ബില്ലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്റ്റേക്ക്‌ഹോള്‍ഡര്‍മാരായ നിയന്ത്രണാധികാരികള്‍, ബാങ്കുകള്‍, ഓഹരി എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപകര്‍ തുടങ്ങിയവരെല്ലാം ബല്ലിലെ വിവിധ വ്യവസ്ഥകളെ കുറിച്ച ഗുരുതരമായ എതിര്‍പ്പുകള്‍ ഉന്നയിച്ചതോടെ നിര്‍ദ്ദിഷ്ട ധനകാര്യ നിര്‍ണയ, നിക്ഷേപ ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്ല് വലിയ രാഷ്ട്രീയ പരീക്ഷണമായി മാറുകയാണ്. സ്റ്റേക്‌ഹോള്‍ഡര്‍മാര്‍ തങ്ങളുടെ എതിര്‍പ്പുകള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു. തുടര്‍ന്ന് കമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചകളാണ് അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപി എംപി ഭൂപേന്ദ്ര യാദവ് അദ്ധ്യക്ഷനായ 30 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട റസല്യൂഷന്‍ കോര്‍പ്പറേഷന്റെയും മേഖലയിലെ നിയന്ത്രണ ഏജന്‍സികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികള്‍ പരസ്പരം ആവര്‍ത്തിക്കാനുള്ള സാധ്യതകളിലാണ് ഏറ്റവും വലിയ എതിര്‍പ്പെന്നാണ് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിക്ഷേപ ഇന്‍ഷുറന്‍സുമായും സഹകരണ ബാങ്കുകളുമായും ബന്ധപ്പട്ട ബില്ലിലെ വകുപ്പുകളിലും എതിര്‍പ്പ് വ്യാപകമാണ്. ബില്ലിനെതിരായ ഗുരുതരമായ എതിര്‍പ്പുകളുടെ സ്വഭാവം കണക്കിലെടുത്ത് ബില്ല് ഉപേക്ഷിക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. ബില്ല് തള്ളിക്കളയണമെന്ന് സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് അവരുടെ ആവശ്യം.
എന്നാല്‍ എതിര്‍പ്പുകള്‍ വകവെയ്ക്കാന്‍ ഭരണകക്ഷി തയ്യാറാവുന്നില്ല. ബില്ലുമായി ബന്ധപ്പെട്ട എല്ലാ എതിര്‍പ്പുകളും സാമ്പത്തിക കാര്യ വകുപ്പ് പരിഹരിച്ചിട്ടുണ്ടെന്നാണ് ബില്ലിനെ അനുകൂലിക്കുന്ന എംപിമാര്‍ പറയുന്നത്. ബില്ലിനെ കുറിച്ച് ചില ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ കുപ്രചാരണം നടത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു. ബില്ലിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്ന് അവര്‍ വാദിക്കുന്നു. സാമ്പത്തിക മേഖലയില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പിടുത്തുന്നതിന് എഫ്ആര്‍ഡിഐ ബില്ല് അനിവാര്യമാണെന്നും ഭരണപക്ഷ എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്ററി കമ്മിറ്റി വിഷയത്തില്‍ ഏകകണ്ഠമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ബിജെപി എംപി ബിസിനസ് ലൈനിനോട് പറഞ്ഞു.
എന്നാല്‍ ബില്ല് നിരവധി ചുവപ്പ് നാടകളെയാണ് കാത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആര്‍ബിഐ ഉള്‍പ്പെടെയുള്ള പ്രമുഖ സ്റ്റേക്ക്‌ഹോള്‍ഡര്‍മാരാണ് ബില്ലിലെ നിര്‍ദ്ദിഷ്ട വകുപ്പുകള്‍ക്കെതിരെ രംഗത്തുവന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഒരു റസല്യൂഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കപ്പെടുന്നപക്ഷം, ചുമതലകള്‍ എങ്ങനെയാണ് വിഭജിക്കപ്പെടുക എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ ഏജന്‍സികള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇരട്ട നിയന്ത്രണ സംവിധാനം വ്യാപാരം സുഗമമായി നടക്കുന്നതിന് തടസമാകുമെന്ന് ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങളെ ഇന്‍ഷുറന്‍സില്‍ നിന്നും ഒഴിവാക്കുന്നതിനെയും ബാങ്കുകള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇളവുകളുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്നാണ് അവരുടെ ആവശ്യം.
റസല്യൂഷന്‍ കോര്‍പ്പറേഷന്റെ അധികാരങ്ങള്‍ നിജപ്പെടുത്തുണമെന്നതാണ് പൊതുവില്‍ ഉയര്‍ന്നുവരുന്ന ആവശ്യം. കോര്‍പ്പറേഷന്‍ അന്വേഷണങ്ങള്‍ക്കുള്ള അധികാരങ്ങള്‍ നല്‍കുന്ന ബില്ലിലെ 14(1) വകുപ്പ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് നിയതന്ത്ര, വികസന അതോറിറ്റി ഈ വകുപ്പിനെ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുന്നില്‍ ചോദ്യം ചെയ്തിട്ടുണ്ട്. നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിധി വര്‍ദ്ധിപ്പിക്കാന്‍ ബില്ലിലെ 29(1) വകുപ്പ് സഹായിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചത്. എന്നാല്‍ ഒരു ലക്ഷം പരിധി നിലനിര്‍ത്തുന്ന വകുപ്പ് ബില്ലില്‍ വേണം എന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നത്.
ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ല് പാസാക്കാന്‍ സാധിക്കില്ല എന്നുതന്നെയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഉയരുന്ന വാദങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം തന്നെ ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊല്‍ക്കത്ത ആര്‍ബിഐ ഓഫീസിന് മുന്നില്‍ അവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏതായാലും എഫ്ആര്‍ഡിഐ ബില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറും എന്ന് തന്നെയാണ് അനുമാനിക്കാന്‍.
Leave a Comment