ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോഗിബീല്‍ റെയില്‍-റോഡ് പാലത്തിന്റെ ചരിത്രം സംഭവബഹുലമാണ്. 41 വര്‍ഷമെടുത്ത് ഈ പാലം പൂര്‍ത്തിയാവാന്‍. ഇതിനിടയില്‍ മൊറാര്‍ജി ദേശായ് മുതല്‍ നരേന്ദ്ര മോദി വരെ 12 പ്രധാനമന്ത്രിമാര്‍ ഭരിച്ചു. 1767 കോടി ബഡ്ജറ്റില്‍ ആരംഭിച്ച് പദ്ധതി, പൂര്‍ത്തിയായപ്പോള്‍ 5920 കോടി ചിലവായി. അസമിലെ ദിബ്രുഗുഡ് – ധേമാജി ജില്ലകളെ ബന്ധിപ്പിക്കുന്ന റെയില്‍-റോഡ് പാലം ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം എന്ന ഖ്യാതിയും നേടി.
പാലത്തിന്റെ ചരിത്രം
1977 ജൂണില്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് മുന്‍പാകെ ബോഗിബീല്‍ പാലത്തിനായുള്ള മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. പക്ഷെ പല തടസ്സങ്ങള്‍കൊണ്ട് അന്ന് മുന്നോട്ട് പോയില്ല. പിന്നീട് 1996-ല്‍ അസം ഗണ പരിഷിതിന്റെ (AGP) 5 എംപിമാര്‍ പാലത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റെയില്‍ ബോര്‍ഡ് സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ കാണിച്ചത് പദ്ധതിക്ക് 1767 കോടിയായിരുന്നു. എന്നാല്‍ ചെറിയൊരു സംസ്ഥാനത്തിനായി ഇത്രയും വിലിയ തുക ചിലവഴിക്കാന്‍ സര്‍ക്കാര്‍ മടികാണിച്ചു. പക്ഷേ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡ പദ്ധതിക്ക് പിന്തുണ നല്‍കിയതോടെ 1997 ജനുവരി 22ന് പാലത്തിന് തറക്കല്ലിട്ടു. പിന്നീട് 2002 ഏപ്രിലില്‍ 21ന് എ ബി വാജ്‌പേയ് സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു.
ഫണ്ടിന്റെ അപര്യാപ്തത അടക്കം നിരവധി പ്രശ്‌നങ്ങള്‍കൊണ്ട് പണി മുടങ്ങി. പാലം പണിയ്ക്ക് പണത്തിന്റെ അപര്യാപ്തതപോലെ തന്നെ പ്രകൃതിയും വെല്ലുവിളിയായിരുന്നു. ചീഫ് എഞ്ചീനിയര്‍ മോഹിന്ദര്‍ സിംഗ് അതിനെകുറിച്ച് പിടിഐയോട് പറഞ്ഞത് ‘വര്‍ഷത്തില്‍ വളരെക്കുറഞ്ഞ കാലമെ പണിയ്ക്ക് അനുകൂലമായ കാലവസ്ഥ ലഭിക്കുകയുള്ളൂ. അപ്രതീക്ഷിതമായും അല്ലാതെയും ബ്രഹ്പുത്രയില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാവും. അതിനാല്‍ വലിയ കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ ഏതുനേരത്തും പെട്ടെന്ന് മാറ്റേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അഞ്ച് മാസമെ പണിക്ക് അനുകൂലമായ അവസ്ഥയുണ്ടാകാറുള്ളൂ’ എന്നാണ്.
2007-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാലത്തിന്റെ നിര്‍മാണം ദേശീയപദ്ധതിയായി ഉയര്‍ത്തിയതോടെ വീണ്ടും പണികള്‍ പുനാരംഭിച്ചു. പദ്ധതി പൂര്‍ത്തിയാവാനുള്ള ഒരുപാട് ‘അന്തിമ തീയതികള്‍’ക്ക് ശേഷം 2018 ഡിസംബര്‍ 25, എബി വാജ്‌പേയുടെ ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടെടുത്തു ഈ പാലം പൂര്‍ത്തിയാക്കാന്‍. ഇതിനിടയില്‍ മൊറാര്‍ജി ദേശായ്, ചരണ്‍ സിംഗ്, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വിപി സിംഗ്, ചന്ദ്രശേഖരന്‍, നരസിംഹ റാവു, എച്ച് ഡി ദേവ ഗൗഡ, ഐ കെ ഗുജ്‌റാള്‍, എബി വാജ്‌പേയ്, മന്‍മോഹന്‍ സിംഗ്, നരേന്ദ്ര മോദി തുടങ്ങിയ 12 പ്രധാനമന്ത്രിമാരുടെ ഭരണവും ഇന്ത്യ കണ്ടു.
