മോദി സര്‍ക്കാരില്‍ ഇതുവരെ മാനവ വിഭവ ശേഷി വകുപ്പ് (എച്ച്ആര്‍ഡി) കൈകാര്യം ചെയ്ത സ്മൃതി ഇറാനിയും പ്രകാശ് ജാവദേക്കറും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ശുപാര്‍ശ ചെയ്തത് 35,685 കേന്ദ്രീയ വിദ്യാലയ സീറ്റുകള്‍. എച്ച് ആര്‍ ഡി മന്ത്രിമാര്‍ക്ക് ആകെ അനുവദിക്കാന്‍ കഴിയുന്ന ക്വോട്ട, ഒരു വര്‍ഷം പരമാവധി 450 സീറ്റ് ആണെന്നിരിക്കെയാണ് ഇത്രയും സീറ്റുകള്‍ വിവേചനാധികാര പ്രകാരം എന്ന പേരില്‍ കൊടുത്തിരിക്കുന്നത്. ദ പ്രിന്റ് (print.in) വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്രീയ വിദ്യാലയങ്ങളിലേയ്ക്കുള്ള പ്രവേശനം തീരുമാനിക്കുന്ന, കേന്ദ്രീയ വിദ്യാലയ സംഘടന്‍ (കെവിഎസ്) ബോര്‍ഡ് പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പകുതിയും മന്ത്രിമാരുടെ ശുപര്‍ശ പ്രകാരമാണ് പ്രവേശനം നേടിയിരിക്കുന്നത്. കെവിഎസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് എച്ച്ആര്‍ഡി മന്ത്രിയാണ്. 2014ല്‍ സ്മൃതി ഇറാനി വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തന്നെയാണ് മന്ത്രിയുടെ ക്വോട്ട 450 ആക്കി നിശ്ചയിച്ചതും.
2014ല്‍ മന്ത്രിയായ സ്മൃതി ഇറാനി, 2015-16 അക്കാദമിക് വര്‍ഷത്തില്‍ 5128 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തു. ഇതില്‍ 3500 പേര്‍ക്ക് പ്രവേശനം നല്‍കി. 2016-17 വര്‍ഷം 15,065 പേരെ സ്മൃതി ശുപാര്‍ശ ചെയ്തു. ഇതില്‍ 8000 പേര്‍ക്ക് കെവിഎസ് പ്രവേശനം നല്‍കി. 2016 ജൂലായില്‍ എച്ച്ആര്‍ഡി വകുപ്പ് ഏറ്റെടുത്ത പ്രകാശ് ജാവദേക്കര്‍, 2017-18 വര്‍ഷത്തേയ്ക്ക് 15,492 വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്തു. എത്ര പേര്‍ക്ക് പ്രവേശനം നല്‍കി എന്ന് കെവിഎസ് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷവും എണ്ണായിരത്തിനടുത്ത് വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പ്രവശേപ്പിക്കുമെന്നാണ് കരുതുന്നത്. മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും കെവിഎസ് പരിഗണിക്കുമെങ്കിലും ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാവുന്ന പരമാവധി കുട്ടികളുടെ എണ്ണവും സ്‌കൂളിലെ സൗകര്യങ്ങളും മറ്റും പരിഗണിച്ച് മാത്രമേ പ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. സ്മൃതി ഇറാനിയോ ജാവദേക്കറോ കെവിഎസ് കമ്മീഷണറോ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് പ്രിന്റ് പറയുന്നത്.
1100ലധികം കേന്ദ്രീയ വിദ്യാലയങ്ങള്‍ രാജ്യത്തുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും സൗകര്യങ്ങളും പരിഗണിച്ച് അവരുടെ മക്കളെ ഉദ്ദേശിച്ചുള്ളതാണ് പ്രധാനമായും കേന്ദ്രീയ വിദ്യാലയങ്ങള്‍. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നവരാണ്. മന്ത്രിമാര്‍ക്ക് പുറമെ എംപിമാര്‍ക്കും 10 സീറ്റ് ക്വോട്ട ഒരു വര്‍ഷമുണ്ട്. രാജ്യത്തെ എംപിമാര്‍ ഒരു വര്‍ഷം 8000ത്തോളം വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യുന്നു. 1975ലാണ് എച്ച്ആര്‍ഡി മന്ത്രിയുടെ ക്വോട്ട തുടങ്ങിയത്.
പഴയ രേഖകള്‍ ലഭ്യമല്ലെന്ന് കെവിഎസ് പറയുമ്പോളും 2014-15 അക്കാഡമിക് വര്‍ഷം ക്വോട്ട പരിധി വലിയ തോതില്‍ ലംഘിക്കപ്പെട്ടതായി സമ്മതിക്കുന്നു. 1000 സീറ്റായിരുന്നു എച്ച്ആര്‍ഡി മന്ത്രിയുടെ ക്വോട്ട നേരത്തെ. 2004ലെ ഒന്നാം യുപിഎ സര്‍ക്കാരില്‍ എച്ച്ആര്‍ഡി വകുപ്പ് കൈകാര്യം ചെയ്ത അര്‍ജ്ജുന്‍ സിംഗ്, ഇത് 1200 ആക്കി ഉയര്‍ത്തി. അതേസമയം തുടര്‍ന്ന് വന്ന കപില്‍ സിബല്‍, ക്വോട്ട ചുരുക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം എന്നായിരുന്നു സിബലിന്റെ നിലപാട്. യുപിഎ സര്‍ക്കാരിന്‍ പിന്നെ എച്ച്ആര്‍ഡി വകുപ്പ് കൈകാര്യം ചെയ്തത് പല്ലം രാജു ക്വോട്ടയില്‍ മാറ്റം വരുത്തിയില്ല. അതേസമയം അധിക പ്രവേശനത്തിന് ശുപാര്‍ശ ചെയ്തു. സ്മൃതി ഇറാനി ക്വോട്ട 450 ആക്കി ചുരുക്കിയെങ്കിലും നേരത്തെ ഉണ്ടായിരുന്നവരേക്കാള്‍ കൂടുതല്‍ പേരെ ശുപാര്‍ശ ചെയ്ത് അതിനെ പ്രഹസനമാക്കി മാറ്റി. ജാവദേക്കര്‍ അതിനേയും മറികടക്കും വിധം ശുപാര്‍ശ ചെയ്യുന്നു.
വിദ്യാഭ്യാസമുള്ള ആരുമില്ലേ മന്ത്രാലയത്തില്‍?; സ്മൃതി ഇറാനിയോട് ഒരു അധ്യാപികയുടെ ചോദ്യം
This post was last modified on December 14, 2017 6:55 pm