക്കാണിക്കുക എന്നറിയുന്നു.
21.40 PM: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചതായി അറിയുന്നു. സിബിഐ ഓഫീസ് വളഞ്ഞിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. മമതാ ബാനർജി താൻ പ്രഖ്യാപിച്ച ധർണ തുടങ്ങിയതായും റിപ്പോർട്ടുകളിൽ പറയുന്നു. കൊൽക്കത്ത പൊലീസ് വളഞ്ഞ സിബിഐ റീജ്യണൽ ഓഫീസിലേക്ക് അർധസൈനിക വിഭാഗം എത്തി
കൊൽക്കത്തയിൽ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ സിജിഒ കോംപ്ലക്സിലുള്ള സ്ഥിതി ചെയ്യുന്ന സിബിഐ റീജ്യണൽ ഓഫീസ് ബിധാൻനഗർ പൊലീസ് വളഞ്ഞിട്ടുമുണ്ട്. ഉദ്യോഗസ്ഥരെ നീക്കിയതിനു ശേഷം കമ്മീഷണറുടെ വസതിയിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
രാജീവ് കുമാറിന്റെ സൗത്ത് കൊൽക്കത്തയിലെ വീട്ടിൽ കയറി പരിശോധന നടത്താനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു. പിന്നീടാണ് കസ്റ്റഡിയിലെടുത്തത്. ചിറ്റ് ഫണ്ട് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കമാണ് സിബിഐ നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിബിഐ കമ്മീഷണറെ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം എവിടെയാണുള്ളതെന്ന വിവരമില്ലെന്നുമുള്ള റിപ്പോർട്ടുകളെ കൊൽക്കത്ത പൊലീസ് ട്വിറ്റർ ഹാൻഡിൽ നേരത്തെ തള്ളിയിരുന്നു. കുമാറിനെ റോസ് വാലി, ശാരദ ചിറ്റ് ഫണ്ട് കേസുകളിൽ ചോദ്യം ചെയ്യുകയായിരുന്നു സിബിഐയുടെ ഉദ്ദേശ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൊൽക്കത്ത പൊലീസിന് എല്ലാ പിന്തുണയും മുഖ്യമന്ത്രി മമതാ ബാനർജി വാഗ്ദാനം ചെയ്തിരുന്നു. ബിജെപി രാഷ്ട്രീയ പകപോക്കലിന് ഇറങ്ങിയിരിക്കുകയാണെന്ന ആക്ഷേപവും അവർ ഇന്നുന്നയിച്ചു.
ബലപ്രയോഗം നടത്തിയാണ് സിബിഐ ഉദ്യോഗസ്ഥരെ മമതാ ബാനർജിയുടെ പൊലീസ് നീക്കം ചെയ്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രാജീവ് കുമാറാണ് ഈ അഴിമതിക്കേസുകൾ അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ. കേസുകളുമായി ബന്ധപ്പെട്ട നിർണായകമായ ചില പ്രമാണങ്ങൾ കാണാതായിരുന്നു. ഇതിന്മേൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് കൊടുത്തുവെങ്കിലും അതിനോട് പ്രതികരിക്കാൻ രാജീവ് കുമാർ തയ്യാറായില്ല. ഇതോടെ കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാൻ സിബിഐ തീരുമാനിക്കുകയായിരുന്നു.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ആവശ്യമായ അനുമതികൾ പക്കലുണ്ടോയെന്നാണ് വസതിക്കു മുമ്പിൽ കാത്തു നിന്നിരുന്ന പൊലീസുകാർ സിബിഐ ഉദ്യോഗസ്ഥരോട് ആദ്യം ചോദിച്ചത്. ഇതിന് തൃപ്തികരമായ ഉത്തരം കിട്ടാത്തതിനെ തുടർന്നാണ് ബലപ്രയോഗത്തിന് തുടക്കമായത്.
അതെസമയം കൊൽക്കത്ത പൊലീസ് കമ്മീഷണർ താൻ വേട്ടയാടപ്പെടുന്നുവെന്ന് കാട്ടി, മോദിയുടെ നീക്കങ്ങൾക്കൊടുവിൽ രാജിവെച്ച് പുറത്തുപോയ സിബിഐ ഡയറക്ടർ അലോക് വർമ്മയ്ക്ക് എഴുതിയ കത്ത് പുറത്തുവന്നു. ഒരു രാഷ്ട്രീയപാർട്ടിയിലെ മുതിർന്ന നേതാവ് തന്നെ വേട്ടയാടുകയാണെന്ന് ഈ കത്തിൽ രാജീവ് കുമാർ പറയുന്നു.
ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും അപഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി. കുറച്ചു വർഷം മുമ്പ് പാരാമിലിട്ടറി വിഭാഗത്തെ വിട്ടാണ് ഡൽഹി സർക്കാരിന്റെ അഴിമതിവിരുദ്ധ വിഭാഗത്തെ പിടികൂടിയതെന്ന് അദ്ദേഹം ഓർമിച്ചു. മോദിയും അമിത് ഷായും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപി ബംഗാളിനെ പീഡിപ്പിക്കുന്നു’
ബിജെപി പശ്ചിമബംഗാളിനെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കഴിഞ്ഞദിവസം മോദി നടത്തിയ ഭീഷണി പ്രസ്താവനകൾ നിങ്ങളും കണ്ടിരുന്നതാണല്ലോയെന്നും അവർ പറഞ്ഞു. അതെസമയം കൊല്‍ക്കത്ത മേയർ ഫിർഹാദ് ഹക്കീം പൊലീസ് കമ്മീഷണറുടെ വീട്ടിലെത്തി. മമത ബാനർജിയും അവിടെയുണ്ട്. നിലവിൽ ഒരു യോഗം നടന്നു കൊണ്ടിരിക്കുന്നതായും അറിയുന്നു.
ബിജെപി ഒരു ഭരണഘടനാ അട്ടിമറിയാണ് ബംഗാളിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് തൃണമൂൽ എംപി ദേരെക് ഒബ്രിയോൺ ആരോപിച്ചു. 40 സിബിഐ ഉദ്യോഗസ്ഥരാണ് കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ വസതി വളഞ്ഞത്. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ മുടക്കമില്ലാതെ മുമ്പോട്ടു പോകുകയാണെന്നും ഈ പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചിറ്റ് ഫണ്ട് കേസ് സുപ്രീംകോടതി തങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും ഇതിന്റെ അന്വേഷണത്തിനായാണ് തങ്ങളെത്തിയതെന്നുമാണ് സിബിഐ പറയുന്നത്. കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും സിബിഐ വാദിക്കുന്നു. എന്നാൽ അതിനായി തെരഞ്ഞെടുത്ത സന്ദർഭമാണ് പലരും ചോദ്യം ചെയ്യുന്നത്. മമതാ ബാനർജി നടത്തിയ മഹാസഖ്യം റാലി ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
This post was last modified on February 4, 2019 12:24 am
Leave a Comment