മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർഎസ്എസ് നാഗ്പൂർ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെ വിമർശിച്ച് അദ്ദേഹത്തിന്റെ മകളും കോൺഗ്രസ്സ് നേതാവുമായ ശർമിഷ്ഠ മുഖർജി. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളുടെ ഭാഗമായ കളിയിലാണ് പ്രണബ് ചെന്നു പെട്ടിരിക്കുന്നതെന്ന് ശർമിഷ്ഠ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് ആസ്ഥാനത്ത് ഇന്ന് (ജൂൺ 7) ആണ് പരിപാടി നടക്കുന്നത്. ഇതിൽ പ്രണബ് മുഖർജി പങ്കെടുക്കുന്നത് കോൺഗ്രസ്സിൽ അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണ്. സോണിയ ഗാന്ധിയുമായി നേരത്തെയുള്ള അതൃപ്തികളായിരിക്കാം പ്രണബിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതുന്നവരുണ്ട്. ആർഎസ്എസ് ആസ്ഥാനത്തു ചെന്ന് തനിക്ക് പറയാനുള്ളത് പറയാം എന്നതാണ് പ്രണബിന്റെ നിലപാടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തിൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
തങ്ങളെ ഉയർത്തിക്കാട്ടുന്ന എന്തെങ്കിലും പ്രണബ് മുഖർജി സംസാരിക്കുമെന്ന് ആർഎസ്എസ് പോലും കരുതുന്നുണ്ടാകില്ലെന്ന് ശർമിഷ്ഠ മുഖർജി പറഞ്ഞു. എന്നാൽ, “പരിപാടിയിൽ പ്രണബ് സംസാരിച്ചതൊക്കെ ആളുകൾ മറക്കും. പകരം, ആ ചിത്രങ്ങൾ മാത്രം നിലനിൽക്കും. അവയെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളികൾക്കായി ബിജെപി ഉപയോഗിക്കുകയും ചെയ്യും. വ്യാജ പ്രസ്താവനകളുമായി അവ പ്രചരിക്കുകയും ചെയ്യും”: ശർമിഷ്ഠ പറഞ്ഞു.
ശർമിഷ്ഠ ബിജെപിയിൽ ചേരുകയാണെന്ന വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ഈ പ്രതികരണം പുറത്തു വരുന്നത്. ബിജെപിയിൽ ചേരുന്നതിനെക്കാളും രാഷ്ട്രീയം വിടുന്നതാണ് നല്ലതെന്ന് ശർമിഷ്ഠ മറുപടി നൽകി.
പ്രണബിന്റെ ട്വിറ്റർ ഹാൻഡിൽ ടാഗ് ചെയ്താണ് ശർമിഷ്ഠയുടെ ട്വീറ്റുകൾ.
അതെസമയം പ്രണബിന്റെ നാഗ്പൂർ പരിപാടിയെ വിമർശിക്കുന്നവർ അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു ട്വീറ്റ് ചെയ്തു.
This post was last modified on June 7, 2018 1:56 pm
Leave a Comment