ഗമ്മോണ്‍ ഇന്ത്യയുമായി അസോസിയേറ്റ് ചെയ്ത് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയും, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഡിഎസ്ഡി ജര്‍മ്മനിയുമാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്.
പാലത്തിന്റെ പ്രധാന്യം
വടക്കു-കിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകമാണ് ബോഗിബീല്‍. ഈ പാലം കൊണ്ട് ഏറ്റവും ഗുണമുണ്ടാവുക അരുണാചലിലെ ഉള്‍നാടന്‍ ജില്ലകളായ അന്‍ജുവ, ചാന്ദ്‌ലാംഗ്, ലോഹിത്, ലോവര്‍ ദിബാംഗ് വാലി, ടിറാപ്പ് തുടങ്ങിയ പ്രദേശങ്ങള്‍ക്കും അസാമിലെ ദിബ്രുഗുഡ്, ധേമാജി ജില്ലകള്‍ക്കുമാണ്. പാലം യാഥാര്‍ത്ഥ്യമായതോടെ ദിബ്രുഗുഡ് (അസം) മുതല്‍ ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്) വരെയുള്ള 700 കി.മീ റെയില്‍ യാത്ര ദൂരം പാലം എത്തിയത്തോടെ എത്തിയത്തോടെ 170 കിലോമീറ്ററായി കുറയും. 24 മണിക്കൂര്‍ എടുത്തിരുന്ന യാത്ര 5 മണിക്കൂറായി ചുരുങ്ങി.
ഇന്ത്യയുടെ പ്രതിരോധ മേഖലിയിലും ബോഗിബീല്‍ പാലത്തിന് പ്രധാന്യമുണ്ട്. ടാങ്കറുകളും ആയുധങ്ങളുമായിട്ടുള്ള പ്രധാന സൈനിക നീക്കങ്ങള്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് നടത്താന്‍ പാലം എത്തിയത്തോടെ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും. പാലത്തിന്റെ മൂന്ന് വരി പാതയെ ആവശ്യമെങ്കില്‍ എയര്‍ഫോഴ്‌സിന് അത് മൂന്ന് ലാന്‍ഡിംഗ് സ്ട്രിപ്പ്‌സായും ഉപയോഗിക്കാന്‍ കഴിയും.
Explainer: ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തത്തെ നേരിടാൻ ലോകം തയ്യാറോ?
പാലത്തിന്റെ പ്രത്യേകതകള്‍
ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നാലാമത്തെ പാലമാണ് ബോഗിബീല്‍.
മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍ പാതയുമുള്ള 4.94 കി.മീ ഉള്ള പാലമാണ് ബോഗിബീല്‍.
ബ്രഹ്മപുത്ര നദിനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരത്തിലാണ് ഡബിള്‍ ഡെക്ക് പാലം (റോഡ്-റെയില്‍) സ്ഥിതി ചെയ്യുന്നത്.
പാലത്തെ താങ്ങി നിര്‍ത്തുന്നത് 42 തൂണുകളാണ്. തൂണുകള്‍ പണിതിരിക്കുന്നത് കിണറുകള്‍ കുഴിച്ച് അതിലാണ്.
30 ലക്ഷം സിമന്റ് ചാക്കുകളും (41 ഒളിംപിക് സ്വിമ്മിംഗ് പൂള്‍ നിറയ്ക്കാന്‍ പറ്റുന്നത്ര), 19250 മീറ്റര്‍ സ്റ്റീല്‍ കമ്പികളും (മൗണ്ട് എവറസ്റ്റിന്റെ രണ്ടിരട്ടി) പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കേണ്ടി വന്നു.
120 വര്‍ഷത്തിനിടയിലെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍ റോഡ് പാലം.
ഇന്ത്യയിലെ ഒരേ ഒരു മുഴുവന്‍ ‘വെല്‍ഡഡ് ബ്രഡ്ജാ’ണ് ബോഗിബീല്‍.
വളരെയധികം ചിലവുകുറച്ച് യുറോപ്യന്‍ നിലവാരത്തില്‍ സ്വീഡനിലെയും ഡെന്മാര്‍ക്കിലെയും പാലങ്ങളുടെ മാതൃകയില്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്തതാണ് ബോഗിബീല്‍.
.
Explainer: 80കളിലെ കമ്മ്യൂണിസ്റ്റ് താരം സ്വേച്ഛാധിപതിയായി മാറിയപ്പോൾ: നികരാഗ്വായിൽ സംഭവിക്കുന്നത്
This post was last modified on December 26, 2018 10:18 am