X

ഈദാഘോഷങ്ങളെ ഇരുട്ടിലാഴ്ത്തി കശ്മീർ താഴ്‌വരയിൽ അക്രമങ്ങൾ (ചിത്രങ്ങള്‍)

നാഷണൽ കോൺഫറൻസും സിപിഎമ്മും കൊലപാതകങ്ങളെ അപലപിച്ചു.

ഈദ് ആഘോഷങ്ങളെ ഇരുട്ടിലാഴ്ത്തി കശ്മീർ താഴ്‌വരയിൽ അക്രമങ്ങൾ. ഒരു ബിജെപി പ്രവർത്തകനും ഭീകരരുടെ വെടിയേറ്റ് മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. ഫയാസ് അഹ്മദ് ഷാ എന്ന 34കാരനായ പൊലീസുകാരൻ ഈദ് പ്രാര്‍ത്ഥനയ്ക്കായി പോകവെയാണ് വെടിയേറ്റ് മരിച്ചത്.

പുൽവാമയിലെ ലൗസാമി പ്രദേശത്ത് വീടിനു മുന്നിൽ വെടിയേറ്റ് മറ്റൊരു പോലീസുകാരനും മരിച്ചു. ലാർവ് ഗ്രാമത്തിൽ വെച്ചാണ് എസ്ഐ ആയ മുഹമ്മദ് അശ്റഫ് ദാറിന് വെടിയേറ്റത്. ഈദ് ആഘോഷങ്ങൾക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു ഇദ്ദേഹം.

ബിജെപി പ്രവർത്തകനായ ഷബിർ അഹ്മദ് ഭട്ടാണ് കൊല്ലപ്പെട്ട മറ്റൊരാൾ. പുൽവാമയിലെ മണ്ഡലം പ്രസിഡണ്ടും സോഷ്യൽ‍‍ മീഡിയ ഇൻചാർജുമായിരുന്നു ഇദ്ദേഹം. പൊലീസ് അകമ്പടിയില്ലാതെ വീട്ടിൽ പോയതാണ് ഷബീർ അഹ്മദിന് അപായം വരുത്തിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സമ്മതമില്ലാതെയും സംരക്ഷണമില്ലാതെയും വീട്ടിൽ പോകരുതെന്ന പൊലീസിന്റെ ഉപദേശം അദ്ദേഹം ചെവിക്കൊണ്ടില്ല.

നാഷണൽ കോൺഫറൻസും സിപിഎമ്മും കൊലപാതകങ്ങളെ അപലപിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങളെ അക്രമം കൊണ്ട് നേരിടുന്നതിനെ അപലപിക്കുന്നതായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ട് ഒമർ അബ്ദുള്ള പറഞ്ഞു.

ശ്രീനഗറിൽ നിന്നുള്ള എംപിയായ ഫാറൂഖ് അബ്ദുള്ള ഈദ് പ്രാർത്ഥനയ്ക്കെത്തിയപ്പോൾ ആൾക്കുട്ടം അതിക്രമത്തിന് മുതിർന്നെന്ന വാർത്തയും വരുന്നുണ്ട്. ഫാറൂഖ് സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം രംഗത്തു വരികയായിരുന്നു. ഭീകരർക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ ഇവരുയർത്തിയതായും റിപ്പോർട്ടുകളുണ്ട്.

ചിത്രങ്ങള്‍-ഉമര്‍ ഘനി

This post was last modified on August 23, 2018 8:49 am