ന്യൂസിലൻഡിലെ ജയിൽ വകുപ്പ് ഈ ഉഷ്ണകാലത്ത് പൊടിച്ചുതീർത്തത് മൂന്നുകോടിയിലധികം രൂപയാണ്. അതെന്തിനാണെന്ന് അറിയുമ്പോഴാണ് ശെരിക്കും വിചിത്രമായി തോന്നുക. ഈ തുകയിൽ സിംഹഭാഗവും ചെലവാക്കിയത് ജയിൽ അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വേനൽക്കാലത്ത് കഴിക്കാനായി പഴച്ചാറുകളും ഐസുകളും നിർമ്മിക്കാനുള്ള യന്ത്രങ്ങൾ വാങ്ങാനാണ്. ഈ ഐസ് നിർമ്മാണ യന്ത്രങ്ങളുടെ പേരിൽ കലുഷിതമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ന്യൂസിലാൻഡ് രാഷ്ട്രീയ രംഗം. ഇത്രയും പൈസ തുലച്ചുകളഞ്ഞ ജയിൽ വകുപ്പിനെതിരെ പ്രതിപക്ഷം ചളിവാരിയെറിയലുകൾ തുടരുമ്പോൾ തങ്ങൾ ചെയ്തതിലും ന്യായമുണ്ടെന്ന് ഉറപ്പിക്കുകയാണ് ഭരണപക്ഷം.
രാജ്യത്തിലാകെ താപതരംഗം വ്യാപിക്കുന്നതുമൂലമുള്ള ഉഷ്ണത്തെ പ്രതിരോധിക്കാനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതെന്നാണ് ജയിൽ വകുപ്പ് വാദിക്കുന്നത്. ചൂട് കൂടിയാൽ ജയിൽ പുള്ളികൾ തമ്മിലും ജയിൽ ഉദ്യോഗസ്ഥർ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ വർധിക്കുമെന്നും കുറ്റകൃത്യങ്ങളും അക്രമവാസനയും നിയന്ത്രണാതീതമാകുമെന്നുമാണ് സർക്കാരിന്റെ വാദം. ഇതൊഴിവാക്കാനാണ് തണുത്ത വെള്ളത്തേക്കാൾ ഇരട്ടി ഗുണം ചെയ്യുന്ന പഴങ്ങളുടെ രുചി ചേർത്ത ഐസുകൾ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും നൽകുന്നതെന്നും ഇവർ പറയുന്നു. ഇത് കൂടാതെ തണുത്ത വെള്ളമെത്തിക്കാനും ഓരോരുത്തർക്കും പ്രത്യേക ടേബിൾ ഫാനുകൾ നല്കുവാനുമുള്ള ശ്രമങ്ങളും ന്യൂസിലാൻഡ് ജയിൽ വകുപ്പ് നടത്തിവന്നിരുന്നു.
എന്നാൽ സാധാരണക്കാരായ നികുതിദായകരുടെ പണം ഇങ്ങനെ നഷ്ടപ്പെടുത്തി കളയരുതെന്നാണ് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത് പൈസ വെറുതെ പാഴാക്കിക്കളയുന്ന വേലയാണെന്നും ഈ ഭീമമായ തുക മറ്റ് കാര്യങ്ങൾക്ക് ചിലവാക്കാമായിരുന്നുള്ളുവെന്നും പ്രതിപക്ഷം ചോദിക്കുന്നു.
Leave a Comment