മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമകൾക്കു മുമ്പിൽ ആദരവർപ്പിച്ച് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ ശവകൂടീരത്തിൽ പ്രാർത്ഥന നടത്താൻ രാഹുൽ, സോണിയ, പ്രിയങ്ക, ഡോ. മൻമോഹൻ സിങ് തുടങ്ങിയവർ എത്തി. രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന് ആരോപണമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു ചർച്ച സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജീവിന്റെ ഓർമദിനം കടന്നുവരുന്നത്. ഈ ദിവസം രാജ്യം ‘ഭീകരവിരുദ്ധ ദിന’മായി ആചരിക്കുന്നുമുണ്ട്.
തെരഞ്ഞെടുപ്പിലെ മോദിയുടെ ആരോപണങ്ങൾക്ക് താൻ പറഞ്ഞ മറുപടികളെ ഓർമിപ്പിക്കുന്നതാണ് രാഹുൽ ഗാന്ധി തന്റെ പിതാവിനെ ഓർമിച്ചിട്ട ട്വീറ്റ്. “എന്റെ അച്ഛൻ സൗമ്യനായിരുന്നു, സ്നേഹസമ്പന്നനായിരുന്നു, ദയാലുവായിരുന്നു, വാൽസല്യമുള്ളയാളായിരുന്നു. അദ്ദേഹമെന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. ഒരിക്കലും വെറുപ്പ് പുലർത്തരുതെന്ന് പഠിപ്പിച്ചു. ക്ഷമിക്കാൻ പഠിപ്പിച്ചു.” -ട്വീറ്റിൽ രാഹുൽ പറഞ്ഞു.
“നിങ്ങൾ എന്നുമെന്റെ ഹീറോ ആയിരിക്കും,” എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.
രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും കാരണമായ പ്രധാനമന്ത്രി എന്ന സൂചനയോടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചുള്ള ട്വീറ്റുകൾ മിക്കതും. കോൺഗ്രസ്സ് നേതാക്കളും തേജസ്വി യാദവ് അടക്കമുള്ള നിരവധി ഇതര പാർട്ടി നേതാക്കളും രാജീവിനെ ഓർമിച്ചു.
ചൗക്കിദാർ നരേന്ദ്രമോദിയുടെ ട്വിറ്റർ ഹാൻഡിലിലും ആദരാഞ്ജലി അർപ്പിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ‘രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമദിനത്തിൽ ആദരാഞ്ജലികൾ’ എന്ന് പറയുന്നതാണ് ഈ ട്വീറ്റ്.
Leave a Comment