ശരിയായ മനോഭാവത്തോടെ ഡൊണാൾഡ് ട്രംപ് എത്തുകയാണെങ്കിൽ മാത്രമേ അദ്ദേഹവുമായി ഇനിയുമൊരു കൂടിക്കാഴ്ചയ്ക്ക് താല്പര്യമുള്ളൂ എന്ന നിലപാട് വ്യക്തമാക്കി ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. സ്വന്തം മനോഭാവവും പിടിവാശികളും മാറ്റി വെച്ചിട്ട് മാത്രം കൂടിക്കാഴ്ചയ്ക്ക് വന്നാൽ മതിയെന്നും അതിനായി ഈ വർഷം അവസാനിക്കുന്നത് വരെ സമയം അനുവദിക്കാമെന്നുമായിരുന്നു ഉൻ ഉത്തരകൊറിയൻ മാധ്യമങ്ങളോട് പറഞ്ഞത്. ഹാനോയിൽ വെച്ച് ഫെബ്രുവരിയിക്കും സിഗപ്പൂരിൽ വെച്ച് ജൂണിലും ഉന്നും ട്രംപുമായി നടത്തിയ സമാധാനചർച്ചകളെല്ലാം പാതി വഴിയിൽ അലസിപ്പിരിഞ്ഞിരുന്നു.
യുഎസിന്റെ മനോഭാവത്തിന് ഏതു തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന ചോദ്യത്തിന് യുഎസ് ആണവകരാർ സംബന്ധിച്ച അവരുടെ കണക്കുകൂട്ടലുകളെല്ലാം മാറ്റിവെയ്ക്കണമെന്നായിരുന്നു സുപ്രീം പീപ്പിൾസ് അസംബ്ലിക്ക് മുൻപിൽ ഉന്നിന്റെ മറുപടി. ഉന്നിനോട് ഒരു തവണ കൂടി ആണവകരാർ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ ഒരുക്കമാണെന്ന് വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉന്നിന്റെ പരസ്യ പ്രതികരണം.
കൃത്യമായ ഒരു കരാറുണ്ടാക്കുന്നതിൽ പരാജയപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ള സൗഹൃദം തകർത്തേക്കുമെന്നും രണ്ട് രാജ്യങ്ങളും തമ്മിൽ അകൽച്ചയിലായിരുന്ന ആ പഴയകാലത്തിലേക്ക് മടങ്ങിപോകേണ്ടി വരുമെന്നും ട്രംപിന് ഭയമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത ചില പദ്ധതിയുമായാണ് ട്രംപ് ഹാനോയിലെത്തിയതെന്നായിരുന്നു ഉന്നിന്റെ പരിഹാസം. ഉത്തര കൊറിയയ്ക്കുമേൽ യുഎസ് വല്ലാതെ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും ഉൻ പരാതി പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണുമായി വാഷിങ്ങ്ടണിൽ നടത്തിയ ചർച്ചയിലാണ് ട്രംപ് ഉന്നുമായുള്ള മൂന്നാം ഉച്ചകോടിയ്ക് സന്നദ്ധത അറിയിച്ചത്.
This post was last modified on April 14, 2019 6:37 am