X

“ചൗക്കീദാര്‍ ചോര്‍ ഹേ” സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ? എന്താണ് പറഞ്ഞത്?

താന്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടിലായിരുന്നു എന്നും കോടതി പറഞ്ഞ ഒന്നിനേയും തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതല്ലെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

“ചൗക്കീദാര്‍ ചോര്‍ ഹേ” (“കാവല്‍ക്കാരന്‍ കള്ളനാണ്”) എന്ന് റാഫേല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞതില്‍, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു, ഖേദം പ്രകടിപ്പിച്ചു എന്നെല്ലാമാണ് വിവിധ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണത്തില്‍ പറയുന്നത് എന്നാണ് ബാര്‍ ആന്‍ഡ് ബഞ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റാഫേല്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കുമെന്നും ഹര്‍ജിക്കാര്‍ ഹാജരാക്കിയ തെളിവുകള്‍ സ്വീകാര്യമാണെന്നും അത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് വ്യക്തമാക്കിയിരുന്നു. രേഖകള്‍ വ്യാജമാണെന്നും അത് പരിശോധിക്കരുത് എന്നും ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണ് ചോര്‍ത്തിയത് എന്നും ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത് തള്ളിക്കൊണ്ടാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി വിധിയോട് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് നല്‍കിയത്. ഏപ്രില്‍ 15ന് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബഞ്ച് രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടുകയുമായിരുന്നു.

താന്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടിലായിരുന്നു എന്നും കോടതി പറഞ്ഞ ഒന്നിനേയും തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതല്ലെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സുപ്രീം കോടതി വിധി ആ സമയം താന്‍ കണ്ടിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തില്‍ പെട്ടെന്ന് പറഞ്ഞതാണ്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോളാണ് ഇക്കാര്യം പറഞ്ഞത്. വസ്തുതകള്‍ പരിശോധിക്കുന്നത് തടയാന്‍ കഴിയില്ലെന്ന കോടതി വിധി പൊതുവില്‍ സര്‍ക്കാരിന് തിരിച്ചടിയും ഹര്‍ജിക്കാരുടേയും റാഫേല്‍ കേസില്‍ അന്വേഷണം ആവശ്യപ്പെടുന്നവരുടേയും വിജയവുമായാണ് വിലയിരുത്തപ്പെടുന്നത്. കോടതി പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് കോടതിയെ രാഷ്്ട്രീയകാര്യങ്ങളിലേയ്ക്ക് വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല.

രാഷ്ട്രീയനേട്ടത്തിനായി എതിരാളികള്‍ തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കോടതിയലക്ഷ്യ കേസ് നല്‍കി മീനാക്ഷി ലേഖി, കോടതി നടപടികളെ അധിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. റാഫേല്‍ കരറിലെ സുപ്രീം കോടതി നടപടികളുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പറയുന്നത്. എബിപി ന്യൂസ് അഭിമുഖത്തില്‍ മോദി പറയുന്നത് റാഫേല്‍ കരാറില്‍ തനിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കി എന്നാണ്.

This post was last modified on April 22, 2019 4:04 pm

Related Post
Leave a Comment