ഉത്തര്‍പ്രദേില്‍ സമാജ്‌വാദി പാര്‍ട്ടി – ബി എസ് പി – ആര്‍എല്‍ഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 80 സീറ്റില്‍ ബി എസ് പി 38 സിറ്റിലും എസ് പി 37 സീറ്റിലും മത്സരിക്കും. ബാക്കിയുള്ള അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം അജിത്ത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാരണാസിയില്‍ എസ് പി സ്ഥാനാര്‍ത്ഥി നേരിടും.
കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നാണ് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നതെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്നാണ് സീറ്റ് വിഭജന പ്രഖ്യാപനം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് തങ്ങള്‍ രണ്ട് സീറ്റ് മാറ്റി വച്ചിട്ടുണ്ടെന്ന് പരിഹാസപൂര്‍വം അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു (സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഥിയും). പറഞ്ഞത് പോലെ ഈ രണ്ട് സീറ്റുകളിലും എസ് പി – ബി എസ് പി സഖ്യത്തിന് സ്ഥാനാര്‍ത്ഥികളില്ല. കോണ്‍ഗ്രസ് 80 സീറ്റിലും ഒറ്റയ്ക്ക് ജനവിധി തേടുകയാണ്.
അതേസമയം ബി എസ് പിയുമായുള്ള സഖ്യത്തേയും സീറ്റ് വിഭജനത്തേയും രൂക്ഷമായി വിര്‍ശിച്ച് സമാജ്‌വാദി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് രംഗത്തെത്തി. ഇത്തരത്തിലുളള സഖ്യങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്ന് മുലായം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 13ന് ലോക്‌സഭ സമ്മേളനത്തിന്റെ അവസാന ദിവസം നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെ എന്ന് മുലായം ആശംസിച്ചിരുന്നു. ഇത് പ്രതിപക്ഷത്തെ ഞെട്ടിക്കുകയും വിവാദമാവുകയുമുണ്ടായി. ഞാനാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നത് എന്നാണ് പലരും ആരോപിച്ചിരുന്നത്. ഇപ്പോള്‍ നോക്കൂ, ആരാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നത്? – മുലായം ചോദിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ബിജെപി മുന്നിലെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കണെന്ന് താന്‍ അഖിലേഷിനോട് ആവശ്യപ്പെട്ടരുന്നതായി മുലായം പറഞ്ഞു. അതസമയം യുപിയിലെ പോരാട്ടം എസ് പി – ബി എസ് പി സഖ്യവും ബിജെപിയും തമ്മിലാണെന്നും കോണ്‍ഗ്രസ് ചിത്രത്തിലില്ലെന്നാണ് മുലായം പറയുന്നത്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നതൊന്നും യുപിയില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന വിലയിരുത്തലുകളെ തള്ളിക്കളയുകയാണ് മുലായം.
This post was last modified on February 21, 2019 5:04 pm