കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്നും എഫ്ഐആർ ഫയൽ ചെയ്യണമെന്നുമുള്ള ഹരജിയിന്മേൽ നടപടിയുമായി കോടതി. ഈ പരാതിയിന്മേൽ എന്തു നടപടിയെടുത്തുവെന്നതിന്റെ റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് ഒരു ഡല്‍ഹി കോടതി ആവശ്യപ്പെട്ടു. മെയ് 15നുള്ളിൽ പൊലീസ് ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കണം.
അഡ്വ. ജോഗീന്ദർ തുലിയാണ് പൊലീസ് നടപടിയാവശ്യപ്പെട്ട് ഹരജി നൽകിയത്. പ്രധാനമന്ത്രി സൈനികരുടെ ത്യാഗങ്ങളിൽ നിന്നും മുതലെടുക്കുന്നുവെന്ന പ്രസ്താവന നടത്തിയതിനെതിരെയാണ് പരാതി. രാഹുലിന്റെ രണ്ടാമത്തെ രാഷ്ട്രീയ പരാമർശമാണ് കോടതിയിലെത്തുന്നത്. നേരത്തെ, ‘ചൗക്കിദാർ കള്ളനാണ് എന്നത് സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുന്നു’ എന്ന പരാമർശം നടത്തിയതിന് രാഹുലിന് വിശദീകരണം നൽകേണ്ടി വന്നിരുന്നു.
ഉത്തർപ്രദേശിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇപ്പോൾ കോടതിയിലെത്തിയ പരാമർശം രാഹുൽ നടത്തിയത്. മിന്നലാക്രമണം സംബന്ധിച്ചുള്ള പ്രസ്താവനയായിരുന്നു ഇത്. സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് യാതൊന്നും പറയാതെ സൈന്യത്തിന്റെ ത്യാഗങ്ങളുടെ മറവിൽ ഒളിക്കുകയാണ് മോദി എന്നായിരുന്നു രാഹുലിന്റെ വിമർശനം. “നമ്മുടെ പട്ടാളക്കാർ അവരുടെ രക്തം ജമ്മു കശ്മീരിൽ ചൊരിഞ്ഞു. അവരാണ് മിന്നലാക്രമണം നടത്തിയത്. നിങ്ങൾ അവരുടെ ചോരയുടെ മറവിൽ ഒളിക്കുകയാണ്. അവരുടെ ത്യാഗത്തെ നിങ്ങൾ മുതലെടുക്കുകയാണ്. ഇത് തെറ്റാണ്,” എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
This post was last modified on April 27, 2019 6:35 am
Leave a Comment