ഉത്തര്‍പ്രദേശില്‍ രണ്ടര വയസ്സുകാരിയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ സുരക്ഷാ നിയമം (National Security Act) അനുസരിച്ചായിരിക്കും അന്വേഷണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഭീകരവിരുദ്ധ നിയമമാണിത്. ഇതുപ്രകാരം രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലാതെ തടവിലിടാന്‍ സര്‍ക്കാരിന് സാധിക്കും. സംഭവം രാജ്യത്തൊട്ടാകെ ചര്‍ച്ചയായി മാറിയതോടെയാണ് ഈ നടപടിയിലൂടെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ച് പൊലീസുകാരെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷന്‍.
സംഭവം ദേശവ്യാപകമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ച് നേരത്തെ തന്നെ ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങള്‍ ദൃഢപ്പെടുത്തുന്നതാണ് ഈ സംഭവമെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചര്‍ച്ചകള്‍ പറയുന്നത്.
മാതാപിതാക്കളെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാണ് അവരുടെ രണ്ടര വയസ്സുള്ള കുഞ്ഞിനെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കഴുത്ത് ഞെരിച്ച് കൊന്നത്. 10,000 രൂപ ലോണെടുത്തത് തിരിച്ചടയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വന്നതോടെയാണ് പലിശക്കാര്‍ ഈ അതിക്രമം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യം ചെയ്തവരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം തപ്പാല്‍ പട്ടണത്തിലെ ഒരു മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജൂണ്‍ രണ്ടിനാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി മൂന്നാമത്തെ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. വികലമാക്കപ്പെട്ട നിലയിലായിരുന്നു ശരീരം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പട്ടികള്‍ എന്തോ കടിച്ചുവലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
സാഹിദ്, അസ്ലം എന്നീ അയല്‍വാസികളാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അലിഗഢ് സീനിയര്‍ പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി വ്യക്തമാക്കി. സാഹിദിന്റെ വീട്ടിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
കേസ് ഒരു ഫാസ്റ്റ് ട്രാക്ക് കോടതിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആകാശ് പറഞ്ഞു.
അതെസമയം കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കുടുംബാംഗങ്ങള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല.
രാഷ്ട്രീയനേതാക്കളുടെ പ്രതികരണം
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസ് അതിവേഗം പ്രവര്‍ത്തിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷിതത്വത്തിന് ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വ്വേദി പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കു നേരെയുള്ള സമൂഹത്തിന്റെ മനോഭാവമാണ് ഇവിടെ കുറ്റവാളിയായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ വീണ്ടും പരാജയപ്പെടുകയാണെന്നും അവര്‍ ആശങ്കപ്പെട്ടു.
നിഷ്കളങ്കരായ കുട്ടികള്‍ ഇത്തരത്തില്‍ അക്രമത്തിനിരയാകുന്നത് വലിയൊരു കെടുതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഊര്‍മിള മണ്ഡോദ്കര്‍ ചൂണ്ടിക്കാട്ടി.
Leave a Comment