X

കെജ്രിവാൾ‌ മോദിയെ കാണണം: മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്

ആംആദ്മി പാർട്ടി ഇപ്പോൾ ഈ സമരം നടത്തുന്നത് ഭരണപരാജയം മറച്ചു വെക്കാനാണെന്നും ദീക്ഷിത് പറഞ്ഞു.

സമരത്തിലുള്ള ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്തണമെന്നാവശ്യപ്പെട്ട് ദില്ലി ഗവർണറുടെ ഔദ്യോഗിക വസതിയിൽ‌ സമരം ചെയ്യുന്ന ദില്ലി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിനെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഷീലാ ദീക്ഷിത് രംഗത്ത്. പൂർണ സംസ്ഥാന പദവി കിട്ടണമെങ്കിൽ കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ദില്ലി മുഖ്യമന്ത്രിക്കോ ഗവർണർക്കോ ഇതിനുള്ള അധികാരമില്ലെന്ന് ദീക്ഷിത് വ്യക്തമാക്കി.

കോൺഗ്രസ്സും പൂർണ സംസ്ഥാന പദവിക്കു വേണ്ടി ആവശ്യമുന്നയിച്ചിരുന്നെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. എന്നാൽ, ദേശീയ തലസ്ഥാനമെന്ന നിലയിൽ പൊലീസിലും ഭൂമിയിലും ദില്ലി സർക്കാരിന് പൂർണ അധികാരം കൈയാളാനാകില്ലെന്ന് തങ്ങൾ തിരിച്ചറിഞ്ഞതായും മൂന്നുതവണ ദില്ലി മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ദീക്ഷിത് വ്യക്തമാക്കി.

ആംആദ്മി പാർട്ടി ഇപ്പോൾ ഈ സമരം നടത്തുന്നത് ഭരണപരാജയം മറച്ചു വെക്കാനാണെന്നും ദീക്ഷിത് പറഞ്ഞു. എല്ലാ തുറയിലും അവർ പരാജയപ്പെട്ടിരിക്കുകയാണ്.

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ ഉത്തരവാദപ്പെട്ടവർ ഇത്തരം സമരങ്ങൾ നടത്തുന്നത് താൻ കണ്ടിട്ടില്ലെന്നും ദീക്ഷിത് പറഞ്ഞു. ബിജെപി സർക്കാരിനു കീഴിൽ തങ്ങൾ ആറു വർഷം ഭരിച്ചിട്ടും ഇത്തരമൊരു പ്രശ്നം ഉണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നഗരത്തിൽ ഇപ്പോൾ വന്നിട്ടുള്ള പ്രതിസന്ധിക്ക് പൂർണ ഉത്തരവാദി കെജ്രിവാളാണെന്നും ദീക്ഷിത് വിശദീകരിച്ചു.

അതെസമയം കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരം തുടരുകയാണ്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കെജ്രിവാളിന് ലഭിക്കുന്നുണ്ട്.

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

This post was last modified on June 15, 2018 5:26 pm